പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ അത് ഭരണസംവിധാനം പരാജയപ്പെടുകയാണെന്നോ സ്ഥാപനം പരാജയപ്പെടുകയാണെന്നോ ആണ് തെളിയിക്കുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഒരു യുവ ട്രെയിനി ഡോക്ടർക്ക് സ്വന്തം ആശുപത്രിയിൽ സുരക്ഷിതമായി കിടക്കാൻ ഇടമില്ലാതിരിക്കുന്നതിലും സ്വന്തം ഡ്യൂട്ടിസ്ഥലത്ത് ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നതിലും ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. സംഭവത്തെത്തുടർന്ന് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ രാജിവച്ചു. എന്നാൽ കൗതുകകരമെന്നു പറയട്ടെ, നാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ മറ്റൊരു പ്രധാന മെഡിക്കൽ കോളജിലേക്കും ആശുപത്രിയിലേക്കും മമത ബാനർജി പോസ്റ്റ് ചെയ്തു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് രാജിവയ്ക്കേണ്ടി വന്നത്.
വൻ പ്രതിഷേധം ഉണ്ടാകുമ്പോൾ പോലീസ് ജാഗ്രതയോടെയും സജീവമായും പ്രവർത്തിച്ചില്ലെങ്കിൽ ആഭ്യന്തരമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലാണ് നടപടിയെടുക്കേണ്ടിയിരുന്നത്. സ്ഥിരമായ വളർച്ചയും തൊഴിലവസരങ്ങളും പ്രകടമാക്കിക്കൊണ്ട് സംസ്ഥാനം മുന്നേറുന്നില്ലെങ്കിൽ, മുഖ്യമന്ത്രി മമത ബാനർജി തിരുത്തൽ നടപടി സ്വീകരിക്കണം. പകരം, പ്രതിഷേധ സൂചകമായി ഒരു ബഹുജന റാലി നയിക്കാൻ അവർ തീരുമാനിച്ചാൽ, സംസ്ഥാനത്തെ സ്ഥിതി എന്തായിരിക്കും? എന്തിനധികം, പശ്ചിമബംഗാളിലെ സ്വന്തം ആശുപത്രികളിൽ യുവഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ, പലരും സംസ്ഥാനത്തിന് പുറത്തേക്കു പോകില്ലേ? ഒരു പുരോഗതിയും ഇല്ലെങ്കിൽ, വോട്ടർമാർ ഒരു പ്രതിവിധി തെരഞ്ഞെടുക്കില്ലേ? തീർച്ചയായും, അസ്വസ്ഥമായ ഒരു സാഹചര്യം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവാസ്തവത്തിൽ, ആശുപത്രികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം 30ന് ഉത്തരാഖണ്ഡിലെ രുദ്രാപുരിൽ, രാത്രിയിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കേസിലെ പ്രതിയായ ധർമേന്ദ്ര പിന്നീട് രാജസ്ഥാനിൽ അറസ്റ്റിലായി. ഇയാൾ കൊല്ലപ്പെട്ട നഴ്സിന്റെ വിലപിടിപ്പുള്ള വസ്തുക്കളും കവർന്നു.
നഴ്സിന്റെ സഹോദരി പോലീസിൽ പരാതി നൽകി. തുടർന്ന് ഈ മാസം എട്ടിന് ഉത്തർപ്രദേശ് അതിർത്തിയിലെ ദിബ്ദിബ ഗ്രാമത്തിൽ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. വീട്ടിലേക്കു മടങ്ങിയ നഴ്സിനെ പിന്തുടർന്ന പ്രതി ധർമേന്ദ്ര, ഒറ്റപ്പെട്ട സ്ഥലത്തെത്തിയപ്പോൾ അടുത്തുള്ള വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. നഴ്സിന്റെ ഫോണും 3000 രൂപയും മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചു. ശരിക്കും ഒരു ദുരന്തകഥ.
ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും മികച്ച ഉപകരണങ്ങളുടെ സഹായത്തോടെ ആധുനിക അന്വേഷണ മാർഗങ്ങൾ ഉപയോഗിച്ച് ഈ ദിവസങ്ങളിൽ പല കേസുകളിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നുണ്ട്. എന്നാൽ അതിനായി നമുക്ക് കാര്യക്ഷമതയുള്ള സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. കൂടാതെ തൊഴിൽപരമായും നിയമപരമായും കേസുകൾ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും അവരെ അനുവദിക്കുകയും വേണം. ചിലത് കണ്ടെത്താൻ പ്രയാസമാണ്, എന്നാൽ ഒരു പ്രഫഷണൽ പോലീസ് സേനയെ അവരുടെ ചുമതലകൾ നിർവഹിക്കാൻ അനുവദിച്ചാൽ പലതും ചെയ്യാൻ കഴിയും. അതിന് പോലീസുകാരെ നിയമപ്രകാരം പ്രവർത്തിക്കാൻ അനുവദിക്കേണ്ടതുണ്ട്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞകൾ അനുസരിച്ചല്ല അവർ പ്രവർത്തിക്കേണ്ടത്.