ദുബായ്: അബുദാബി സഈദ് സ്പോർട്സ് സിറ്റിയിൽ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാനെത്തുന്ന പതിനായിരക്കണക്കിനു വിശ്വാസികൾക്ക് സൗജന്യ പാസിനു പുറമേ സൗജന്യ യാത്രാസൗകര്യവും. ഓരോ വിശ്വാസിക്കും ഓരോ എൻട്രി ടിക്കറ്റും ഓരോ ട്രാൻസ്പോർട്ട് ടിക്കറ്റും സൗജന്യമായി നൽകുമെന്ന് സംഘാടകർ അറിയിച്ചു. അടുത്ത ചൊവ്വാഴ്ച രാവിലെ 10.30നാണ് മാർപാപ്പയുടെ ദിവ്യബലി.
പത്തു ലക്ഷത്തിലേറെ വിശ്വാസികൾ മാർപാപ്പയുടെ അബുദാബിയിലെ ദിവ്യബലിയിൽ സംബന്ധിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പരമാവധി 1,35,000 പേർക്കു മാത്രമേ സ്റ്റേഡിയത്തിലും പുറത്തുമായി ദിവ്യബലിയിൽ പങ്കാളിയാകാൻ അവസരമുള്ളൂ. അതിനാലാണു പ്രവേശനം സൗജന്യ ടിക്കറ്റുമൂലം നിയന്ത്രിച്ചത്. ടിക്കറ്റുകളുടെ വിതരണം ഇന്നു മുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. പ്രവേശനടിക്കറ്റും യാത്രാടിക്കറ്റും ഇല്ലാതെ വരുന്നവർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും യുഎഇയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ മാധ്യമവിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു. യുഎഇയിലെ വിവിധ പ്രദേശങ്ങളിലെ ഹബ്ബുകളിൽ നിന്നും സർക്കാരിന്റെ സൗജന്യ ഷട്ടിൽ സർവീസുകൾ സ്പോർട്സ് സിറ്റിയിലേക്ക് ഉണ്ടാകും.
ഒാരോ ടിക്കറ്റിലും എത്തേണ്ട സ്ഥലത്തിന്റെ വിവരവും സമയവും ഉണ്ടായിരിക്കും. ആവശ്യമായ അക്സസ് ഹബ് ടിക്കറ്റ് വാങ്ങാനെത്തുന്പോൾ വിശ്വാസികൾക്ക് തെരഞ്ഞെടുക്കാം. പിന്നീട് ഹബ് മാറ്റാനാകില്ല. ഹബ് വരെ സ്വന്തം നിലയിൽ എത്തേണ്ടതുണ്ട്. ഏതൊക്കെ മേഖലകളിൽ നിന്ന് ഷട്ടിൽ സർവീസ് ഉണ്ടാകുമെന്ന വിവരം വൈകാതെ എല്ലാ ഇടവകകളിലും അറിയിക്കും.
സ്വന്തം വാഹനത്തിൽ വരുന്നവർക്ക് യാസ് ഗേറ്റ്വേ അക്സസ് ഹബ് എന്നെഴുതിയ ടിക്കറ്റുകൾ ലഭിക്കും. യാസ് ദ്വീപിൽ കാർ പാർക്കിംഗ് സൗകര്യവും ഉണ്ടാകും. സ്പോർട്സ് കോംപ്ലക്സിലേക്ക് ഷട്ടിൽ സർവീസ് അവിടെനിന്നും ഉണ്ടാകും.
വിദേശത്തുനിന്നെത്തുന്നവർക്കും യാത്രാ ടിക്കറ്റും അക്സസ് ഹബ് ടിക്കറ്റും വേണം. ദുബായി, അബുദാബി ഇടവകകളിൽനിന്നു വിദേശത്തു നിന്നെത്തുന്നവർ വാങ്ങണമെന്നും സംഘാടകർ അറിയിച്ചു. ടിക്കറ്റുകൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ചയോടെ ടിക്കറ്റ് വിതരണം പൂർത്തിയാക്കുകയാണു ലക്ഷ്യം.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, ആഫ്രിക്കൻ, ഫ്രഞ്ച്, സ്പാനിഷ്, പോളിഷ്, ജർമൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ വിശ്വാസിസമൂഹങ്ങൾ അബുദാബിയിലെ മാർപാപ്പയുടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.