ഇരിങ്ങാലക്കുട/മാള: മുത്തുക്കുടകളും ചെണ്ടമേളവും കർഷക വേഷമണിഞ്ഞ പ്രച്ഛന്നവേഷധാരികളും ഹൈഡ്രജൻ ബലൂണുകളും ഇരുചക്രറാലിയുമെല്ലാം വർണാഭമാക്കിയ ഘോഷയാത്രയോടെ കർഷകരും ചെറുകിട വ്യാപാരികളും നാട്ടുകാരും കേരള കർഷക ജാഥയെ വരവേറ്റു. ദീപിക ഫ്രണ്ട്സ് ക്ലബിന്റെ (ഡിഎഫ്സി) ആഭിമുഖ്യത്തിലുള്ള കർഷക ജാഥയ്ക്കുള്ള സ്വീകരണം ഇരിങ്ങാലക്കുട മേഖലയിൽ നാടിന്റെ ഉത്സവമായി മാറി.
കർഷകർ അധ്വാനിച്ചു വിളയിച്ചെടുക്കുന്ന ഓരോ കാർഷികോല്‍പന്നത്തിനും താങ്ങുവില നിശ്ചയിക്കണമെന്നു മാളയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. കോർപറേറ്റുകളുടെ ഭൂമി കൈയേറ്റത്തിനു നേരെ കണ്ണടയ്ക്കുന്ന അധികാരികൾ പാവപ്പെട്ട കർഷകരുടെ കൃഷിയിടങ്ങളിലേക്കു കടന്നുകയറ്റം നടത്തുന്നതു നിർത്തണം. കർഷകരെ പരിസ്ഥിതിവിരുദ്ധരും കൈയേറ്റക്കാരുമായി ആക്ഷേപിക്കുന്നതു വേദനാജനകമാണ്. കർഷകർക്കായി സർക്കാർ പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കണം. കർഷക കൂട്ടായ്മകൾ ശക്തമാക്കി ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ദീപികയും ദീപിക ഫ്രണ്ട്സ് ക്ലബും നയിക്കുന്ന പോരാട്ടം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു.
രാവിലെ കരുവന്നൂരിൽ നടന്ന സ്വീകരണ സമ്മേളനം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ. റോയ് കണ്ണൻചിറ സിഎംഐ വിഷയാവതരണം നടത്തി. ജാഥാ ക്യാപ്റ്റനും ഡിഎഫ്സി സംസ്ഥാന പ്രസിഡന്റുമായ ഡോ. സണ്ണി വി. സക്കറിയ സ്വീകരണത്തിനു മറുപടി പറഞ്ഞു. ഇരിങ്ങാലക്കുട സോണ്‍ ഡയറക്ടർ ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ഡിഎഫ്സി സംസ്ഥാന ജനറൽ സെക്രട്ടറി പോളി അഗസ്റ്റിൻ, ഇരിങ്ങാലക്കുട സോണ്‍ ജനറൽ സെക്രട്ടറി സി.എൽ. പിന്റോ, പ്രസിഡന്റ് ബിജു പുല്ലൂക്കര തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.
ദീപിക തൃശൂർ റസിഡന്റ് മാനേജർ റവ. ഡോ. ആന്റോ ചുങ്കത്ത്, സർക്കുലേഷൻ മാനേജർ ജോസഫ് തെക്കൂടൻ, ഡിഎഫ്സി സോണ്‍ ട്രഷറർ തോമസ് ചക്കാലയ്ക്കൽ തുടങ്ങിയവർ പരിപാടികളിൽ സന്നിഹിതരായിരുന്നു.
കാർഷിക, ചെറുകിട വ്യാപാര രംഗത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിലേക്കുള്ള ഒപ്പുശേഖരണവും ജാഥയ്ക്കിടയിൽ നടന്നു.
പറപ്പൂക്കര ആശുപത്രി ജംഗ്ഷൻ, കൊടകര, കനകമല, കുറ്റിക്കാട്, ചാലക്കുടി ടൗണ്‍ ഹാൾ മൈതാനി, ആളൂർ, ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ, കാട്ടൂർ സെന്റർ, അരിപ്പാലം, വെള്ളാങ്കല്ലൂർ സെന്റർ, കൊറ്റനെല്ലൂർ, കൊന്പൊടിഞ്ഞാമാക്കൽ എന്നിവിടങ്ങളിലും സ്വീകരണം നൽകി.
മേയ് രണ്ടിനു കാസർകോട്ടെ വെള്ളരിക്കുണ്ടിൽനിന്ന് ആരംഭിച്ച ജാഥ 23 നു തിരുവനന്തപുരത്ത് സമാപിക്കും. 26 നു പാലായിൽ നടക്കുന്ന ഡിഎഫ്സി സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണു കർഷക ജാഥ നടത്തുന്നത്.