സുധിച്ചേട്ടന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്, കിച്ചു പറഞ്ഞത് അവന്റെ അമ്മ ഞാനാണ് എന്നാണ്; രേണു പറയുന്നു
Wednesday, June 4, 2025 11:10 AM IST
മരിച്ചുപോയ മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് രേണു സുധി. മകൻ കുഞ്ഞായിരിക്കുമ്പോഴാണ് സുധിയെ ഉപേക്ഷിച്ച് അവർ മറ്റൊരാളോടൊപ്പം പോയത്. ആദ്യഭാര്യയെ സുധി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും രേണു പറയുന്നു.
ഇടയ്ക്ക് ഫെയ്സ്ബുക്ക് മെസഞ്ചറിൽ വീഡിയോ കോൾ ചെയ്ത് തന്നോട് പിണക്കമുണ്ടോ എന്ന് അവർ ചോദിച്ചെന്നും തനിക്ക് ഒരു പിണക്കവുമില്ല എന്ന് പറഞ്ഞെന്നും രേണു സുധി മെയിൻസ്ട്രീം വൺ ടിവിക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
‘‘സുധിച്ചേട്ടന്റെ ആദ്യഭാര്യ മരിച്ചു, ആത്മഹത്യ ചെയ്തതാണ്. കിച്ചുവിന് 16 വയസുള്ളപ്പോഴാണ് ആ കുട്ടി മരിച്ചത്. സുധിച്ചേട്ടൻ മരിക്കുന്നതിനും രണ്ട് വർഷം മുമ്പ്. കിച്ചു തീരെ കുഞ്ഞായിരുന്നപ്പോഴാണ് വീടുവിട്ടു പോയത്, അവർ വേറൊരാളെ സ്നേഹിച്ചു പോയതാണ്.
വിവാഹം കഴിച്ചിരുന്നു, ഒരു കുട്ടിയും ഉണ്ടായിരുന്നു. അവരുടെ ആത്മാവിനു വേണ്ടി പ്രാർഥിക്കാനേ എനിക്ക് കഴിയൂ. ഞാനിന്നും അവർക്കു രണ്ട് പേർക്കും വേണ്ടി പ്രാർഥിക്കും.
എന്തുകൊണ്ടാണ് അവർ പോയതെന്നു ഞാൻ ചോദിച്ചിട്ടേ ഇല്ല. സംസാരിക്കാമെന്ന് സുധിച്ചേട്ടൻ പറഞ്ഞിരുന്നു, എന്നാൽ മനസിനു വിഷമമുണ്ടാക്കുന്നൊരു കാര്യം പറയേണ്ടെന്നായിരുന്നു ഞാനന്ന് പറഞ്ഞത്.
സുധിച്ചേട്ടൻ അവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. എന്നെ മാത്രമാണ് നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളത്. കുഞ്ഞുണ്ടായ ശേഷമാണ് സുധിച്ചേട്ടന്റെ വീട്ടുകാരും ഈ ബന്ധം സമ്മതിച്ചത്. അവർ തമ്മിൽ വിവാഹം കഴിച്ചിരുന്നോ, താലി കെട്ടിയിട്ടുണ്ടോ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. സുധിച്ചേട്ടനും മകനും എന്റേതാണല്ലോ എന്നൊരു സന്തോഷം എനിക്കുണ്ടായിരുന്നു.
ഒരിക്കൽ അവർ എന്നെ ഫെയ്സ്ബുക്ക് മെസഞ്ചറിൽ ബന്ധപ്പെട്ടിരുന്നു. ‘ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ?’ എന്ന് ചോദിച്ചു, എന്നിട്ട് വീഡിയോ കോൾ ചെയ്തു കണ്ടു, ‘എന്നോട് പിണക്കമുണ്ടോ, എനിക്ക് രേണുവിനെ കണ്ടതിൽ ഒത്തിരി സന്തോഷമുണ്ട്’ എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു, എനിക്ക് നിങ്ങളോട് ഒരു പിണക്കവുമില്ല കണ്ടതിൽ സന്തോഷം. കിച്ചുവിന്റെ കാര്യമേ ചോദിച്ചില്ല, കുഞ്ഞിന് സുഖമാണോ എന്ന് മാത്രം ചോദിച്ചു.
അത് കണ്ടിട്ട് സുധിച്ചേട്ടൻ പറഞ്ഞു, പെട്ടെന്ന് ബ്ലോക്ക് ചെയ്തോളൂ എന്ന്. അപ്പോഴേ ഞാൻ ബ്ലോക്ക് ചെയ്തു. കിച്ചുവിന്റെ അമ്മ മരിച്ചപ്പോൾ ഞാൻ അവനോട് പറഞ്ഞു മോനേ നിനക്ക് അവിടെ പോകണോ, ഞാൻ കൊണ്ടുപോകാം. അവൻ അപ്പോൾ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൻ പറഞ്ഞു എന്റെ അമ്മ ഇതാണ്, അമ്മ മരിച്ചില്ലല്ലോ, അമ്മ ഉണ്ടല്ലോ എനിക്ക്, അമ്മ പൊയ്ക്കോളൂ ഞാൻ ഗെയിം കളിക്കട്ടെ.
അവർ സുധിച്ചേട്ടനെയും മകനെയും ഉപേക്ഷിച്ച് വേറൊരാളോടൊപ്പം പോയതാണ്. ഇടയ്ക്ക് ഭർത്താവിനെയും കൂട്ടി വരുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്, വന്ന് കുട്ടിക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തിട്ട് പോകും, സുധി ചേട്ടൻ കണ്ടുകൊണ്ട് മാറി നിൽക്കും.
കിച്ചു വലുതായതിനു ശേഷം അവരെ കണ്ടിട്ടില്ല. അവരുടെ മരണവാർത്ത അറിഞ്ഞ് സുധിച്ചേട്ടൻ കരഞ്ഞിരുന്നു. എന്തായാലും ആദ്യ കുഞ്ഞിന്റെ അമ്മയല്ലേ. ഇപ്പോൾ അവരുടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. അവർക്കും ഒരു കുഞ്ഞുള്ളതല്ലേ. ’’രേണു സുധി പറയുന്നു.