ഇടതുകൈയിലെ പാത്രത്തിൽ നിന്നും തവിയിൽ കോരിയ മാവ് എണ്ണ പുരട്ടിയ നീളൻ കല്ലിൽ നല്ല വട്ടത്തിൽ ഒഴിച്ചു പരത്തിയപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മുഖം വിടർന്നു. കൂടെയുണ്ടായിരുന്ന എംഎൽഎമാർക്കും ജില്ലാ കളക്ടർക്കും മാത്രമല്ല, കാഴ്ചക്കാർക്കും സന്തോഷം.
നെയ്യാറ്റിൻകര പൗരാവലിയും ചെങ്കൽ സർവീസ് സഹകരണ ബാങ്കും സംയുക്തമായി വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ജനകീയ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ഇന്നലെ രാവിലെ ഭക്ഷ്യമേള അണിയിച്ചൊരുക്കിയത്.
എംഎൽഎമാരായ കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, ഡിവൈഎസ്പി ബി. ഹരികുമാർ, ചെങ്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സൈമണ്‍, നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ്, ചെങ്കൽ മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, നഗരസഭ കൗണ്‍സിലർ ഗ്രാമം പ്രവീണ്‍, ബിജെപി മണ്ഡലം പ്രസിഡന്റ് സുരേഷ് തന്പി, ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂൾ അക്കാഡമിക് ഡയറക്ടർ ആർ. രാധാകൃഷ്ണൻ, ഓലത്താന്നി വിക്ടറി എഡ്യൂക്കേഷൻ സ്കൂൾ മാനേജർ ഡി. രാജീവ്, നിംസ് മെഡിസിറ്റി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ജാസ്മിൻ, ജനറൽ കണ്‍വീനർ മഞ്ചത്തല സുരേഷ്, കണ്‍വീനർ അനിൽ എന്നിവർ സംബന്ധിച്ചു. ഭക്ഷ്യമേളയിൽ നിന്നും ലഭിച്ച തുകയും ബാങ്കിന്റെയും പൗരാവലിയുടെയും വിഹിതവും ചേർത്ത് 2,20,000 രൂപ പ്രതിനിധികൾ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.