തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്ത തീരമൊരുക്കിയ കേരളത്തിന്റെ മത്സ്യമേഖലയിലേക്കു കടക്കാൻ ആദ്യം മടിച്ചുനിന്ന സർക്കാർ, പിന്നീട് ഉണർന്നു. സർക്കാരിന്റെ കൈത്താങ്ങിൽ തീരമേഖല ഇപ്പോൾ ഏറെ പ്രതീക്ഷയിലാണ്. ഫയലുകളുടെ ചുവപ്പുനാടയിൽ കുരുങ്ങേണ്ട പദ്ധതികളിലെ കുരുക്കഴിച്ച് ഏറെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാരിനു കഴിഞ്ഞതാണ് ഈ പ്രതീക്ഷയ്ക്കു കാരണം.
ഓഖി ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കി നഷ്ടപരിഹാര വിതരണം, മരിച്ചവരുടെ മക്കൾക്കായി ആവിഷ്കരിച്ച വിദ്യാഭ്യാസ ധനസഹായ പദ്ധതി, വിധവകൾക്കുള്ള തൊഴിൽദാന പദ്ധതി, തൊഴിൽ ഉപകരണ വിതരണ പദ്ധതി എന്നിവയെല്ലാം ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. ഓഖിയിലെ പ്രഖ്യാപനങ്ങളിൽ പകുതിയിലേറെയും ഒരു വർഷം കൊണ്ടു നടപ്പാക്കാനായെന്നാണു ഫിഷറീസ് വകുപ്പ് അവകാശപ്പെടുന്നത്.
• ദുരന്തത്തിൽ മരിച്ചവരും കാണാതായവരുമായ 143 പേരുടെയും കുടുംബങ്ങൾക്ക് 22 ലക്ഷം രൂപ വീതം അനുവദിച്ചു. അഞ്ചു മാസത്തിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിലെത്തി.
• ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കണമെങ്കിൽ ഏഴു വർഷം വേണമെന്ന ചട്ടം തിരുത്തി ഇവർക്കും ആനുകൂല്യം ലഭ്യമാക്കി.
• മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് 20 വർഷത്തേക്കു സർക്കാർ വഹിക്കുന്ന പദ്ധതി നടപ്പാക്കി. തുടർവിദ്യാഭ്യാസത്തിന് 194 കുട്ടികളും തൊഴിൽ പരിശീലനത്തിനുള്ള 124 കുട്ടികളും ഉൾപ്പെടെ 318 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവാണ് സർക്കാർ ഏറ്റെടുത്തത്. 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണു പ്രതിവർഷം നല്കുന്നത്. പാസ്ബുക്കുകൾ വിതരണം നടത്തി. 13.92 കോടി രൂപ വരും വർഷത്തിലേക്കായി 13.92 കോടി രൂപയും നീക്കിവച്ചു.
• പുനരധിവാസത്തിനായി പ്രതീക്ഷാ പാർപ്പിട പദ്ധതി
74 വീടുകൾ പൂർണമായും 458 വീടുകൾ ഭാഗീകമായും തകർന്നുവെന്നാണു കണക്ക്. ഇതിൽ 72 കുടുംബങ്ങൾക്കു വീടും സ്ഥലവും വാങ്ങാൻ 10 ലക്ഷം രൂപ വീതം നല്കാനാണു നിർദേശം. സ്ഥലം വാങ്ങാൻ കഴിയാത്തവർക്ക് സർക്കാർ നിർമിക്കുന്ന പ്രതീക്ഷ പാർപ്പിട സമുച്ചയത്തിൽ ഫ്ലാറ്റ് നല്കും. വീട് ലഭിക്കുന്നതു വരെ 3,000 രൂപ വരെ വീട്ടു വാടകയായും നല്കിവരുന്നു. ഭാഗീകമായി തകർന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കായി 2.02 കോടി രൂപ നല്കി.
• മരിച്ചവരുടെ ഭാര്യമാരിൽ തൊഴിലില്ലാത്ത 42 പേർക്കു മുട്ടത്തറയിലെ മത്സ്യഫെഡിന്റെ വല നിർമാണ ഫാക്ടറിയിൽ ജോലി നല്കി. മത്സ്യത്തൊഴിലാളി യുവാക്കളെ തീരദേശ പോലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡൻ തസ്തികയിൽ നിയമിച്ചു. 200 പേർക്കാണ് പ്രതിമാസം 18,900 രൂപ നിരക്കിൽ ഒരു വർഷത്തേക്കുള്ള നിയമനം.
• 40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റ് നല്കാൻ 6.10 കോടി അനുവദിച്ചു. കാലാവസ്ഥാ വ്യതിയാനം അറിയാനായി ഐഎസ്ആർഒയുമായി ചേർന്നു 15,000 യാനങ്ങൾക്കായി നാവിക് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി അന്തിമഘട്ടത്തിൽ.പ്രധാനമന്ത്രിയുടെ തീയതി ലഭിച്ചാൽ നാവിക് വിതരണ ഉദ്ഘാടനം നടത്തും. 1,000 മത്സ്യത്തൊഴിലാളികൾക്കു സാറ്റലൈറ്റ് ഫോണിനായി 9.62 കോടിയും അനുവദിച്ചു.
• അപകടത്തിൽ പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ 900 പേരുൾപ്പെടുന്ന കടൽ സുരക്ഷാ സ്ക്വാഡ് രൂപീകരിക്കുന്നതിനായി 7.15 കോടി അനുവദിച്ചു.
• മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി മൂന്നു മറൈൻ ആംബുലൻസുകൾ വാങ്ങുന്നതിനുള്ള ടെൻഡർ നടപടി ആരംഭിച്ചു. 7.36 കോടി രൂപ ഓഖി ഫണ്ടിൽനിന്ന് അനുവദിച്ചു.
പ്രഖ്യാപിച്ചവയിൽ ഇനി നടപ്പാക്കേണ്ടവ:
• തൊഴിൽ ഉപകരണങ്ങൾ നല്കുന്ന പദ്ധതി
ഓഖി ദുരന്തത്തിൽ 384 മത്സ്യബന്ധന യാനങ്ങളാണു തകർന്നത്. 80 എണ്ണം നഷ്ടമായി. 304 എണ്ണം ഭാഗീകമായി തകർന്നു. യാനങ്ങൾ പൂർണമായി നഷ്ടപ്പെട്ടവർക്കും നിശ്ചിത ശതമാനത്തിനു മുകളിൽ തകർന്ന് ഉപയോഗശൂന്യമായതുമായവർക്കു ഗ്രൂപ്പ് അടിസ്ഥാനത്തിലാകും പുതിയ വള്ളവും വലയും നല്കി ഉപജീവന മാർഗം ഒരുക്കുക. 120 ഗ്രൂപ്പുകൾക്കു വള്ളവും വലയും നല്കുന്ന പദ്ധതി അനുമതിക്കായി വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തുമെന്നാണു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറയുന്നത്. തകർന്ന യാനങ്ങൾക്കുള്ള നഷ്ടപരിഹാരം നല്കുന്നതിനായി 9.88 കോടി രൂപ അനുവദിച്ചു.
• മുഴുവൻ ആശ്രിതർക്കും തൊഴിൽ
ഓഖി ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളുടെ മുഴുവൻ ആശ്രിതർക്കും തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി സീ ഫുഡ് കിച്ചണ് പദ്ധതി വൈകാതെ ആരംഭിക്കും. പാകം ചെയ്യുന്ന പരുവത്തിലുള്ള മത്സ്യം വില്പന നടത്തുന്ന കേന്ദ്രങ്ങൾ തുടങ്ങുന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ സാഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു നടപ്പാക്കുന്നത്. 200 പേർക്കാണ് ആദ്യഘട്ടത്തിൽ നിയമനം നല്കുക. ഇതിൽ 40 പേർ ഓഖി ദുരന്ത ബാധിതരുടെ കുടുംബങ്ങളാകും.
• 50 മീറ്ററിനുള്ളിലെ മുഴുവൻ കുടുംബത്തിനും പാർപ്പിടം
കടൽത്തീരത്തിന്റെ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളേയും പുനരധിവസിപ്പിക്കും. ഒൻപതു തീരദേശ ജില്ലകളിലായി 18,685 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും. ഭൂമി കണ്ടെത്തിയ വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്ന പാർപ്പിട സമുച്ചയങ്ങളിലാകും പുനരധിവാസം നടപ്പാക്കുക. 1.01 ലക്ഷം മുതിർന്നവരും 22,349 കുട്ടികളും അടങ്ങുന്നതാണ് ഇത്രയും കുടുംബങ്ങൾ.
കേരളം ചോദിച്ചത് 7340 കോടി, കേന്ദ്രം തന്നത് 169.6 കോടി
തിരുവനനന്തപുരം: ഓഖി ദുരന്തബാധിതരെ കൈപിടിച്ചു കയറ്റുന്നതിനും തീരദേശമേഖലയുടെ പുനർ നിർമാണത്തിനുമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, കേന്ദ്രം തന്നതാകട്ടെ 169.6 കോടി രൂപ മാത്രം. ഓഖിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു ലഭിച്ചത് വെറും 107 കോടി രൂപ. സർക്കാർ ജീവനക്കാരോട് സർക്കാർ രണ്ടു ദിവസത്തെ ശന്പളം ചോദിച്ചപ്പോൾ വെറും 50 രൂപ മാത്രം നല്കിയവരും ഏറെയെന്നു സർക്കാർ പറയുന്നു.
കെ. ഇന്ദ്രജിത്ത്