ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ ആലപ്പുഴ നഗരത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ. നഗരസഭയുടെ കിഴക്കൻ പ്രദേശങ്ങളായ പാലസ്, തിരുമല, പള്ളാത്തുരുത്തി, തത്തംപള്ളി, നെഹ്റുട്രോഫി, പുന്നമട, കൊറ്റംകുളങ്ങര, കരളകം തുടങ്ങിയ വാർഡുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ് വെള്ളപ്പൊക്ക കെടുതിയിലായത്. പെയ്തുവെള്ളത്തിനൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവും കൂടിയായതോടെ വേന്പനാട്ട് കായലിൽ ജലനിരപ്പ് ഉയർന്നതോടെയാണ് പ്രദേശത്തെ വെള്ളക്കെട്ടിലാക്കിയത്.
വെള്ളത്തിൽ മുങ്ങിയ വീടുകളിൽ നിന്നും മുതിർന്നവരെയും കുട്ടികളെയും ബന്ധുവീടുകളിലേക്കു മാറ്റിപാർപ്പിച്ചിരിക്കുകയാണ്. പലയിടങ്ങളിലും ക്യാന്പുകൾ തുറന്നിട്ടുണ്ട്. ചുങ്കം പള്ളാത്തുരുത്തി, പാലസ് വാർഡ്, നെഹ്റുട്രോഫി വാർഡുകളിലാണ് വെള്ളക്കെട്ട് കൂടുതൽ അനുഭവപ്പെടുന്നത്. പാലസ് വാർഡിന്റെ കിഴക്ക് മുക്കവലയ്ക്കൽ, താഴത്തുപറന്പ്, നാടാക് ചിറ, വറുത്തുകുട്ടിച്ചിറ, പുന്നമട, തിരുമല, നെഹ്റുട്രോഫി വാർഡിലെ കിഴക്കുഭാഗം മുഴുവനും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. വീടുകളിലേക്കു തീരപ്രദേശങ്ങളിലെ മാലിന്യവും പോളയും ഒഴുകിയെത്തുന്നത് ആരോഗ്യ പ്രശ്നവുമുണ്ടാക്കുന്നു. ഇതൊടൊപ്പം ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. തിരുമല വാർഡിലെ ചുങ്കം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയിട്ട് ദിവസങ്ങളായി. കുടിവെള്ള പൈപ്പുകൾ വെള്ളത്തിലായതോടെ വെള്ളമെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. നഗരത്തിലെ മുല്ലയ്ക്കൽ വില്ലേജിൽ മാത്രം 26 ഓളം ക്യാന്പുകളാണ്് തുറന്നത്. രാത്രിയിൽ കഴിയുന്നവരെ കൂടാതെ പകൽ സമയം മാത്രം ക്യാന്പിൽ കഴിയുന്നവരുമുണ്ട്. ഇവർക്കുള്ള ഭക്ഷണം വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ എത്തിച്ചു കൊടുക്കുന്നുമുണ്ട്. ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീടുകളിലേക്ക് ഒഴുകിയെത്തുന്ന മാലിന്യം രോഗസാധ്യതയുണ്ടാക്കുന്നുണ്ട്. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ ഈ മാലിന്യം കെട്ടിക്കിടക്കുന്നത് പകർച്ച വ്യാധികൾക്ക് സാധ്യതയേറെയാണ്.