അത് ആശാ വർക്കർ, ഇത് തമാശാ വർക്കർ!
Friday, February 28, 2025 12:15 AM IST
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
ആശാ വർക്കർ! ആരാണോ ആ പേരിട്ടത്? പേരു പോലെതന്നെ ഇതുവരെ വർക്ക് ചെയ്തിട്ടും അവർക്ക് ആശയ്ക്കു വകയൊന്നും കാണുന്നില്ല. ആശാ വർക്കർമാർ ആശയറ്റു നിൽക്കുന്പോൾ അവർക്കു മുന്നിൽ തമാശ വർക്കർമാരായി മാറിയിരിക്കുകയാണ് അധികൃതർ.
സ്റ്റാർട്ടപ്പുകളുടെ കാലമല്ലേ, പാവപ്പെട്ട സമരക്കാരുടെ ആശയ്ക്കല്ല, പിഎസ്സിക്കാരുടെ മീശയ്ക്കാണ് ബ്രാൻഡ് മൂല്യം. അതുകൊണ്ടാണ് ആശയ്ക്കു വയ്ക്കുമെന്നു പ്രതീക്ഷിച്ചത് മീശയ്ക്കു കൊടുത്തത്. ആശിച്ചതിലുമേറെ മേശപ്പുറത്തു കിട്ടിയതിന്റെ ആവേശത്തിലായിപ്പോയി ആശാൻമാർ, ഖജനാവ് നാശമായാലും മോശമാകരുതല്ലോ വേണ്ടപ്പെട്ടവരുടെ കീശകൾ!
അതിനിടെ, ആരോഗ്യമന്ത്രിയുടെ തകർപ്പൻ തമാശ. ആശമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയാറാണത്രേ. ആർക്കും ചിരി വന്നില്ലെങ്കിലും കുലുങ്ങിച്ചിരിച്ച ചിലരുണ്ട്, ചില എളമരങ്ങളും മൂത്ത മരങ്ങളും. ആളും പരിവാരങ്ങളുമായി ഡൽഹിയിൽ പോയി സമരത്തിനു ചെലവാക്കുന്ന കാശ് ആ പാവങ്ങൾക്കു വീതിച്ചു കൊടുത്താൽ അവർ സമരം നിർത്തി എഴുന്നേറ്റു പോയ്ക്കോളും മാഷേ...
ചിരി നിർത്താൻ പറ്റാഞ്ഞിട്ടാണോയെന്നറിയില്ല എളമരത്തിന്റെ വക നരച്ചു മൂത്ത തമാശ കേട്ടാണ് പിന്നെ കേരളം ഉണരുന്നത്. തലസ്ഥാനത്തു സമരം നടത്തുന്ന ആശാ വർക്കർമാരുടേത് “ഈർക്കിലി സംഘടന” എന്നതായിരുന്നു കരിംജിയുടെ കണ്ടെത്തൽ.
“കനൽ ഒരു തരി മതി” എന്നു ദിവസവും നാലു നേരം പരിപ്പുവടയിൽ നോക്കി പറയുന്ന പാർട്ടിയുടെ നേതാവാണ് ആശാ വർക്കർമാരെ ഈർക്കിലിയിൽ കയറ്റാൻ രംഗത്തിറങ്ങിയതെന്നതാണ് കൗതുകം. ഈർക്കിലിയാണെങ്കിലും ഈയാംപാറ്റയാണെങ്കിലും കൊള്ളേണ്ടിടത്തു കൊണ്ടാൽ വേദനിക്കും സഖാവേ. ഈർക്കിലിപ്പുരാണം കൂടുതൽ പറഞ്ഞാൽ മരമായാലും മനുഷ്യനായാലും ഇവിടെ ചിരിച്ചുകൊണ്ടു നിൽക്കാൻ ധൈര്യപ്പെടില്ല എന്നതാണ് മറ്റൊരു സത്യം.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് ചൊല്ല്. ഇവിടെ വർക്കർമാർക്ക് ആശ ഇഷ്ടം പോലെ കൊടുത്തു. ആന കൊടുത്തോ എന്നു ചോദിച്ചാൽ ഇപ്പോൾ ആറളത്ത് അടക്കം മലയോര മേഖലയിൽ ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് അവിടെ നാട്ടുകാർക്കു ജീവിക്കാനുള്ള ആശ തന്നെ തീർന്ന മട്ടാണ്. ഈ നാട്ടിൽ മനുഷ്യന്റെ ആശയല്ല, ആനയുടെ ആമാശയമാണ് വർക്ക് ചെയ്യേണ്ടത്! ആനയുടെ ആശയെങ്കിലും സഫലമാകുന്നുണ്ടല്ലോ എന്നോർത്ത് മനുഷ്യന് ആശ്വസിക്കാം.
ആശമാർ വർക്ക് ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുന്നോളം ആശിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. കുന്നിക്കുരുവും നാണ്യവിളയുമൊന്നും വേണ്ട ഒരു കടുകുമണിയോളമെങ്കിലും കിട്ടിയാൽ മതിയെന്നാണ് ആശാ വർക്കർമാരുടെ ആശ. ഈ കടുകുമണി ആരു കൊടുക്കുമെന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കം.
ആശയറ്റ് സമരത്തിന് ഇറങ്ങിയിരിക്കുന്ന ആശാ വർക്കർമാരുടെ ആവശ്യത്തിനു ചെവി കൊടുക്കാതിരിക്കുന്നതു മോശമാണെന്ന് ഇനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു തോന്നുന്നില്ലെങ്കിൽ അവർക്ക് ഒരു ഉപകാരമെങ്കിലും നിങ്ങൾ ചെയ്തു കൊടുക്കണം. അവർക്കു ചാർത്തിക്കൊടുത്ത ‘ആശാ വർക്കർ’ എന്ന പേരെങ്കിലും ഒന്നു മാറ്റിക്കൊടുക്കണം. ‘നിരാശാ വർക്കർ’... അതാണ് ഇപ്പോൾ അവർക്കു ചേരുന്ന പേര്.
മിസ്ഡ് കോൾ
പത്തു മാസംകൊണ്ടു തീരേണ്ട ആറളത്തെ ആനമതിൽ അഞ്ചാം വർഷവും പണി തുടരുന്നു.
- വാർത്ത.
‘ആനമതിൽ’ അല്ലേ.. വൈകും!