ചങ്ങനാശേരി: വെള്ളപ്പൊക്ക ദുരിതത്തിൽ കഴിയുന്ന കുട്ടനാടൻ ജനതയുടെ കണ്ണീരൊപ്പാൻ റേഡിയോ മീഡിയാ വില്ലേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദുരിതാശ്വാസ സമാഹരണ പദയാത്രയ്ക്ക് ആവേശകരമായ പിന്തുണ.
കുട്ടനാടിനുവേണ്ടി മീഡിയാ വില്ലേജിനൊപ്പം പ്രത്യാശാ പ്രവർത്തകരും അണിചേർന്നു. ഇന്നലെ ഒരു ദിവസംകൊണ്ട് അഞ്ചു ലക്ഷത്തോളം രൂപയുടെ വിഭവസമാഹരണം നടത്താൻ അവർക്കു കഴിഞ്ഞു. റേഡിയോ മീഡിയാ വില്ലേജ് സ്റ്റേഷൻ ഡയറക്ടറും പ്രത്യാശാ ഡയറക്ടറുമായ ഫാ. സെബാസ്റ്റ്യൻ പുന്നശേരിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ തെങ്ങണയിൽ നിന്നുമാരംഭിച്ച പദയാത്ര വൈകുന്നേരം നാലിന് റെയിൽവേസ്റ്റേഷനു സമീപമാണ് സമാപിച്ചത്.
അരി, പയർ, ഇതര പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ കൂടാതെ പണവും നിറഞ്ഞ മനസോടെ നൽകി വ്യാപാരികളും റോഡിനു വശത്തുള്ള വീട്ടുകാരും ഓട്ടോഡ്രൈവർമാരും കുട്ടനാടിനെ സഹായിക്കാനുള്ള സംരംഭത്തിൽ പങ്കാളികളായി. എൻഎസ്എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ തെങ്ങണയിൽ ആരംഭിച്ച സമാഹരണ പരിപാടി ഉദ്ഘാടനം ചെയ്തു.
മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.ആന്റണി എത്തക്കാട്ട്, വെരൂർ പള്ളി വികാരി ഫാ.തോമസ് പ്ലാപ്പറന്പിൽ, ഫാ.ജോഫി പുതുപ്പറന്പിൽ, എസ്എൻഡിപി താലൂക്ക് യൂണിയൻ പ്രഡിഡന്റ് ഗിരീഷ് കോനാട്ട്, ടോണി പുളിക്കൻ, സതീഷ് ചന്ദ്രബോസ്, മിനി കെ.ഫിലിപ്പ്, മൈത്രീ ഗോപീകൃഷ്ണൻ, ജോമിൻ കൈനിക്കര, മുഹമ്മദ് ഷാഫി, ചങ്ങാതിക്കൂട്ടം ഓട്ടോ സംഘടനാ ഭാരവാഹി ടിസൻ എന്നിവർ നേതൃത്വം നൽകി. സമാഹരിച്ച വിഭവങ്ങൾ കുട്ടനാട്ടിലെ ദുരിത മേഖലകളിൽ ഇന്നു വിതരണം ചെയ്യും.
നാളെ റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്, സെൻട്രൽ ജംഗ്ഷൻ, പെരുന്ന മേഖലകളിൽ വിഭവസമാഹരണം നടത്തുമെന്നും കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാനുള്ള സംരംഭത്തിൽ എല്ലാവരും അണിചേരണമെന്നും ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു.