നിപ്പ: രോഗിയുടെ നില മെച്ചം
Saturday, June 8, 2019 4:43 PM IST
കൊച്ചി: നിപ്പ വൈറസ് ഭീതി അകന്നുതുടങ്ങിയതിന്റെ ആശ്വാസത്തിൽ ആരോഗ്യവകുപ്പും ജനങ്ങളും. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഏഴു പേർക്കും നിപ്പ ബാധയില്ലെന്നു കണ്ടെത്തിയതും രോഗബാധിതനായ വിദ്യാർഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതും പുതുതായി ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്താത്തതുമാണ് ഒരാഴ്ചയായി നിലനിന്ന പിരിമുറുക്കത്തിന് അയവു വരുത്തിയത്. ആശങ്ക മാറിയെങ്കിലും നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായിതന്നെ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഏഴു പേരുടെയും പനി കുറഞ്ഞുവരുന്നുണ്ട്. പനി പൂർണമായും വിട്ടുമാറുന്ന മുറയ്ക്ക് ഇവരെ ഐസൊലേഷൻ വാർഡിൽനിന്നു നിരീക്ഷണ വാർഡിലേക്കു മാറ്റും. നിപ്പ ബാധയെത്തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വടക്കൻപറവൂർ വടക്കേക്കര സ്വദേശിയായ വിദ്യാർഥിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.
മൂന്നു ദിവസമായി ആരോഗ്യനിലയിൽ പുരോഗതി കാണുന്നതു ശുഭപ്രതീക്ഷ നൽകുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെയും രോഗി അമ്മയുമായി ഇന്റർകോമിലൂടെ സംസാരിച്ചു. ഭക്ഷണം കഴിക്കുന്നതു സാധാരണനിലയിലായി. ഇടയ്ക്കിടെ പനി വരുന്നതുമാത്രമാണു നേരിയ ആശങ്ക ഉണ്ടാക്കുന്നത്. തുടർചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർമാരുടെ സംഘം യോഗം ചേർന്നു വിലയിരുത്തി.
രോഗിയുമായി സന്പർക്കമുണ്ടായ 318 പേരെ നിരീക്ഷിക്കുന്നതു തുടരുകയാണ്. ഇതിൽ 52 പേർ തീവ്രനിരീക്ഷണത്തിലാണ്. രോഗിയുമായി ഏറെനേരം ചെലവഴിച്ചവരാണ് ഇവർ. പുതുതായി ആരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. നിപ്പയുമായി ബന്ധപ്പെട്ടു വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടു പേർക്കെതിരേ ഇന്നലെ കേസെടുത്തു.
കോൾ സെന്ററുകളിലേക്കു വിളിക്കുന്നവരുടെ എണ്ണത്തിൽ കുറവു വന്നതു ജനങ്ങളുടെ ആശങ്ക മാറിയതിന്റെ സൂചനയായി കരുതുന്നു. 22 പേർ മാത്രമാണ് എറണാകുളം കളക്ടറേറ്റിൽ താത്കാലികമായി തുറന്ന കോൾ സെന്ററിലേക്ക് ഇന്നലെ വിളിച്ചത്. നിപ്പ സ്ഥിരീകരിച്ചതിനെത്തുടർന്ന് ആകെ 512 പേർ വിളിച്ചിരുന്നു.
ഇതിനിടെ, ഒരാഴ്ചയായി പനിബാധിച്ച് കോതമംഗലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധികനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിപ്പ ബാധിച്ചിട്ടുണ്ടോയെന്ന സംശയത്താൽ രോഗിയെ പിന്നീട് കളമശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.