ദൗത്യത്തിന്റെ ആദ്യഘട്ടത്തിൽ രൗദ്രഭാവത്തിൽ കലങ്ങിമറിഞ്ഞ് ഒഴുകുന്ന ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നതിനായി ബെലഗാവിയിലെയും മംഗളൂരുവിലെയും സ്വകാര്യ മൈനിംഗ് കമ്പനികളുമായി ബന്ധപ്പെട്ട് 60 അടി വരെ താഴ്ചയിൽ പരിശോധന നടത്താൻ കഴിയുന്ന രണ്ട് ലോംഗ് ബൂം എസ്കവേറ്ററുകൾ സ്വന്തം ചെലവിൽ എത്തിക്കാനും സെയിൽ തയാറായി.
പുഴയിൽ ഡ്രോൺ പരിശോധന നടത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ സംഘത്തെ എത്തിച്ചതും നേരിട്ട് പുഴയിലിറങ്ങി പരിശോധന നടത്താൻ ഈശ്വർ മൽപേയുടെ നേൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരെ എത്തിച്ചതും സെയിൽ മുൻകൈയെടുത്താണ്.
ഇതിനൊന്നും ലക്ഷ്യം കാണാനാവാതെ വരികയും പല ഭഗങ്ങളിൽ നിന്നും രൂക്ഷവിമർശനമേല്ക്കേണ്ടിവരികയും ചെയ്തപ്പോൾ ദൗത്യം ഉപേക്ഷിക്കാൻ സർക്കാരിന്റെ ഉന്നതതലങ്ങളിൽ നിന്നുതന്നെ സമ്മർദമുണ്ടായപ്പോഴും ദൗത്യം തുടരുകതന്നെ ചെയ്യുമെന്ന നിലപാടിൽ സെയിൽ ഉറച്ചുനിന്നു. ഐ അഷ്വർ യൂ ഐ വിൽ ബി ഹിയർ എന്ന് അർജുന്റെ കുടുംബാംഗങ്ങൾക്ക് ആദ്യം നല്കിയ വാക്കായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്.
ഡ്രഡ്ജിംഗ് മെഷീൻ കൊണ്ടുവന്നാൽ മാത്രമേ പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുകയുള്ളൂ എന്ന് വ്യക്തമായതോടെയാണ് ദൗത്യം ഇടയ്ക്ക് നിന്നുപോയത്. ഇതിനായി കാർഷിക സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള യന്ത്രസംവിധാനങ്ങൾ തൃശൂരിൽ നിന്ന് എത്തിക്കാമെന്ന് ഇടക്കാലത്ത് കേരള സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, പിന്നീട് അത് പ്രായോഗികമല്ലെന്നുപറഞ്ഞ് പിന്മാറി. അന്നു മാത്രമാണ് സെയിൽ കേരളത്തിനെതിരേ വിമർശനമുന്നയിച്ചത്. പക്ഷേ എന്നിട്ടും ദൗത്യത്തിൽ നിന്ന് പിന്മാറാതെ കർണാടക സർക്കാരിന്റെ മാത്രം ഒരുകോടി രൂപ ചെലവിൽ ഗോവയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ഡ്രഡ്ജറെത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.
ഉത്തര കന്നഡ ജില്ലയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള കോൺഗ്രസ് നേതാവായ സെയിലിന് കെ.സി.വേണുഗോപാൽ എംപിയും കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കളുമായി ദീർഘകാലത്തെ വ്യക്തിബന്ധമുണ്ട്.
മണ്ണിടിച്ചിൽ ദുരന്തത്തിൽ ഒരു മലയാളി പെട്ടുപോയതായി അറിഞ്ഞയുടൻ തന്നെ കെ.സി. വേണുഗോപാലും എം.കെ. രാഘവനും തന്നെ വിളിച്ച് രക്ഷാദൗത്യത്തിന്റെ ചുമതലയേല്പിച്ചതാണെന്നും അതിന് ഫലം കാണുന്നതുവരെ താൻ അർജുന്റെ കുടുംബാംഗങ്ങൾക്കൊപ്പമുണ്ടാകുമെന്നും സെയിൽ പലതവണ പറഞ്ഞിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വനിതാ നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന രൂപാലി നായിക്കിനെ തോല്പിച്ചാണ് സതീഷ് കൃഷ്ണ സെയിൽ നിയമസഭയിലെത്തിയത്. നേരത്തേ 2013-18 കാലഘട്ടത്തിലും ഇതേ മണ്ഡലത്തിൽ നിന്ന് എംഎൽഎയായിരുന്നു.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ സിറ്റിംഗ് എംഎൽഎ ആനന്ദ് അസ്നോട്ടിക്കറിനെ തറപറ്റിച്ചായിരുന്നു അന്നത്തെ വിജയം.
ശ്രീജിത് കൃഷ്ണൻ