ഇതിനിടയിൽ കൂടുതൽ ഞെട്ടിക്കുന്ന ഒരു സത്യം കാസർഗോഡ് നിന്നുതന്നെ അറിഞ്ഞു. മേൽപറമ്പ് പോലീസ് സ്റ്റേഷനിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് ഇയാൾക്കെതിരേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തന്റെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കിലോമീറ്ററുകൾ അകലെ ആദൂർ വനത്തിലെത്തിച്ച് പീഡിപ്പിച്ചുവെന്നതാണ് കേസ്. ആ സംഭവത്തിൽ നാലുമാസം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയതാണ്.
കേസ് ഇപ്പോൾ വിചാരണാഘട്ടത്തിലാണ്. ഇതുംകൂടി അറിഞ്ഞതോടെ ഇയാൾ തന്നെയാണ് പ്രതിയെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചു. പക്ഷേ ഇയാളെ കണ്ടെത്തുകയെന്നത് ഇതിനേക്കാൾ വലിയ വെല്ലുവിളിയായിരുന്നു. കാരണം ഇയാൾ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ല.
കുടകിനു പുറമേ മൈസൂരിലും ബംഗളൂരുവിലും മഹാരാഷ്ട്രയിലെ രത്നഗിരിയിലും മുംബൈയിലുമെല്ലാം ഇയാൾക്ക് ബന്ധങ്ങളുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ഇയാൾ താമസിച്ചിട്ടുമുണ്ട്. അപ്പോഴൊക്കെ ആരുടെയെങ്കിലും ഫോൺ കടംവാങ്ങിയാണ് വേണ്ടപ്പെട്ടവരെ വിളിക്കുന്നത്.
ഇയാളുടെ ഭാര്യയുടെ ഫോൺ നമ്പർ പോലീസ് വാങ്ങിവച്ചിരുന്നു. നേരത്തേ ഇയാളെ അന്വേഷിച്ച് കുടകിൽ പോയപ്പോൾ ഇയാളുടെ മാതാവിന്റെയും അവിടെയുള്ള പെൺസുഹൃത്തിന്റെയും മൊബൈൽ നമ്പറുകളും സംഘടിപ്പിച്ചിരുന്നു.
പിന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പറുകളിലേക്ക് വരുന്ന കോളുകളെല്ലാം നിരീക്ഷിച്ചു. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന കോളുകളുടെ ഉറവിടം അന്വേഷിച്ച് കണ്ടെത്തി. ഇതിനിടെ ഇയാളെ അന്വേഷിച്ച് മൈസൂരിലും രത്നഗിരിയിലുമെല്ലാം പോയെങ്കിലും ഇയാളിലേക്കെത്താവുന്ന കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല.
അറസ്റ്റിലേക്ക്...അങ്ങനെ ദിവസങ്ങൾക്കു ശേഷമാണ് ആന്ധ്രപ്രദേശിലെ അഡോണി എന്ന സ്ഥലത്തുനിന്ന് ഇയാളുടെ പെൺസുഹൃത്തിന്റെ നമ്പറിലേക്ക് ഒരു കോൾ വരുന്നത്. ഉറവിടം അന്വേഷിച്ചപ്പോൾ അത് അവിടെയുള്ള റെഡ് ചില്ലീസ് എന്ന ഹോട്ടലിലെ ഒരു ജീവനക്കാരന്റെ നമ്പറിൽ നിന്നാണെന്ന് മനസിലായി.
ആന്ധ്രാ പോലീസിന്റെ സഹായത്തോടെ അയാളോട് അന്വേഷിച്ചപ്പോൾ അവിടെ ജോലി തേടിയെത്തിയ ഒരാളാണ് ഫോൺ വാങ്ങി വിളിച്ചതെന്നറിഞ്ഞു. ആളിന്റെ ലക്ഷണങ്ങൾ പറഞ്ഞുകേട്ടപ്പോൾ പോലീസ് അന്വേഷിച്ചുനടക്കുന്ന പ്രതിയുമായി പത്തിൽ പത്ത് പൊരുത്തം.
അപ്പോൾ മൈസൂരിലായിരുന്ന പോലീസ് സംഘം നേരേ അഡോണിയിലേക്ക് കുതിച്ചു. ആന്ധ്രാ പോലീസിന്റെ സഹായത്തോടെ ഹോട്ടലിലെത്തി അന്വേഷിച്ചു. പക്ഷേ കാര്യങ്ങൾ വീണ്ടും കടുകിട വ്യത്യാസത്തിന് കൈവിട്ടുപോകുന്ന അവസ്ഥയായിരുന്നു.
ആ ഹോട്ടലിലെ ജോലി ശരിയാകില്ലെന്നു പറഞ്ഞ് അയാൾ അവിടവും വിട്ടിരുന്നു. പക്ഷേ പോയിട്ട് അധികനേരമായിട്ടില്ലെന്ന് അയാൾ താമസിച്ചിരുന്ന ഇടത്തെത്തിയപ്പോൾ മനസിലായി. പോയത് റെയിൽവേ സ്റ്റേഷനിലേക്കാണെന്നും സൂചന കിട്ടി.
ചില സിനിമകളുടെ ക്ലൈമാക്സ് പോലെ തങ്ങളെത്തുന്നതിന് തൊട്ടുമുമ്പ് ഏതെങ്കിലും ട്രെയിൻ വന്ന് അയാൾ കയറിപ്പോകുന്ന അവസ്ഥയുണ്ടാവല്ലേയെന്ന് മനസാലേ പ്രാർഥിച്ച് പോലീസ് സംഘം നേരെ റെയിൽവേ സ്റ്റേഷനിലേക്ക് കുതിച്ചു.
പക്ഷേ ഇത്തവണ ഭാഗ്യം പോലീസ് സംഘത്തിന്റെ കൂടെയായിരുന്നു. യാത്രചെയ്യാൻ ബാഗുമായി നിന്ന പ്രതിയെ കൺമുന്നിൽ തന്നെ കണ്ടു. ഒന്നിലധികം ഫോട്ടോ നേരത്തേ കണ്ടിട്ടുള്ളതിനാൽ ആളെ തിരിച്ചറിയാനും പ്രയാസമുണ്ടായില്ല.
പിന്നെ കൈയോടെ ചെന്ന് പിടികൂടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും സംഭവം നടന്ന് ഒമ്പതുനാൾ പിന്നിട്ടിരുന്നു. തൊട്ടടുത്ത ദിവസം, പത്തുവയസുകാരിയായ പെൺകുട്ടി ആക്രമിക്കപ്പെട്ടതിന്റെ കൃത്യം പത്താം നാൾ, പ്രതിയായ കുടക് സ്വദേശി പി.എ. സലീമി(35)നെ പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി.
ചുറ്റും തടിച്ചുകൂടിയ സ്ത്രീകളുടെ ശകാരവാക്കുകൾക്കും ആൾക്കൂട്ടത്തിന്റെ കൈയേറ്റശ്രമത്തിനുമിടയിൽ നിർവികാരനായി പ്രതി നിന്നു. പക്ഷേ നാടിനെയാകെ ഭീതിയിലാഴ്ത്തിയ അജ്ഞാതനായ കുറ്റവാളി പിടിയിലായതിന്റെ ആശ്വാസം എല്ലാവരിലുമുണ്ടായിരുന്നു.
കാഞ്ഞങ്ങാട്ടെ രാത്രിസഞ്ചാരത്തിനിടയിൽ വീടുകളിൽ ഒളിഞ്ഞുനോട്ടവും സ്ത്രീകളുടെ മാലപൊട്ടിക്കലും മൊബൈൽ ഫോൺ മോഷണവുമൊക്കെ ഇയാൾ നടത്തിയിരുന്നു. ഇയാൾ താമസിച്ച വീടിന്റെ സമീപപ്രദേശങ്ങളിൽ തെളിയാതെ കിടക്കുന്ന ഒട്ടേറെ പിടിച്ചുപറിക്കേസുകൾക്കു പിന്നിൽ ഇയാളായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയി, കാഞ്ഞങ്ങാട് ഡിവൈഎസ്പി വി.വി. ലതീഷ്, ഹോസ്ദുർഗ് ഇൻസ്പെക്ടർ എം.പി. ആസാദ്, നീലേശ്വരം ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എസ്ഐമാരായ അബൂബക്കർ കല്ലായി, വി.പി. അഖിൽ, എം.ടി.പി. സെയ്ഫുദ്ദീൻ, കെ.ടി. ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലേറെ പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണസംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ചത്.
നേരത്തേ കാഞ്ഞങ്ങാട് സേവനമനുഷ്ഠിച്ചിരുന്ന ഡിവൈഎസ്പിമാരായ പി. ബാലകൃഷ്ണൻ നായരേയും സി.കെ. സുനിൽ കുമാറിനെയും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.
എസ്ഐ അബൂബക്കർ കല്ലായിയുടെ നേതൃത്വത്തിൽ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സജീഷ് കാസർഗോഡ്, നിഖിൽ അച്ചാംതുരുത്തി എന്നിവരടങ്ങിയ സംഘമാണ് അഡോണിയിലെത്തി പ്രതിയെ പിടികൂടിയത്.