ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് കേരളത്തിലെ പ്രളയമെന്നും, മനുഷ്യത്വത്തിലൂടെയാണ് ഈ കൊടും കെടുതിയെ ജനങ്ങൾ അതിജീവിച്ചതെന്നും പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ.
വലപ്പാട് ബീച്ച് ചിത്ര ഓഡിറ്റോറിയത്തിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കഴിമ്പ്രം, എടമുട്ടം, നമ്പിക്കടവ് ബ്ലോക്ക് ഡിവിഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച, പ്രളയത്തിൽ കൈത്താങ്ങായവർക്ക് ‘സല്യൂട്ട് സർവീസ്’ പുരസ്കാരസദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാധിത പ്രദേശങ്ങൾ നേരിൽ കണ്ടിരുന്നു. പല വീടുകളുടെയും സ്ഥിതി പരിതാപകരമാണ്. സർക്കാർ നല്കുന്ന പതിനായിരം രൂപ കൊണ്ട് ഒന്നുമാകില്ല. രണ്ടുലക്ഷം രൂപയെങ്കിലും ഓരോ വീട്ടുകാർക്കും നൽകണം. ഒരുപാട് കാര്യങ്ങൾ നാം ചെയ്തിട്ടുണ്ട്.
ഇനി ചെയ്യാനുള്ള കാര്യങ്ങൾകൂടി നമുക്ക് ഓർമ വേണം. സ്നേഹം, സന്തോഷം, സമാധാനം, കരുണ, പരിഗണന തുടങ്ങിയവയെല്ലാം എപ്പോഴും ഉള്ളിലുണ്ടാവട്ടെ. ഇതാണ് കേരളത്തെ എന്നും ആകർഷകമാക്കുന്നതെന്നും ഡോ. കഫീൽ ഖാൻ അഭിപ്രായപ്പെട്ടു.
ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിക്കുന്ന സമയത്ത് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാൻ സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ച് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി നല്കിയിരുന്നു. പിന്നീട് ഈ വിവാദത്തിലുൾപ്പെട്ട് സർവീസിൽനിന്നു പുറത്തായി ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നതിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായി.
പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കൊടിയമ്പുഴ ദേവസ്വത്തിലെ മത്സ്യത്തൊഴിലാളികൾ, ദേവസ്വം ഭാരവാഹികൾ, ആംബുലൻസ് രക്ഷാപ്രവർത്തകർ, പോലീസ്, കോസ്റ്റ്ഗാർഡ്, കോസ്റ്റൽ പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സേന, റവന്യു ഉദ്യോഗസ്ഥർ, ദൃശ്യ-പത്രമാധ്യമങ്ങൾ എന്നിവർക്ക് ഡോ. കഫീൽ ഖാൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് കഴിമ്പ്രം ഡിവിഷൻ മെംബർ കെ.ജെ. യദുകൃഷ്ണ അധ്യക്ഷനായിരുന്നു. റിതി ജ്വല്ലറി എംഡി സുഷമ നന്ദകുമാർ പ്രസംഗിച്ചു.