കൊച്ചി: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ വിവിധ മേഖലകളിൽ ജീവകാരുണ്യത്തിന്റെയും സേവനത്തിന്റെയും സജീവസാന്നിധ്യമായി കപ്പൂച്ചിൻ, എഫ്സിസി സന്യസ്ത സമൂഹങ്ങൾ. കപ്പൂച്ചിൻ ആലുവ സെന്റ് തോമസ് പ്രോവിൻസിന്റെയും എഫ്സിസി എറണാകുളം തിരുഹൃദയ പ്രോവിൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടനാട്ടിലെ പത്തോളം ഗ്രാമങ്ങളിലാണു ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തിയത്. ആർദ്രം എന്ന പേരിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്തതിനു പുറമേ, പ്രദേശത്തു ശുചീകരണ ജോലികൾക്കും കപ്പൂച്ചിൻ, എഫ്സിസി സന്യാസസമൂഹാംഗങ്ങൾ നേതൃത്വം നൽകി.
സർക്കാരിന്റെയോ മറ്റു സന്നദ്ധ പ്രസ്ഥാനങ്ങളുടെയോ സഹായങ്ങൾ വലിയ തോതിൽ എത്താത്ത മേഖലകളിലായിരുന്നു ഇവരുടെ നിസ്വാർഥസേവനം. വെള്ളക്കെട്ട്മൂലം ദുരിതമനുഭവിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങൾക്ക് ആയിരം രൂപ വിലവരുന്ന അരി ഉൾപ്പെടെ ഭക്ഷ്യവസ്തുക്കളുടെയും വസ്ത്രങ്ങളുടെയും കിറ്റുകളാണു വിതരണം ചെയ്തത്. ആവശ്യത്തിനു കുടിവെള്ളവും എത്തിക്കാനായി. യാത്രാ സൗകര്യങ്ങളില്ലാത്ത മേഖലകളിൽ വള്ളങ്ങളിലും ബോട്ടുകളിലുമെത്തിയാണു ദുരിതാശ്വാസ സഹായങ്ങൾ വിതരണം ചെയ്തത്.
കാവാലം, രാജപുരം, കിടങ്ങറ, പുതുവേൽ, കുന്നങ്കരി, പാണാപറന്പ്, നാരകത്തറ, കിഴക്കേ ചേന്നങ്കരി, ലിസ്യൂ എന്നിവിടങ്ങളിലെ ജാതിമതഭേദമന്യേയുള്ള ജനങ്ങൾക്കു കപ്പൂച്ചിൻ, എഫ്സിസി സന്യാസ സമൂഹങ്ങളുടെ ആർദ്രസ്നേഹം അനുഭവിക്കാനായി. കാവാലം കപ്പൂച്ചിൻ ആശ്രമത്തിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം കപ്പൂച്ചിൻ വൈദികർ വിവിധ സേവനപ്രവർത്തനങ്ങൾക്കായി പതിനഞ്ചു ദിവസത്തോളം ഇവിടെ ക്യാന്പ് ചെയ്തു. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങളിലും സംഘം സജീവമായിരുന്നു.
കപ്പൂച്ചിൻ ആലുവ സെന്റ് തോമസ് പ്രൊവിൻഷ്യൽ ഫാ. പോളി മാടശേരി, എഫ്സിസി എറണാകുളം തിരുഹൃദയ പ്രോവിൻസ് സുപ്പീരിയർ സിസ്റ്റർ ആനീസ് വള്ളിപ്പാലം, ഫാ. ഡേവിഡ് ഫ്രാൻസിസ് പേരാമംഗലം, ഫാ. കുര്യാക്കോസ് കണ്ണങ്കര, ഫാ. സൈമണ്‍ ചെറുവത്തൂർ, ഫാ. ഷാജു വടക്കൻ, എഫ്സിസി അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ ലൂസി മരിയ, കൗണ്‍സിലർമാരായ സിസ്റ്റർ സോണി മരിയ, സിസ്റ്റർ ജെൻസി തെരേസ് തുടങ്ങിയവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.