ലോക ഫുട്ബോളിന്റെ രാജാക്കന്മാരെ ഇന്നറിയാം. മുൻ ചാന്പ്യൻമാരായ അർജന്റീനയ്ക്ക് നിലവിലെ ചാന്പ്യൻമാരായ ഫ്രാൻസാണ് എതിരാളികൾ. വൈകിട്ട് 8.30 മുതൽ ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലാണു പോരാട്ടം.
ജേതാക്കളായാൽ ഇരുടീമിനും അത് മൂന്നാം കിരീടം. ലയണൽ മെസിയും കിലിയൻ എംബാപ്പെയുമാണു ശ്രദ്ധാകേന്ദ്രങ്ങൾ. തന്ത്രങ്ങളും മറുതന്ത്രങ്ങളും അക്ഷരംപ്രതി കളത്തിൽ നടപ്പിലാക്കിയാണു സ്കലോണിയും സംഘവും വരുന്നത്.
കിരീടത്തിലേക്കുള്ള യാത്രയിൽ ഒരു മത്സരം ബാക്കി. അതും ജയിച്ചാൽ ഉത്സവമാണ്; 36 വർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം വിശ്വകിരീടത്തോടെ, ലോകം കീഴടക്കിയ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിക്ക് കാവ്യനീതി പോലൊരു യാത്രയയപ്പ്. അതാണ് അർജന്റീന ആഗ്രഹിക്കുന്നത്.
റിസർവ് ബെഞ്ചിനെ ഇറക്കിയാലും തകർപ്പൻ കളി കാഴ്ചവയ്ക്കാൻ കഴിയുന്ന പ്രതിഭകളുടെ സംഘമാണു ഫ്രാൻസ്. ടുണീഷ്യക്കെതിരായ ഒരു തോൽവി പരാജയമായിപ്പോലും അവർ പരിഗണിക്കുന്നില്ല.
തുടർച്ചയായ രണ്ടാം ലോകകിരീടമെന്ന റിക്കാർഡ് നേട്ടത്തിനരികെ. കിരീടത്തിനു സാധ്യത കൽപ്പിക്കുന്നതും ഫ്രാൻസിനാണ്. മെസിയുടെ കിരീടനേട്ടം തന്റെ വിഷയമല്ലെന്ന ദിദിയെ ദേഷാംപിന്റെ പ്രസ്താവന ഒന്നും വെറുതെ വിട്ടുനൽകില്ലെന്ന, അർജന്റീനയ്ക്കുള്ള മുന്നറിയിപ്പാണ്.
സിമോണ്‍ മാഴ്സിനിയക്
അർജന്റീന- ഫ്രാൻസ് ഫൈനൽ മത്സരം നിയന്ത്രിക്കുന്നത് പോളിഷ് റഫറി സിമോണ്‍ മാഴ്സിനിയക്. ഇതോടെ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യത്തെ പോളിഷ് റഫറിയാകും മാഴ്സിനിയക്. പവൽ സോക്കോൾനികി, തോമസ് ലിസ്കിവിച്ച് എന്നിവരാണ് അസിസ്റ്റന്റ് റഫറിമാർ.
യുഎസ്എയുടെ ഇസ്മായിൽ എൽഫത്താണ് ഫോർത്ത് റഫറി. പോളണ്ടിന്റെ തന്നെ തോമസ് ക്വിറ്റ്കോവ്സ്കിക്കാണു വാർ ചുമതല. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസ്-ഡെൻമാർക് മത്സരവും അർജന്റീന-ഓസ്ട്രേലിയ പ്രീ ക്വാർട്ടർ മത്സരവും നിയന്ത്രിച്ചത് മാഴ്സിനിയക്കാണ്. ലോകകപ്പിൽ ഇതുവരെ ചുവപ്പു കാർഡും പെനൽറ്റിയും അനുവദിക്കാത്ത റഫറിയാണിദ്ദേഹം.
ആന്ത്വാന് ഗ്രീസ്മൻ
ഫ്രാൻസിന്റെ മധ്യനിര നിയന്ത്രിക്കുന്നത് ആന്ത്വാന് ഗ്രീസ്മനാണ്. ഫ്രഞ്ച് പരിശീലകൻ ദിദിയെ ദേഷാംപിന്റെ ഈ ലോകകപ്പിലെ ഏറ്റവും വിജയകരമായ നീക്കം. ഫ്രഞ്ച് ടീമിന്റെ ആക്രമണവും പ്രതിരോധവും തമ്മിൽ ബന്ധിപ്പിക്കുന്ന നൂൽപ്പാലമാണ് ഗ്രീസ്മൻ. ഫ്രാൻസിന് ഗോളിലേക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ തുറന്ന താരം. ഗ്രീസ്മന്റെ പ്രകടനം ഫൈനൽ മത്സരഫലത്തിൽ നിർണായകമാകും.
ലയണൽ മെസി
മെസിയാണ് അർജന്റീനയുടെ എല്ലാം. കെട്ടുറപ്പുള്ള ടീം മെസിയുടെ പ്രകടനത്തെ വലിയതോതിൽ സഹായിക്കുന്നുണ്ട്. എട്ടുവർഷം മുന്‍പ് ഫൈനൽ കളിച്ച് പരാജയപ്പെട്ട ഏകാകിയായ മെസിയിൽനിന്ന്, ടീ നായകനെന്ന നിലയിൽ ടീമിനെ പ്രചോദിപ്പിക്കുന്ന താരമായി മെസി വളർന്നുകഴിഞ്ഞു. ഖത്തർ ലോകകപ്പിൽ ഇതിനോടകം അഞ്ചു ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും ഫോമിലാണ് മെസി.
ഫ്രാന്‍സ് ബെഞ്ച്
അൽഫോൻസ് എയ്റോള (ഗോൾകീപ്പർ, 23), സ്റ്റീവ് മണ്ടണ്ട (ഗോൾകീപ്പർ, 16), അക്സൽ ദിസസി (ഡിഫൻഡർ, 03), ലൂക്കാസ് ഹെർണാണ്ടസ് (ഡിഫൻഡർ, 21), ബെഞ്ചമിൻ പവാദ് (ഡിഫൻഡർ, 02), വില്ല്യം സലിബ (ഡിഫൻഡർ, 17), ഡായോട്ട് ഉപമെക്കാനോ (ഡിഫൻഡർ, 18), യൂസഫ് ഫൊഫന (ഡിഫൻഡർ, 13), എഡ്വേർഡോ കമവിംഗ (മിഡ്ഫീൽഡർ, 25), മത്തിയോ മാഴ്സലെ (മിഡ്ഫീൽഡർ, 06), ജോർദാൻ വെരെടൗട്ട് (മിഡ്ഫീൽഡർ, 15), കിംഗ്സ്ലി കോമൻ (ഫോർവേഡ്, 20), മാർകസ് തുറാം (ഫോർവേഡ്, 26), റൻഡാൽ കോളോ മുവാനി (ഫോർവേഡ്, 12).
കോച്ച്: ദിദിയെ ദേഷാംപ്
അർജന്റീന ബെഞ്ച്
ഗൊണ്‍സാലോ മോണ്ടിയൽ, ലിസാന്ദ്രോ മാർട്ടിനസ്, ഫ്രാങ്കോ അർമാനി (ഗോൾകീപ്പർ, 01), ജെറോനിമോ റുള്ളി (ഗോൾകീപ്പർ, 12), യുവാൻ ഫോയ്ത് (ഡിഫൻഡർ, 02), ജർമൻ പസെല്ല (ഡിഫൻഡർ, 06), നിക്കോളാസ് ടാഗ്ലിയാഫികോ (ഡിഫൻഡർ, 03), പപ്പു ഗോമസ് (മിഡ്ഫീൽഡർ, 17), പലാസിയോസ് (മിഡ്ഫീൽഡർ, 14), ഗ്വിഡോ റോഡ്രിഗസ് (മിഡ്ഫീൽഡർ, 18), തിയാഗോ അൽമേഡ (ഫോർവേഡ്, 16), പൗളോ ഡിബാല (ഫോർവേഡ്, 21), ലിയാന്ദ്രോ പരേദസ് (മിഡ്ഫീൽഡർ, 05), ലൗട്ടാരോ മാർട്ടിനസ് (ഫോർവേഡ്, 22). കോച്ച്: ലയണൽ സ്കലോണി