മണ്ണിനെയും കൃഷിയെയും സ്നേഹിച്ചു, ആ ഒറ്റക്കാരണം കൊണ്ടാണ് 11 വർഷംമുന്പ് സുനിൽരാജ് (43) മണ്ണിലിറങ്ങിയത്. ഇന്ന് ആ തീരുമാനം നൂറുശതമാനം ശരിയെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം കാച്ചാണി ചെക്കകോണത്തെ മൂന്നേക്കർ ഭൂമി. ഒരിക്കൽ ഈ മണ്ണിലേക്കു കണ്ണുപായിക്കുന്നവർ ഒന്നുകൂടി നോക്കാതെ കടന്നുപോകില്ല. നെല്ല് , ഉഴുന്ന്, വാഴ, എള്ള്, കുരുമുളക്, മരച്ചീനി, തെറ്റ്, കൂവ, പച്ചക്കറി എന്നിങ്ങനെ തിങ്ങിനിറഞ്ഞു വിളയുകയാണിവിടെ, അതും ജൈവരീതിയിൽ. കീടനാശിനിയും വിഷവും ചേരുന്ന കൃഷിവിഭവങ്ങൾക്കെതിരേയുള്ള പോരാട്ടംകൂടിയാണ് സുനിൽരാജിന്റേത്. കൃഷി നോക്കാൻ സമയമില്ലെന്നു പറയുന്നവർ സുനിൽരാജിന്റെ കഥ കേൾക്കണം, തിരുവനന്തപുരത്തെ ഇൻഫർമേഷൻ കേരള മിഷനിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അതിനിടയിലാണ് ഈ മണ്ണിലെ പൊന്നുവിളയിക്കൽ.
മണ്ണിന്റെ മണമുള്ള കുട്ടിക്കാലം
കുട്ടിക്കാലം മുതൽ തുടങ്ങിയ താല്പര്യമാണ് സുനിൽരാജിനെ കൃഷിയിടത്തിലെത്തിക്കുന്നത്. മണ്ണിൽ അധ്വാനിച്ചു കൃഷി ചെയ്തിരുന്ന അച്ഛനും മുൻ സ്കൂൾ അധ്യാപകനുമായ കെ. മാധവൻ നായരുടെ വഴി നടന്നാണ് സുനിൽരാജ് മണ്ണിന്റെ ഹരിത സന്പന്നതയിൽ എത്തിച്ചേരുന്നത്. സ്കൂൾ അധ്യാപികയായി വിരമിച്ച അമ്മ സരോജിനി അമ്മയുടെതും കർഷക കുടുംബം തന്നെ.
കൃഷി വിളകൾ കൂടാതെ തേനീച്ചകൃഷിയും വളരെ വിജയകരമായി സുനിൽരാജ് നടത്തുന്നുണ്ട്. ഇരുപത്തി അഞ്ച് തേനീച്ചക്കൂടുകൾ പല ഭാഗത്തും സ്ഥാപിച്ച് തേൻശേഖരണം നടത്തിവരുന്നു. വീട്ടിലെ പശുക്കൾക്കു വേണ്ടി പാടത്ത് പുല്ലുകൃഷിയുമുണ്ട്. കുടുംബാവശ്യങ്ങൾക്കുള്ള നെല്ല്, ഉഴുന്ന്, മഞ്ഞൾ, എള്ള്, പഴം, തേൻ തുടങ്ങിയവയൊക്കെ സുനിൽരാജിന്റെ കൃഷിയിടത്തിൽ നിന്നുതന്നെ ലഭിക്കും. ജൈവകൃഷി വിളകളും ശുദ്ധമായ തേനും പുറത്തെ വിപണിയിൽ വിൽക്കുന്നുമുണ്ട്.
എള്ളുപാടം
പാരന്പര്യ കൃഷിരീതികളും പുതിയ കൃഷി അറിവുകളും സാങ്കേതിക സഹായങ്ങളും ഉപയോഗപ്പെടുത്തിയാണ് സുനിൽരാജിന്റെ കൃഷി. സീസൺ അനുസരിച്ചാണ് കൃഷി. ജില്ലയിലെ തന്നെ ഏക എള്ളുപാടം ഈ യുവകർഷകന്റേതാണെന്നു പറയാം. നെൽപാടങ്ങളിൽ ഇടകൃഷിയായാണ് എള്ളു നടുന്നത്. ഡിസംബറിൽ പാകി മാർച്ചിൽ വിളവെടുപ്പ്. ഗാർഡൻ ടില്ലർ ഉപയോഗിച്ചു സുനിൽരാജ് സ്വയം പാടം ഉഴുതുമറിച്ച ശേഷമാണ് എള്ള് പാകുന്നത്. നെല്ല്, എള്ള്, മഞ്ഞൾ തുടങ്ങിയവയെല്ലാം സ്വന്തം വീട്ടിൽത്തന്നെ പാകപ്പെടുത്തിയാണ് വീട്ടാവശ്യത്തിനും വില്പനയ്ക്കും തയാറാക്കുന്നതും. എള്ളു കൃഷിയിൽ പ്രശസ്തമായ ഓണാട്ടുകരയിലെ പ്രാദേശിക സർക്കാർ കൃഷി വികസന കേന്ദ്രത്തിൽനിന്നാണ് എള്ളു വിത്ത് വാങ്ങുന്നത്.
കർഷകർക്കായി ഇതു ചെയ്തു തന്നുകൂടെ?
കാർഷികമേഖലയിലേക്കു വരാൻ ആഗ്രഹിക്കുന്നവരും വന്നവരുമായ യുവാക്കൾ നിരവധി പ്രശ്നങ്ങളെ നേരിടുന്നുണ്ടെന്ന് സുനിൽ രാജ് പറയുന്നു. സംസ്ഥാന കൃഷി വകുപ്പ് പല നൂതന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും സാധാരണക്കാരായ യുവാക്കളിലേക്ക് അവ എത്തുന്നില്ല. കർഷകരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക് സംവിധാനങ്ങളുണ്ടങ്കിലും അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഹെൽപ് ഡസ്കിലിരിക്കുന്ന പലർക്കും പുതിയ കൃഷി രീതികളെക്കുറിച്ചു മതിയായ ധാരണകളില്ലാത്തതാണ് കാരണം.
ഹെൽപ് ഡെസ്ക്
ഉദാഹരണത്തിനു പോളിഹൗസ് ഫാമിംഗ്, അക്വാപോണിക്സ് തുടങ്ങിയവയെക്കുറിച്ച് അറിയാനായി ഫോണ് ചെയ്യുന്പോൾ ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരുടെ ഫോണ് നന്പരുകൾ നല്കുകയാണു അവർ ചെയ്യുന്നത്. ചിലപ്പോൾ നാലു നന്പരുകളിലേക്കുവരെ തുടരെ വിളിക്കേണ്ടിവരുന്നുണ്ട്. പല തവണ ഫോണ് വിളിച്ചാൽപോലും ശരിയായ വിവരങ്ങൾ ലഭിക്കാതെയും വരുന്നുണ്ട്.
കോൾ സെന്റർ
കൃഷിയന്ത്രങ്ങളെക്കുറിച്ചും ആധുനിക കൃഷിരീതികളെക്കുറിച്ചും വിദഗ്ധോപദേശം ലഭിക്കാൻ വിദഗ്ധരുടെ സേവനം ലഭിക്കുന്ന ഒരു കോൾസെന്റർ സംവിധാനം നിലവിലില്ല. കർഷകർക്കു ലഭിക്കുന്ന സബ്സിഡി ഉൾപ്പെടെയുള്ള അവശ്യവിവരങ്ങൾ അറിയാനുള്ള സംവിധാനത്തിന്റെ അഭാവം യുവ കർഷകർക്കു തിരിച്ചടിയാണ്. യുവകർഷകർക്കു അറിയേണ്ട കൃഷി സംബന്ധമായ എല്ലാ വിവരങ്ങളും ഒരു കേന്ദ്രത്തിൽനിന്ന് അറിയാൻ കഴിയുന്ന രീതിയിൽ ഹെൽപ് ഡെസ്ക് സംവിധാനം ഫലപ്രദമാക്കണം.
ജൈവവിപണി
കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങുന്ന ജൈവവിപണി ഇല്ലാത്തതും വലിയൊരു പ്രതിസന്ധിയാണ്. പലപ്പോഴും ജൈവ കൃഷി വിളവുകൾക്കു വിഷമയമായ അന്യസംസ്ഥാന പച്ചക്കറി - പഴങ്ങളുടെ വിലയെ ലഭിക്കുന്നുള്ളൂ. ആരോഗ്യകരമായ ജൈവപച്ചക്കറികൾക്കും പഴങ്ങൾക്കും ഇന്നും ഡിമാൻഡ് വളരെയധികമാണ്. എന്നാൽ, ജൈവ ഉത്പന്നങ്ങൾക്കു കൃത്യമായ ഒരു വില നിലവാരമില്ല. ജൈവവിളകൾ ശേഖരിച്ചു നല്ല വിപണി കണ്ടെത്താനും കർഷകർക്കു കഴിയുന്നില്ല. അതിനാൽ ഓർഗാനിക് കാർഷിക ഉത്പന്നങ്ങൾ വില്ക്കുന്ന സ്വകാര്യ വിപണികളെ ആശ്രയിക്കേണ്ടിവരുന്നു. ഇവർ ഏറ്റവും കുറഞ്ഞ വിലയ്ക്കു ജൈവകർഷകരിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങി കൂടിയ വിലയ്ക്കു ഉപഭോക്താക്കൾക്കു വില്ക്കുകയും ചെയ്യുന്നു. സർക്കാർ നേരിട്ടു ഇടപെട്ട് യുവജൈവ കർഷകർക്കു മികച്ച വിപണി കണ്ടെത്താനുള്ള നടപടി ഉണ്ടാകണം.
കാർഷിക പരിശീലനം
എല്ലാ ജില്ലകളിലും കാർഷിക പരിശീലന കേന്ദ്രങ്ങളുടെ അഭാവമാണ് മറ്റൊരു പ്രശ്നം. അക്വാപോണിക്സ് തുടങ്ങിയ പുതിയ സാങ്കേതിക കൃഷിരീതികളിൽ പരിശീലനം ലഭിക്കണമെങ്കിൽ ഇപ്പോൾ അന്യ ജില്ലകളിലെ പരിശീലന കേന്ദ്രത്തിലെത്തണം. സാധാരണക്കാരായ കർഷകർക്കു പലപ്പോഴും ഇതു സാധ്യമല്ല. ജോലി ഉള്ളവരാണെങ്കിൽ ലീവെടുത്തു വേണം ദൂരസ്ഥലങ്ങളിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ. അതിനാൽ എല്ലാ ജില്ലകളിലും കാർഷിക പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകണം.
എല്ലാ ജില്ലകളിലും സർക്കാർ സംവിധാനത്തിൽ കർഷകർക്ക് ആവശ്യമായ കൃഷി ഉപകരണങ്ങൾ ലഭ്യമാക്കേണ്ടതും ആവശ്യമാണ്. അല്ലെങ്കിൽ കർഷകർക്കു സ്വകാര്യ ഇടപാടുകാരെ ആശ്രയിക്കേണ്ടിവരുന്നു. അമിതമായ ലാഭം ഈടാക്കിയാണു സ്വകാര്യ കേന്ദ്രങ്ങൾ കാർഷിക ഉപകരണങ്ങൾ യുവ സംരംഭകർക്കു നല്കുന്നത്.
യുവ കർഷകർ പറയുന്നു / എസ്. മഞ്ജുളാ ദേവി