മരണശേഷം മറനീങ്ങിയത്....
Thursday, November 2, 2017 2:28 AM IST
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്ധമുണ്ട്. നാല് പതിറ്റാണ്ടോളമായി തിരുവനന്തപുരത്ത് താമസിച്ചുവരികയായിരുന്ന ബാലകൃഷ്ണനെ 2011 സെപ്റ്റംബർ 11ന് രാത്രിയിൽ അവിടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചിലർ കോഴിക്കോട്ടേക്കു ചികിത്സയ്ക്കെന്നു പറഞ്ഞ് ഡിസ്ചാർജ് വാങ്ങി വാഹനത്തിൽ കൊണ്ടുപോവുകയായിരുന്നു. എന്നാൽ, കൊടുങ്ങല്ലൂരിൽ എത്തിയപ്പോൾ ബാലകൃഷ്ണൻ മരിച്ചു. മൃതദേഹം ഷൊർണൂരിൽ സംസ്കരിച്ചു. ഇക്കാര്യം അടുത്ത ബന്ധുക്കളെപ്പോലും അറിയിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
ബാലകൃഷ്ണന്റെ മരണം കൊലപാതകം
നീര്‍പോള സാക്ഷി എന്ന പഴമൊഴി ഇവിടെ അന്വര്ഥമാകുകയാണ്. അതീവ സമര്‍ഥമായി നടത്തിയ ഒരു കൊലപാതകം ആറ് വര്‍ഷത്തിനു ശേഷം കുറ്റവാളികളുടെ നേര്‍ക്ക് വിരല്‍ചൂണ്ടുകയാണ്. പി. ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റിലായതോടെ കുറ്റവാളികള്‍ എത്ര സമര്ഥരായാലും ഇന്നല്ലെങ്കില്‍ നാളെ നിയമത്തിന്റെ പിടിയിലമരും എന്ന് തെളിഞ്ഞിരിക്കയാണ്.
പയ്യന്നൂര്‍ ബാറിലെ അഭിഭാഷക തായിനേരിയിലെ കിഴക്കേക്കര വണ്ണാടില്‍ ശൈലജ (49), ഭര്‍ത്താവ് കൃഷ്ണകുമാര്‍ (58) എന്നിവരെയാണ് കുറ്റകരവും ബോധപൂര്വവുമല്ലാത്ത നരഹത്യക്ക് തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍വി അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും സ്വത്തും നിക്ഷേപവും തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റ് 18 ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലും പയ്യന്നൂര്‍ സിഐ എം.പി. ആസാദും ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ഇരുവര്‍ക്കും സെപ്റ്റംബർ 29 നാണ് ജാമ്യം ലഭിച്ചത്. അതീവരഹസ്യമായി നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ തായിനേരിയിലെ വീട്ടില്‍നിന്നാണ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ സഹായത്തോടെ രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. പണത്തിനു വേണ്ടി നടത്തിയ ക്രൂരവും നിന്ദ്യവുമായ ഒരു കൊലപാതകത്തിന്റെ ചുരുളുകളാണ് പോലീസിന്റെ സമര്‍ഥമായ നീക്കം പുറത്തുകൊണ്ടുവന്നത്.
പോലീസ് പറയുന്നത്: ‘ശ്വാസംമുട്ടലും രക്തത്തിലെ പഞ്ചസാരയുടെ അളവ് 346 ലെത്തിയും ബെഡ്സോർമൂലം ദേഹമാസകലം പഴുത്തുപൊട്ടിയും ഗുരുതരാവസ്ഥയിലായ ബാലകൃഷ്ണനെ 2011 സെപ്റ്റംബർ 12 നാണ് പ്രതികള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങികൊണ്ടുപോയത്. ചികിത്സിച്ചിരുന്ന ഡോക്ടർ ജ്യോതിഷിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ബാലകൃഷ്ണനെ നിര്‍ബന്ധമായി ഡിസ്ചാര്‍ജ് ചെയ്യിച്ച് കൊണ്ടുപോയത്. ഐസിയു ആംബുലന്‍സിന് പകരം സാധാരണ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പാള്‍ തുള്ളിവെള്ളംപോലും നല്‍കിയില്ല. ആംബുലന്‍സിന് സഞ്ചരിക്കാന്‍ അഞ്ചുമണിക്കൂര്‍പോലും വേണ്ടെന്നിരിക്കെ തിരുവനന്തപുരത്തുനിന്ന് ബാലകൃഷ്ണനുമായി കൊടുങ്ങല്ലൂരെത്താന്‍ പ്രതികള്‍ 11 മണിക്കൂറിലേറെ ചെലവഴിച്ചത് ബോധപൂര്‍വമാണെന്ന നിഗമനത്തിലാണ് പോലീസെത്തിയത്.
ശ്വാസംമുട്ടല്‍ കൂടിയതിനെ തുടര്‍ന്ന് മാര്‍ഗമധ്യേ ബാലകൃഷ്ണന് മരിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ മരിച്ചതിനാല്‍ പോലീസ് ക്ലിയറന്‍സ് ആവശ്യപ്പെട്ട കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലെ ഡോക്ടറാണ് പ്രതികളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത്. പണത്തോടുള്ള അത്യാര്ത്തികാരണം ഒപ്പിട്ട ചെക്കുപയോഗിച്ച് കൊടുങ്ങല്ലൂര്‍ കാനറ ബാങ്കില്‍നിന്ന് 20000 രൂപ പിന്‍വലിക്കുകയാണ് ബാലകൃഷ്ണന് മരിച്ചയുടന്‍ പ്രതികള്‍ ചെയ്തത്. തുടര്‍ന്ന് മൃതദേഹം ഉറ്റവരാരുമറിയാതെ ഷൊര്‍ണൂര്‍ ശാന്തികവാടത്തില്‍ എത്തിച്ച് സംസ്കരിച്ചു. രണ്ട് ആശുപത്രികള്‍, ബാങ്ക്, കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന്, ഷൊര്‍ണൂര്‍ ശാന്തികവാടം എന്നിവിടങ്ങളില്‍ വലിയമ്മയുടെ മകനെന്ന വ്യാജ ബന്ധുത്വം അവകാശപ്പെട്ടാണ് കൃഷ്ണകുമാര്‍ കാര്യങ്ങള്‍ സാധിച്ചത്. കൂടാതെ അവിവാഹിതനായ ബാലകൃഷണന്റെ ഭാര്യയെന്ന വ്യാജേന ശൈലജയുടെ ജ്യേഷ്ഠത്തി ജാനകിയെക്കൊണ്ട് ഏഴു വര്‍ഷമായി പെന്‍ഷനും സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും വാങ്ങിപ്പിക്കുകയും തിരുവനന്തപുരത്തെ വീട് വില്പന നടത്തുകയും ചെയ്തു.
ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍വി, എസ്ഐ വിജയന് എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളുമായി ബാലകൃഷ്ണന്റെ തൃച്ചംബരത്തെ പഴയ തറവാട്ട് വീട്ടിലെത്തിയും പോലീസ് തെളിവെടുത്തു. ജാനകിയെ വിവാഹം കഴിച്ച് ബാലകൃഷ്ണന് ഈ വീട്ടിലാണ് കൊണ്ടുവന്നതെന്ന് പ്രതികള്‍ മൊഴിനല്കിയതിനാലാണ് പഴയ വീടും പോലീസ് സംഘം സന്ദര്‍ശിച്ചത്.
കോടികളുടെ സ്വത്തുക്കളുടെ ഉടമയായിരുന്നു ബാലകൃഷ്ണന്റെ അച്ഛൻ കുഞ്ഞന്പുനായർ. അവിടെ നിന്നുമാണ് ബാലകൃഷ്ണനിലേക്ക് സ്വത്തുക്കൾ ഒഴുകിയെത്തിയത്. ആ സ്വത്തുക്കളാണ് അഭിഭാഷകയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിയെടുത്തതത്രെ.
ബാലകൃഷ്ണന്റെ അച്ഛൻ കുഞ്ഞന്പുനായരുടെ കഥ നാളെ.
കെ.പി. രാജീവൻ