സിനദീൻ സിദാനും മിഷേൽ പ്ലാറ്റീനിയും സമാസമം ചേർത്ത് ദൈവം വാർത്തെടുത്തതാണ് ആൻത്വാൻ ഗ്രീസ്മാൻ. പറയുന്നത് മറ്റാരുമല്ല, 1998 ഫിഫ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം അംഗമായ ക്രിസ്റ്റഫ് ജെറോം ദുഗാരി.
സിദ്ദാന്റേതു പോലെ കൃത്യമായ പാസ്, ശരിയായ ടോണും ഉള്ള കളിക്കാരനാണ് ഗ്രീസ്മാൻ. പ്ലാറ്റീനിയുടേതുപോലെ ഭാവന, നമ്മൾ കാണുന്നതിനും മുന്പ് കളി കാണാനുള്ള കഴിവ്... ഇതെല്ലാമുള്ള സിസൊയും പ്ലാറ്റീനയും സംയോജിച്ച കളിക്കാരനാണ് ആൻത്വാൻ ഗ്രീസ്മാൻ - ദുഗാരി പറയുന്നു.
ഫ്രാൻസിന്റെ കളിയിൽ താളം നഷ്ടപ്പെടുന്ന സമയത്തായിരിക്കും ഗ്രീസ്മാനു പന്ത് ലഭിക്കുക. അതോടെ എല്ലാത്തിനും ഒരു ജീവൻവയ്ക്കും - ദുഗാരിയുടെ വാക്കുകളിൽ എല്ലാം ഉണ്ട്. ഫ്രഞ്ച് ടീമിൽ കൈലിയൻ എംബാപ്പെ ഇല്ലെങ്കിൽ പോലും ഒന്നും സംഭവിക്കില്ല. പകരം ഗോൾ അടിക്കാൻ അറിയാവുന്ന ഒരു കളിക്കാരൻ ഉണ്ടെങ്കിൽ ആൻത്വാൻ ഗ്രീസ്മാൻ ഫ്രാൻസിനെ വിജയത്തിൽ എത്തിക്കും. ഖത്തർ ലോകകപ്പിൽ മിഡ്ഫീൽഡിൽ ഒരു മാന്ത്രികൻ ഉണ്ടെങ്കിൽ അത് ആൻത്വാൻ ഗ്രീസ്മാൻ മാത്രം...
ദേഷാംപ് വിശ്വസിച്ചു
ഖത്തറിലേക്ക് ലോകകപ്പ് പോരാട്ടത്തിനു പുറപ്പെടും മുന്പ് മാത്രമാണ് ആൻത്വാൻ ഗ്രീസ്മാൻ ടീമിൽ എന്താണ് ചെയ്യേണ്ടതെന്ന് പരിശീലകൻ ദിദിയെ ദേഷാംപ് പറഞ്ഞത്. അങ്ങനെയാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഗ്രീസ്മാൻ ഡിഫെൻസീവ് മിഡ്ഫീൽഡറായി ഖത്തറിൽ വിലസുന്നത്. പ്രതിരോധക്കാരെ സഹായിക്കാനും മുന്നേറ്റക്കാരെ സഹായിക്കാനും ഗ്രീസിക്ക് (ഗ്രീസ്മാൻ) ഇഷ്ടമാണ്. മുന്പും അത്തരത്തിൽ ഓൾ റൗണ്ട് പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട് - ദിദിയെ ദേഷാംപിന്റെ വാക്കുകൾ.
2018 റഷ്യൻ ലോകകപ്പ് ഫൈനലിൽ അറ്റാക്കിംഗ് മിഡ്ഫീൽഡിന്റെ സൗന്ദര്യം ലോകത്തിനുമുന്നിൽ കാഴ്ചവച്ച് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ ഗ്രീസ്മാൻ, 2022 ഖത്തറിൽ എത്തിയപ്പോൾ ഡിഫെൻസീവ് മിഡ്ഫീൽഡിൽ മുന്നിലും പിന്നിലുമെല്ലാമായി വ്യാപിച്ചു കളിക്കുന്നു. പന്ത് എവിടെ ഉണ്ടേലും അവിടെ ഗ്രീസ്മാൻ ഉണ്ടെന്ന ചൊല്ലുപോലും ഉണ്ടായിക്കഴിഞ്ഞു.
സ്പെയിനിനു നന്ദി...
1991ൽ പോർച്ചുഗീസ്-ഫ്രഞ്ച് പാരന്പര്യമുള്ള അമ്മയുടെ മകനായി മാകോണിലാണ് ഗ്രീസ്മാൻ ജനിച്ചത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായുള്ള ഗ്രീസ്മാന്റെ കഴിവ് ഫ്രഞ്ച് ഫുട്ബോൾ അക്കാദമി കണ്ടു.
എന്നാൽ, ഫ്രാങ്ക് റിബറി, എൻഗോളൊ കാന്റെ എന്നിവരുണ്ടായതോടെ ഗ്രീസ്മാൻ തഴയപ്പെട്ടു. സ്പെയിനിലേക്ക് ക്ലബ് ഫുട്ബോൾ കളിക്കാൻ ഗ്രീസ്മാൻ പുറപ്പെട്ടതും സ്പെയിനിൽ ടിക്കി ടാക്ക കരുത്താർജിച്ചതും ഒരേ സമയം. 14-ാം വയസിൽ റയൽ സോസിദാദിൽ എത്തിയ ഗ്രീസ്മാൻ പിന്നീട് ഫ്രാൻസിൽ ജീവിച്ചിട്ടില്ല.
2014ൽ അത്ലറ്റിക്കോ മാഡ്രിഡിലും 2019ൽ ബാഴ്സലോണയിലും 2022 തിരിച്ച് അത്ലറ്റിക്കോയിലും ഗ്രീസ്മാൻ കളിച്ചു. ദൈന്യംദിന ജീവിതത്തിൽ ഒരു ഫ്രഞ്ചുകാരനേക്കാൾ ഞാൻ സ്പാനിഷുകാരനാണ്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്. എന്റെ വളർത്ത് നായയോട് ഞാൻ സ്പാനിഷിലാണ് സംസാരിക്കുന്നത് - ഗ്രീസ്മാൻ പറയുന്നു.
ഫ്രഞ്ച് കിംഗ്
ഫിഫ ഖത്തർ ലോകകപ്പിൽ ഫ്രാൻസിന്റെ ബി ടീമാണ് കളിക്കുന്നതെന്ന് പറഞ്ഞാൽ നെറ്റിചുളിക്കേണ്ട. കാരണം, പരിക്കേറ്റ പോൾ പോഗ്ബ, എൻഗോളൊ കാന്റെ, കരിം ബെൻസെമ, ലൂക്കാസ് ഹെർണാണ്ടസ്, മൈക്ക് മെയ്ഗ്നൻ, കിംപെംബെ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരുടെ അഭാവത്തിലാണ് ഫ്രാൻസ് 2022 ഖത്തർ ലോകകപ്പിന് ഇറങ്ങിയത്. ഇതിൽ ലൂക്കാസ് ഹെർണാണ്ടസ് ഓസ്ട്രേലിയയ്ക്ക് എതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന്റെ ആദ്യ 13 മിനിറ്റ് കളിച്ചശേഷമാണ് പരിക്കേറ്റ് പുറത്തായത്.
ഇത്രയും മുൻനിര താരങ്ങളുടെ അഭാവത്തിൽ ഫ്രാൻസിനെ ഫൈനൽവരെ എത്തിച്ചതിൽ നിർണായക പങ്കുവഹിച്ചത് ആൻത്വാൻ ഗ്രീസ്മാനാണെന്നതിൽ തർക്കമില്ല. ഗ്രീസ്മാനൊപ്പം കൈലിയൻ എംബാപ്പെയും ഒലിവിയെ ജിറൂവുമെല്ലാം കട്ടയ്ക്ക് ഒപ്പമുണ്ടെന്നതും വിസ്മരിക്കാൻ സാധിക്കില്ല.
റഷ്യയിൽ ഗോളടിച്ചു, ഖത്തറിൽ ഗോളടിപ്പിക്കുന്നു...
2018 റഷ്യൻ ലോകകപ്പിൽ ഗോൾ അടിച്ചും അടിപ്പിച്ചും അറ്റാക്കിംഗ് മിഡ്ഫീൽഡിന്റെ മനോഹാരിതയായിരുന്നു ആൻത്വാൻ ഗ്രീസ്മാൻ കാഴ്ചവച്ചത്. 2018 ലോകകപ്പിലെ മികച്ച മൂന്നാമത്തെ താരവുമായിരുന്നു. ഏഴ് മത്സരങ്ങളിൽ നാല് ഗോളും മൂന്ന് അസിസ്റ്റുമായിരുന്നു 2018 ലോകകപ്പിൽ ഗ്രീസ്മാന്റെ പേരിലുണ്ടായിരുന്നത്.
2022 ലോകകപ്പിൽ ഗോൾ അടിക്കുന്നതിലല്ല, അടിപ്പിക്കുന്നതിലാണ് ഗ്രീസ്മാന്റെ ശ്രദ്ധ. മൂന്ന് ഗോൾ അസിസ്റ്റ് ഖത്തറിൽ ഗ്രീസ്മാൻ നടത്തി. ഖത്തർ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ അസിസ്റ്റിൽ അർജന്റീനയുടെ ലയണൽ മെസി, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, പോർച്ചുഗലിന്റെ ബ്രൂണോ ഫെർണാണ്ടസ് എന്നിവർക്കൊപ്പമാണ് ഗ്രീസ്മാൻ.
അതേസമയം, ഖത്തറിൽ ഏറ്റവും കൂടുതൽ അവസരം തുറന്നെടുത്തതും ഗ്രീസ്മാനാണ്. 21 അവസരങ്ങളാണ് ഗ്രീസ്മാൻ ഇതുവരെ തുറന്നെടുത്തത്. വന്പൻ അവസരങ്ങൾ തുറന്നെടുത്തതിലും ഗ്രീസ്മാനാണ് ഖത്തറിൽ രാജാവ്, ഏഴ്. മൊറോക്കോയ്ക്ക് എതിരേ ഫ്രാൻസ് നേടിയ ആദ്യ ഗോളിലേക്കുള്ള നീക്കം തുടങ്ങിയത്പോലും ഗ്രീസ്മാൻ ആയിരുന്നു.
ഫ്രാൻസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നടത്തിയ കളിക്കാരനുമായി ഗ്രീസ്മാൻ, 28. തിയറി ഒൻറി (27), സിനദീൻ സിദ്ദാൻ (26) എന്നിവരെയാണ് ഗ്രീസ്മാൻ പിന്തള്ളിയത്.