കച്ചേരി കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ ചുറ്റും നിന്നവരോട് സ്വാമി പറഞ്ഞു "ഇവനെ കൊണ്ട് പോയി മദ്രാസ് ആകാശവാണിയിലെ എന്റെ കച്ചേരിക്കു മൃദംഗം വായിപ്പിക്കും...' സാധാരണ ഇങ്ങനെ പറയുന്നവരിൽ ഭൂരിഭാഗവും വാക്കു പാലിക്കാറില്ല.
എന്നാൽ പിന്നീട് മദ്രാസ് ആകാശവാണിയിൽ സ്വാമിയുടെ കച്ചേരി നടന്നപ്പോൾ എന്നെ ക്ഷണിച്ച് കൊണ്ടു പോയി മൃദംഗം വായിപ്പിച്ചു. ചെന്പൈ സ്വാമിയുടെ ഹൃദയനന്മ ഞാൻ നേരിട്ടറിഞ്ഞ ഒരു സംഭവവുണ്ട്. കൊല്ലം ജില്ലയിലെ കുണ്ടറയിലെ ഒരു ക്ഷേത്ര ഉത്സവത്തിനു കച്ചേരി അവതരിപ്പിക്കുവാൻ ചെന്പൈ സ്വാമിയെ ഞാൻ ക്ഷണിച്ചിരുന്നു.
വൈകിട്ട് കച്ചേരി തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചതിനെത്തുർന്ന് കൃത്യസമയത്തിനു മുൻപേ സ്വാമി എത്തി. എന്നാൽ തീരെ പ്രതീക്ഷിക്കാതെ സംഘാടകരും നാട്ടുകാരും തമ്മിൽ എന്തോ ഒരു പ്രശ്നത്തെ ചൊല്ലി തർക്കം തുടങ്ങി. തർക്കങ്ങളും വാഗ്വാദങ്ങളും നീണ്ടു നീണ്ടു പോയി.
മണി എട്ടായി,ഒന്പതായി, പത്തായി ഇരുകൂട്ടരും തയാറാകാത്തതിനാൽ കച്ചേരി തുടങ്ങുവാൻ കഴിയുന്നില്ല. ഞാനാകെ വിഷമത്തിലായി. മദ്രാസിൽ നിന്ന് നൂറുകണക്കിനു കിലോമീറ്റർ താണ്ടി കച്ചേരിക്കായി കുണ്ടറയിൽ വന്നിരിക്കുന്ന മഹാസംഗീതജ്ഞൻ എന്നോടുള്ള സ്നേഹം ഒന്ന് കൊണ്ടുമാത്രമാണ് എല്ലാ തിരക്കുകളും മാറ്റിവച്ച് ഇങ്ങനെ ക്ഷേത്രമുറ്റത്ത് വന്നിരിക്കുന്നത്.
സ്വാമിയെ നേരിടാനാവാതെ ഞാൻ വിഷമിച്ചു. ഇടയ്ക്ക് ഇടയ്ക്ക് സ്വാമിയോട് കച്ചേരി ഇപ്പോൾ തുടങ്ങുമെന്ന് ഞാൻ വെറുതെ പറഞ്ഞ് കൊണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാനെന്നോണം സ്വാമി പുഞ്ചിരിച്ചു തലകുലുക്കി. രാത്രി പന്ത്രണ്ടിനും വഴക്കും ബഹളവും തുടർന്നു.
കണ്ണിമ പൂട്ടാതെ കാത്തിരിക്കുന്ന ചെന്പൈ സ്വാമിക്കു മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. സങ്കോചവും വേദനയും ആശങ്കയും ചേർന്ന മനസുമായി നിമിഷങ്ങൾ എണ്ണി എണ്ണി... എന്റെ ജീവിതത്തിൽ ഇത്രയും വിഷമിച്ച ഒരു സമയം വേറെയില്ല.
ഒടുവിൽ രാത്രി ഒന്നിനാണ് പ്രശ്നങ്ങൾക്കു അവസാനമായത്. സംഗീത കച്ചേരിക്കായി ഓഡിറ്റോറിയത്തിന്റെ തിരശീല ഉയരുന്പോൾ പുഞ്ചിരിച്ചുകൊണ്ട് ചെന്പൈ വേദിയിലുണ്ടായിരുന്നു. വൈകിട്ട് ഏഴിനെന്ന പോലെ ചെന്പൈ സ്വാമി പ്രസന്നവദനനായിരുന്നു.
അർധരാത്രി വരെ കണ്ണടയ്ക്കാതെ നിസാര കാര്യങ്ങൾക്കായുള്ള മനുഷ്യരുടെ ഭിന്നതകൾക്കു സാക്ഷിയായിരുന്ന ചെന്പൈ വൈദ്യനാഥ ഭാഗവതർ എല്ലാം മറന്ന് കീർത്തനങ്ങൾ ആലപിക്കുന്നത്് ഞാൻ അദ്ഭുതത്തോടെ നോക്കി നിന്നു.
കർണാടക സംഗീത ലോകത്തെ അടക്കിവാണിരുന്ന മഹാസംഗീതജ്ഞനാണ് ഇങ്ങനെ എല്ലാം ക്ഷമിച്ച് സഹിച്ച് ഒരു രാത്രി മുഴുവൻ കർട്ടൻ ഉയരുന്നത് കാത്തിരുന്നത് എന്ന് ഓർക്കണം.''