കടുവയെയും വിറപ്പിക്കുംകാട്ടിലെ വേട്ടക്കാരിൽ മുന്‍പന്തിയിലുള്ള പുലിയെയും കടുവയെയും വരെ കാട്ടുനായ്ക്കൾ വിറപ്പിക്കും. കൂട്ടത്തോടെ എത്തുന്ന കാട്ടുനാ യ്ക്കളെ കണ്ടാൽ ഈ മൃഗകേസരികൾ സ്ഥലം കാലിയാക്കാറാണു പതിവ്. പുലിയും കടുവയും വേട്ടയാടി കൊല്ലുന്ന ഇരകളെ പലപ്പോഴും ഭക്ഷിക്കുന്നത് കാട്ടുനായ്ക്കളാണ്.വയനാട്, പെരിയാർ, ആറളം തുടങ്ങിയ വനമേഖലകളിലെല്ലാം ഇവയെ കാണാനാകും.
രണ്ടു മുതൽ 25 അംഗങ്ങൾ വരെയുള്ള സംഘങ്ങളായാണ് ഇവയെ കാണാനാകുക. ഇര പിടിക്കുന്നതു മുതൽ ഒരു ദിവസത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങൾക്കും ഇവയ്ക്ക് പ്രത്യേക പദ്ധതികളുണ്ട്. സംഘത്തിൽ പ്രത്യേകിച്ച് ഒരു നേതാവ് ഉണ്ടാകില്ലെങ്കിലും എല്ലാവരും ഒരുമയോടെയാണ് ആക്രമണങ്ങൾ നടത്തുക.
മാംസം ചൂടോടെ ഭക്ഷിക്കുംഇരയെ ഓടിച്ച് ക്ഷീണിപ്പിച്ച് വേട്ടയാടുന്നതാണ് ഇവരുടെ മറ്റൊരു രീതി. ഒരു ഇരയെ മാത്രം ലക്ഷ്യം വച്ച് അതിനെ ഓടിച്ച് ക്ഷീണിപ്പിച്ച് വേട്ടയാടും. ഇരയുടെ ജീവൻ പോകുന്നതിന് മുന്‍പുതന്നെ അതിനെ ഭക്ഷിക്കാനും തുടങ്ങും.
എല്ലിൽനിന്നു മാംസം വേർപെടുത്തി കുഞ്ഞുങ്ങൾക്കും ഭക്ഷിക്കാൻ നൽകും. ഇണ ചേരാൻ പ്രായമാകുന്നതുവരെ കുഞ്ഞുങ്ങൾ സംഘത്തിലുണ്ടാകും. ഒരു ആണിന് ഇണ ചേരാൻ ഒന്നിൽ കൂടുതൽ പെണ്നായകൾ ഉണ്ടാകാറുണ്ട്.
ഇവ ഇണ ചേർന്ന് പ്രസവിക്കുന്നതുവരെ ഒന്നിലധികം കാട്ടുനായ്ക്കൾ ഗുഹക്കുമുന്നിൽ കാവൽ നിൽക്കും. മണ്ണിലെ പൊത്തുകളോ ഗുഹകളോ ആയിരിക്കും മിക്കപ്പോഴും ഇവയുടെ വാസസ്ഥലം. സാധാരണ നായകളെപ്പോലെയോ കുറുക്കൻമാരെ പോലെയോ കുരയ്ക്കുകയോ കൂവുകയോ ഒന്നുമില്ല. എന്നാൽ കാഴ്ചയിൽ നായകളെപോലെയും കുറുനരിയെപോലെയും ഒക്കെ തോന്നിക്കുകയും ചെയ്യും.
സംഘത്തിൽ ആശയ വിനിമയം നടത്താൻ ഇവ വിസിൽ അടിക്കുന്നതുപോലെ ശബ്ദമുണ്ടാക്കാറുണ്ട്. ഇതുകൊണ്ടാണ് ഇവയെ വിസിലിംഗ് ഡോഗ്സ് എന്ന് വിളിക്കുന്നത്. ഭക്ഷണരീതിയിലുമുണ്ട് വ്യത്യാസം. ഇരുന്ന ഇരുപ്പിൽ നാലുകിലോ മാംസം വരെ ഇവ അകത്താക്കും. തങ്ങളെക്കാലും വലിപ്പവും കരുത്തുമുള്ള ജീവികളെപ്പോലും ഇവ ഇരയാക്കാറുണ്ട്.
നാട്ടിലേക്ക് ഇവ അധികം എത്താറില്ലെങ്കിലും നാട്ടിലിറങ്ങി വളർത്തു മൃഗങ്ങളെ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നാച്ചുറൽ റിസോഴ്സസ്(ഐയുസിഎൻ)ന്റെ കണക്കു പ്രകാരം ഇന്ത്യയിലെ കാടുകളിൽ ഇവയുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കാണിക്കുന്നത്.