രാഷ്ട്രീയ പാരകളെ ലയിപ്പിച്ച വെള്ളം ഇതിനകം നല്ല ചുവന്ന കളര്‍ ആയിട്ടുണ്ടാവും. ഈ വെള്ളം ദേഹത്തു വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം നല്ല ചൊറിച്ചില്‍ ഉണ്ടാകും. അതുപോലെ ശരീരത്തില്‍ വീണാല്‍ നാറ്റം പോകാനും ബുദ്ധിമുട്ടാണ്. ഈ വെള്ളം ഗുണ്ടകളെ വഴറ്റിയതിലേക്കു കുറേശെയായി ഒഴിക്കുക. വെട്ടേണ്ടതു കാലാണോ കൈയാണോ എന്നത് അപ്പോൾ തെളിഞ്ഞുവരും.
നേരത്തേ തയാറാക്കി വച്ച പൊട്ടാത്ത തോക്ക് ഡിവൈഎസ്പിയുടെ കൈയിലും പൊട്ടുന്നതു ഗുണ്ടാത്തലവന്റെ കൈയിലും ഉണ്ടാകും. ഇതിനകം പാനീയത്തിൽ കിടന്നു നട്ടെല്ലു വളഞ്ഞ പോലീസുകാരെ വളഞ്ഞ ലാത്തിയില്‍ കോർത്തെടുക്കുക. ഈ സമയം ശുചിമുറിയില്നിന്നെടുത്ത വെള്ളത്തില്‍ കഴുകിയ ഡിവൈഎസ്പിയെ മുഴുവനായി ഗുണ്ടാത്തലവനോടു ചേര്‍ത്തുവയ്ക്കുക. അണ്ണനും തമ്പിയും എന്നു തോന്നുന്നതുപോലെ വേണം വയ്ക്കാൻ.
ഇതിനിടെ, ഗുണ്ടകള്‍ക്കെതിരേ പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനില്‍ വന്നവനെ ഡിവൈഎസ്പി തൊലി കളഞ്ഞു നിര്‍ത്തിയിട്ടുണ്ടാവും. വടിവാള്‍കൊണ്ട് തലങ്ങും വിലങ്ങും വരഞ്ഞതിനു ശേഷം ഏതാനും കേസുകൾ കൂടി അവന്റെ തലയ്ക്കു വിതറിയാല്‍ തമ്മനം തമ്പി ബിരിയാണി റെഡി. വിരിച്ചിട്ട കാക്കിയില്‍ ചൂടു പോകുന്നതിനു മുമ്പേ വിളമ്പിയാല്‍ എല്ലാവര്‍ക്കുംകൂടി ചുറ്റുമിരുന്നു തട്ടാം!
മിസ്ഡ് കോൾ=തെറ്റായ വാർത്ത നൽകിയാൽ മാധ്യമങ്ങളെ മറ്റു രീതിയിൽ നേരിടേണ്ടി വരുമെന്ന് എം.വി. ഗോവിന്ദൻ.
- വാർത്ത.
=രക്ഷാപ്രവർത്തനം!