അതേസമയം, ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള സമ്മർദം മറിച്ചായിരുന്നു. കള്ളവോട്ട് തടഞ്ഞതിലുള്ള പക തീർക്കാനാണ് ഉനൈസിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നതെന്നാരോപിച്ച് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ സമരവും നടത്തി.
യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനുൾപ്പെടെ പ്രവർത്തകർക്ക് പിന്തുണയുമായെത്തി. സിപിഎമ്മിന്റെ സമ്മർദത്തിനു വഴങ്ങി ഉനൈസിനെ അറസ്റ്റ് ചെയ്താൽ പോലീസ് സ്റ്റേഷൻ ഉപരോധമുൾപ്പെടെ നടക്കുമെന്ന നിലയായി.
ഏപ്രിൽ 29ന് ഈ സംഘർഷാവസ്ഥയ്ക്കിടയിലാണ് ക്വാർട്ടേഴ്സിലേക്കു പോയ എസ്ഐ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ വിജയനെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മംഗളൂരുവിലെയും കൊച്ചിയിലേയും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ വിജയൻ മേയ് അഞ്ചിന് മരണത്തിനു കീഴടങ്ങി. എസ്ഐയുടെ ആത്മഹത്യാശ്രമം അറിഞ്ഞതോടെ രാഷ്ട്രീയ സംഘർഷത്തിനും നേതാക്കളുടെ പിടിവാശിക്കും അയവു വന്നിരുന്നു.
മരണം സ്ഥിരീകരിച്ചതോടെ കള്ളക്കേസെടുക്കാൻ രാഷ്ട്രീയ സമ്മർദമുണ്ടായതാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാരോപിച്ച് ആദ്യദിനങ്ങളിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടന്നു.
ധന്യ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യമുയർന്നു. ജില്ലയിലെ പട്ടികവർഗ വിഭാഗമായ മറാത്തി സമുദായാംഗമായ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികവർഗ സംഘടനകളും സമരരംഗത്തിറങ്ങി.
പക്ഷേ പോലീസ് രേഖകളിൽ ഒരു സാധാരണ ആത്മഹത്യ മാത്രമായാണ് എസ്ഐയുടെ മരണം അടയാളപ്പെടുത്തിയത്. എസ്ഐയുടെ മരണത്തോടെ ഉനൈസിനെതിരേ സ്ത്രീപീഡനക്കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുൾപ്പെടെ വിസ്മൃതിയിലായി.
ധന്യയുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും രാഷ്ട്രീയ സംഘർഷം മാത്രമാണ് ഉണ്ടായതെന്ന വിജയന്റെ അന്വേഷണ റിപ്പോർട്ട് ശരിവയ്ക്കുകയായിരുന്നു. അതോടെ ആ കേസും ഫലത്തിൽ അവസാനിച്ചു.
ഉനൈസും ധന്യയുമടക്കമുള്ള രാഷ്ട്രീയ നേതാക്കൾ അവരുടെ തിരക്കുകളിലേക്ക് മടങ്ങി. അകാലത്തിൽ കുടുംബനാഥനെ നഷ്ടമായ വിജയന്റെ കുടുംബത്തിന്റെ സങ്കടം മാത്രം ബാക്കിയായി. ഭാര്യ ശ്രീജയും മക്കൾ വിദ്യാർഥികളായ ആവണിയും അഭിജിത്തും ഇപ്പോഴും അച്ഛനെ ഓർത്ത് മനസു നീറി കഴിയുന്നു.