വർഷം 2015. കണ്ണൂരിലെ പോലീസ് മൈതാനിയിൽ ഒരുക്കിയ വിശാലമായ പന്തലിൽ പ്രത്യേകം മുന്നോട്ടു തള്ളിനീക്കി തയാറാക്കിയ റോസ്ട്രം. നെറ്റിയിലൊട്ടിച്ച ചെറിയ ബാൻഡേജിൽനിന്നും ഇറ്റുവീഴുന്ന രക്തത്തുള്ളികൾ, വെളുത്ത ഖദർ ഷർട്ടിൽ ചുവന്ന ചിത്രങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നു. പുരികത്തിൽനിന്നും ഇപ്പോൾ ചാടും എന്ന നിലയിൽ നിൽക്കുന്ന മറ്റൊരു രക്തത്തുള്ളി.
‘സാർ! രക്തം വരുന്നു. ടവ്വല്കൊണ്ട് ഒപ്പിത്തരട്ടെ?’
ഒപ്പം നിൽക്കുന്നയാൾ ഭവ്യതയോടെ ചോദിച്ച് വെളുത്ത ടവ്വൽ നീട്ടി. അതുകൊണ്ടു രക്തം ഒപ്പിയെടുത്തു. ഒരു ഡോക്ടർ വന്നു നോക്കുന്നു. കുഴപ്പമില്ല എന്ന് ആ വലിയ മനുഷ്യൻ ഡോക്ടറോട് ആംഗ്യം കാണിക്കുന്നു. എന്റെ ഔദ്യോഗിക ജീവിതത്തിൽ മറക്കാനാകാത്ത ഒരു സംഭവത്തിന് ദൃക്സാക്ഷിയാവുകയാണ് ഞാൻ. ചോരവീഴുന്ന നെറ്റിയിലെ മുറിവുമായി നിൽക്കുന്നത് അന്നത്തെ മുഖ്യമന്ത്രി, യശശരീരനായ ഉമ്മൻ ചാണ്ടി സാർ.
ടവ്വൽ നീട്ടി ചോര ഒപ്പിയത് ഇതെഴുതുന്ന ഞാൻ തന്നെ. രംഗം കേരള സ്റ്റേറ്റ് പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ്. സ്റ്റേജിൽ ഡിജിപി മുതൽ പല ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടെ ങ്കിലും സ്റ്റേജിൽനിന്നു മുന്നോട്ട് തള്ളി നിർമിച്ച പ്രത്യേക റോസ്ട്രത്തിൽ സ്പോട്സ് ചടങ്ങനുസരിച്ച് മുഖ്യാതിഥിയും മാസ്റ്റർ ഓഫ് സെറിമണി എന്ന നിലയിൽ ഞാനും മാത്രം.
കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ്, ക്ലോസിംഗ് സെറിമണി, സമ്മാനദാനം എന്നിവയുൾപ്പെടെ ഒന്നര-രണ്ട ു മണിക്കൂർ നീണ്ട ചടങ്ങിൽ മുഖ്യാതിഥി നിൽക്കുകതന്നെ വേണം. കായികമേളയ്ക്ക്, നിൽക്കാൻ പോലും പറ്റാത്ത കായികക്ഷമത ഇല്ലാത്ത ഒരാൾ വേണ്ട എന്നതിനാലാകാം റോസ്ട്രത്തിൽ ഇരിപ്പിടം പോലും ഇടാറില്ല.
കായികമേളയുടെ സമാപനത്തിനു വരവേ, കണ്ണൂർ പോലീസ് ക്ലബ്ബിനടുത്ത് വച്ച് മുഖ്യമന്ത്രി സഞ്ചരിച്ച കാറിനുനേരേ കല്ലെറിഞ്ഞ് കാറിന്റെ ചില്ല് പൊട്ടി ചില്ലോ കല്ലോ കൊണ്ട് നെറ്റിയിൽ പരിക്കേറ്റ മുഖ്യമന്ത്രി, അതൊന്നും വകവയ്ക്കാതെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം 10 മിനിട്ട് വിശ്രമിച്ചശേഷം ചടങ്ങിൽ പങ്കെടുക്കുകയാണുണ്ടായത്. ആ രംഗമാണ് ഞാൻ മുകളിലെഴുതിയത്.
അതീവ പ്രാകൃതമായ, കല്ലെറിഞ്ഞു കൊല്ലുക എന്ന ഹീനകൃത്യം, അന്ന് സാക്ഷരകേരളത്തിൽ രാഷ്ട്രീയ പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളത്തിൽ, കണ്ണൂരിലെ നഗരമധ്യത്തിലെ റോഡിൽ സംസ്ഥാനത്തെ സാധുവായ ഒരു മുഖ്യമന്ത്രിക്കുനേരെ നിഷ്കരുണം പ്രയോഗിക്കപ്പെട്ടു. പക്ഷേ പരിക്കുകളോടെ അദ്ദേഹം വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. ചോരയൊലിക്കുന്ന നെറ്റിയുമായി മുഖ്യമന്ത്രി സ്റ്റേഡിയത്തിലെ വിഐപി വിശ്രമമുറിയിലെത്തി. ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിച്ചു.
ചടങ്ങുകൾ അനിശ്ചിതത്വത്തിൽ ആകുമോ എന്ന ആശങ്ക നിലനിൽക്കെ, ഡോക്ടർമാരോട് അദ്ദേഹം പറഞ്ഞത്, ‘മാസങ്ങളുടെ തയാറെടുപ്പിന്റെ അവസാനമാണിന്ന്; ചടങ്ങുകഴിഞ്ഞ് ചികിത്സ തുടരാം ’ എന്നാണ്. അന്നത്തെ ഡിജിപി എന്നെ വിളിച്ച് എത്ര സമയം മുഖ്യമന്ത്രി സ്റ്റേജിൽ നിൽക്കണം എന്നു ചോദിച്ചതിന്, കൂടുതൽ സമയം അദ്ദേഹത്തെ നിറുത്താതെ ചടങ്ങ് നടത്താമെന്നും റോസ്ട്രത്തിൽ ഒരു കസേരയിട്ട് പരമാവധി ഇരുത്തിക്കോളാം എന്നും ഞാനറിയിച്ചു.
തുടർന്ന് വിശ്രമിക്കുന്ന അദ്ദേഹത്തെ കണ്ട് ചടങ്ങിനെക്കുറിച്ചും അദ്ദേഹത്തിന്റെ റോളിനെക്കുറിച്ചും ഞാൻ ബ്രീഫ് ചെയ്തു. അങ്ങനെ ആ ചടങ്ങ് യഥാവിധി പൂർത്തിയാക്കാനായി ഒന്നര മണിക്കൂറിൽ കൂടുതൽ നിന്നുതന്നെ അദ്ദേഹം ഞങ്ങൾക്ക് ആവേശം പകർന്നു. അത്രയും നേരം ഞാനും അദ്ദേഹവും മാത്രം ഉണ്ട ായിരുന്ന ഒരു ചടങ്ങ്.
അദ്ദേഹമെങ്ങാനും വീണുപോയാലോ എന്ന ആശങ്ക, ഇടയ്ക്കിടെ ചോര തുടയ്ക്കുന്ന പ്രക്രിയ, പലപ്പോഴും കസേരയിൽ ഇരിക്കാൻ നിർബന്ധിക്കേണ്ടിവരുന്ന ചുറ്റുപാട്, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാർക്കും ടെൻഷൻ! എന്നാൽ, അദ്ദേഹം മാത്രം കൂൾ കൂൾ! സമ്മാനം നൽകുന്പോൾ ഹസ്തദാനം നൽകി ശരീരത്തിന് ഉലച്ചിൽ ഉണ്ടാക്കേണ്ട എന്ന് ഡോക്ട്ടർമാർ. അത് പൂർണമായും നിരാകരിച്ച് എല്ലാ സമ്മാനാർഹർക്കും ഹസ്തദാനം നൽകുന്ന മുഖ്യമന്ത്രി!
അവസാനം ചടങ്ങുകഴിഞ്ഞ് വീണ്ടും വിശ്രമമുറിയിലേക്ക് ചികിത്സയ്ക്ക്. ‘ടവ്വൽ മുഴുവൻ ചോരയാണല്ലോ’ എന്ന് എന്നോടൊരു ചോദ്യം. എന്തു മറുപടിയാണ് ഞാൻ പറയേണ്ടത്. ഒരു സാധുമനുഷ്യനോട് ഇതിൽ കൂടുതൽ ക്രൂരമായി എങ്ങനെ പെരുമാറാൻ സാധിക്കുന്നു എന്നെനിക്കു തോന്നിയ നിമിഷം.
‘വളരെ സമചിത്തതയോടെ കേരളത്തിലെ ജനങ്ങൾ ശാന്തരായി സമചിത്തതയോടെ ഇരിക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രതികരണം! ഒപ്പം, കല്ലറിഞ്ഞവരോട് ക്ഷമിച്ചിരിക്കുന്നു എന്നും!
ഇത്രയേ ഞാനിപ്പോൾ എഴുതുന്നുള്ളു. ആ വലിയ മനുഷ്യന് എന്റെ ബിഗ് സല്യൂട്ട്.
(ലേഖകൻ വി. സുനിൽ കുമാർ, കേരള പോലീസിലെ റിട്ട. കമൻഡാന്റാണ്)