കൂടെ നിർത്തിയത് നിന്റെ അച്ഛൻ മാത്രമാണെന്ന് പറഞ്ഞു, അതേയാൾ ഇപ്പോൾ പറയുന്നത് മറ്റൊന്ന്: വിനായകന് മറുപടിയുമായി ചന്തു സലിംകുമാർ
Wednesday, June 4, 2025 5:07 PM IST
നടൻ വിനായകന്റെ വിവാദ പോസ്റ്റിൽ പ്രതികരിച്ച് സലിംകുമാറിന്റെ മകനും നടനുമായ ചന്തു സലിംകുമാർ.
അനുഭവിക്കുന്നവർക്കേ അതിന്റെ ദൂഷ്യഫലങ്ങൾ അറിയാനും പറഞ്ഞു മനസിലാക്കാനും പറ്റുകയുള്ളൂവെന്നും ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ലെന്നും ഒരു സിനിമാഗ്രൂപ്പിൽ ഇതു സംബന്ധിച്ച് വന്ന ചർച്ചയിൽ ചന്തു അഭിപ്രായപ്പെട്ടു.
വിനായകന്റെ പോസ്റ്റ് സിനിമാപാരഡൈസോ ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ കമന്റ് സെക്ഷനിലാണ് ചന്തു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
‘‘വിനായകൻ എന്നെ ആദ്യം കണ്ടപ്പോൾ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയർ നടന്മാരെന്നു പറയണവന്മാരൊക്കെ എന്നെ മാറ്റി നിർത്തുമായിരുന്നുടാ..
നിന്റെ അച്ഛനില്ലേ അയാൾ മാത്രമേ എന്നെ കൂടെ നിർത്തിയിട്ടൊള്ളു.. അതാണെടാ അയാളുടെ ക്വാളിറ്റി എന്നാണ്. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസിലാക്കണം. അയാൾക്ക് ആര് എന്തെന്ന് പോലും മനസിലാകുന്നില്ല.
അയാളിതുവരെ പോയിട്ടുള്ള പരിപാടികൾ എല്ലാം ഒന്നില്ലെങ്കിൽ ബോധവൽക്കരണ ക്ലാസുകൾ അല്ലെങ്കിൽ സാമൂഹികസമ്മേളനങ്ങൾ. അവിടെയെല്ലാം അയാളെ കേൾക്കാൻ വരുന്നവരോടാണ് അയാൾ സംസാരിക്കുന്നത്. അവിടെയെല്ലാം പോയിരുന്ന്, എന്നെപോലെ എല്ലാവരും കുടിച്ച് ലിവർ സിറോസിസ് വരുത്തി വെക്കു എന്ന് പറയാൻ പറ്റില്ലല്ലോ. അനുഭവിക്കുന്നവർക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങൾ അറിയാനും അത് പറഞ്ഞു മനസിലാക്കാനും പറ്റുകയുള്ളു.
ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകൾ കാര്യങ്ങൾ മനസിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാൻ നോക്കുന്നു. വീട്ടിൽ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാൽ, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ.’’ചന്തുവിന്റെ വാക്കുകൾ.
കഴിഞ്ഞ ദിവസമാണ് സലിം കുമാറിന്റെ പേര് പരാമര്‍ശിക്കാതെ വിനായകന് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. മദ്യം മൂലം ആരോഗ്യം നശിച്ചവര്‍ പോലും പൊതുവേദിയില്‍ വന്ന് യുവതീ യുവാക്കളെ ഉപദേശിക്കുകയാണെന്നും ചത്ത ശവങ്ങളെ പൊതുവേദിയില്‍ കൊണ്ടുവന്ന് ഇരുത്തല്ലേയെന്നും ചാകാറായാല്‍ വീട്ടില്‍ പോയിരുന്ന് ചത്തോളണം എന്നുമാണ് വിനായകന് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചര്‍ച്ചയായതോടെ ഈ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.