സ്ഥാനം മാറിവച്ച കാമറകൾ2018 മുതൽ 2022 വരെയുള്ള വാഹനാപകടങ്ങളുടെ റോഡ് തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ: 2018ൽ ദേശീയപാതയിൽ 9,161-22.8 ശതമാനം. സംസ്ഥാന പാതയിൽ 7,552-18.8 ശതമാനം. ജില്ലാ റോഡുകൾ അടക്കമുള്ള മറ്റ് റോഡുകളിൽ 23,468-58.8 ശതമാനം.
2022ൽ ദേശീയപാതയിൽ 9,576-21.8 ശതമാനം, സംസ്ഥാന പാതയിൽ 9,441-21.5 ശതമാനം, ജില്ലാ റോഡുകൾ അടക്കമുള്ള മറ്റ് റോഡുകളിൽ 24,893-56.7 ശതമാനം. അതായത് റോഡ് അപകടങ്ങളുടെ 58 ശതമാനവും നടക്കുന്നത് ജില്ലാ റോഡുകൾ അടക്കമുള്ള മറ്റുറോഡുകളിൽ. ഈ റോഡുകളിൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാതെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാനാവില്ല എന്ന യാഥാർഥ്യം നിലനിൽക്കെ എന്തിനാണ് പോലീസും ഗതാഗത വകുപ്പും നടത്തുന്ന പരിശോധനകൾക്കപ്പുറം വഴിനീളെ കാമറകൾ വച്ചതെന്നും മനസിലാകുന്നില്ല. ജനത്തിന് ഗുണമില്ലെങ്കിൽ പിന്നെ ഈ കൊള്ള അവസാനിപ്പിക്കുന്നതല്ലേ നല്ലത്.
ജില്ല തിരിച്ച് പദ്ധതികൾ തയാറാക്കണം2018 മുതൽ 2022 വരെയുള്ള വാഹനാപകടങ്ങൾ ജില്ല തിരിച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് എറണാകുളം ജില്ലയിൽ. അപകടങ്ങൾ 27,590, മരണം 2,197, 14.88 ശതമാനം. ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത് തിരുവനന്തപുരം ജില്ലയിൽ, മരണം 2,411, അപകടങ്ങൾ 23,524, 12.69 ശതമാനം. ഏറ്റവും കുറവ് വയനാട്-1.67 ശതമാനം, കാസർഗോഡ്-1.9 ശതമാനം, ഇടുക്കി-2.89സതമാനം, പത്തനംതിട്ട-3.9 ശതമാനം.
അപകടങ്ങളുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ ജില്ല തിരിച്ചുള്ള പ്രത്യേക പദ്ധതികൾ തയാറാക്കുകയാണു വേണ്ടത്; കാണുന്നിടത്തൊക്കെ കാമറ വച്ച് പാവങ്ങളുടെ പണം പിഴിയുകയല്ല. വിദേശ രാജ്യങ്ങളിൽ കാമറ പോയന്റിൽ എത്തുന്നതിന് കിലോമീറ്ററുകൾക്ക് മുൻപ് റോഡ് കാമറ നിരീക്ഷണത്തിലേക്കു കടക്കാൻ ഇനി ഇത്രദൂരം എന്നു കാണിക്കുന്ന സൈൻ ബോർഡുകൾ നിശ്ചിത അകലത്തിൽ സ്ഥാപിച്ചിട്ടുണ്ടാകും. അവരുടെ ലക്ഷ്യം അപകടങ്ങൾ കുറയ്ക്കുക എന്നുള്ളത് മാത്രമാണ്. അതിനുപകരം ഇവിടെ ഒളികാമറ വയ്ക്കുകയും വളവുകളിൽ ഒളിച്ചിരുന്ന് ഫൈൻ അടിക്കുകയും ചെയ്യുന്നു.
വാഹനപ്പെരുപ്പംകേരളത്തിൽ വാഹന രജിസ്ട്രേഷൻ കുതിച്ചുയരുകയാണ്. 2006ലെ കണക്കനുസരിച്ച് കേരളത്തിൽ ആയിരത്തിൽ 305 പേർ ഏതെങ്കിലും ഒരു മോട്ടോർ വാഹന ഉടമയാണ്. ഇന്ത്യയിൽ ശരാശരി ആയിരത്തിന് 18 ആണ്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക അവലോകനം 2023 അനുസരിച്ച് 2013ൽ 80,48,673 വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നിടത്ത് 2023ൽ അത് 1,63,52,224 ആയി ഉയർന്നു. പത്തു വർഷംകൊണ്ട് ഇരട്ടി.
പത്തു വർഷംകൊണ്ട് 100 ശതമാനം വർധിക്കുന്ന വാഹന രജിസ്ട്രേഷൻ നടക്കുന്ന കേരളത്തിൽ എന്തിനാണ് പതിനഞ്ച് വർഷത്തെ റോഡ് ടാക്സ് രജിസ്ട്രേഷൻ നടത്തുമ്പോൾ തന്നെ മുൻകൂട്ടി വാങ്ങുന്നത്. എന്നിട്ടും അതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ല. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ടോൾ പിരിക്കാൻ അച്ചാരം വാങ്ങുന്നവർ ഈ വർധനയുടെ കണക്ക് ഒരിടത്തും കാണിക്കുന്നുമില്ല.