ഒരു കുഞ്ഞിന്റെ അമ്മ ജോലി സമയം എട്ടു മണിക്കൂര്‍ ആക്കണമെന്ന് ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റ്? ദീപിക പദുക്കോണിന് പിന്തുണയേറുന്നു
Monday, June 2, 2025 12:39 PM IST
ദീപിക പദുക്കോണിന്റെ ചില നിലപാടുകളെച്ചൊല്ലിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ ബോളിവുഡില്‍ നിറഞ്ഞുനില്ക്കുന്നത്. സന്ദീപ് വാങ്ക റെഡ്ഡി സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നിന്നു ദീപിക പദുക്കോണിനെ ഒഴിവാക്കിയതാണ് വിവാദങ്ങള്‍ക്കു കാരണം.
നടിക്കെതിരേ സംവിധായകന് പേര് പറയാതെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു പ്രതിഫലവും ജോലി സമയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ദീപികയെ ഒഴിവാക്കുന്നതിലേക്കു നയിച്ചത്.
ദിവസം ആറു മണിക്കൂര്‍ മാത്രം ഷൂട്ടിംഗ്, 20 കോടി പ്രതിഫലം, അതിനു പുറമേ സിനിമയുടെ ലാഭ വിഹിതം എന്നിവ ദീപിക ആവശ്യപ്പെട്ടെന്നായിരുന്നു റിപ്പോർട്ടുകൾ. ഈ ഡിമാന്‍ഡുകള്‍ അംഗീകരിക്കാന്‍ സംവിധായകന് തയാറായില്ല. തൊട്ടു പിന്നാലെ ബോളിവുഡ് നടി തൃപ്തിയെ നായികയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ദീപിക പദുകോണിനെതിരേ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി.
അടുത്തിടെ അമ്മയായ താരം ജോലി സമയം ആറുമണിക്കൂറാക്കി ആവശ്യപ്പെടുന്നതില്‍ എന്താണു തെറ്റ് എന്ന് ഒരു വിഭാഗം ചോദിക്കുമ്പോള്‍ തന്റെ പ്രൊഫഷണലില്ലായ്മയെ മറയ്ക്കാന്‍ മാതൃത്വത്തെ ദീപിക ഉപയോഗിക്കുന്നു എന്നാണ് ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
ദീപികയെ പിന്തുണച്ച് നടി അമലപോളാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അജയ് ദേവ്ഗണും പിന്തുണയുമായെത്തി. കൈക്കുഞ്ഞുള്ള നടി കൃത്യമായ ജോലിസമയം ആവശ്യപ്പെടുന്നതില്‍ എന്താണു തെറ്റ് എന്നാണ് ദീപികയെ പിന്തുണച്ച് അമല ചോദിച്ചത്.
എട്ടു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മ കൃത്യമായ ഒരു ജോലി സമയം ആവശ്യപ്പെടുന്നതില്‍ എന്താണു തെറ്റ്? അവരെ അണ്‍പ്രൊഫഷണല്‍ എന്ന് മുദ്രകുത്താന്‍ ആര്‍ക്കും അവകാശമില്ല. കരിയറും അമ്മയെന്ന പദവിയും ബാലന്‍സ് ചെയ്തു മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടിയാണ് അവര്‍ അത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചത്- അമലാപോള്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ഡീസന്റ് ഷൂട്ടിംഗ് അവേഴ്സ് എന്ന് ഹാഷ് ടാഗിന് ഒപ്പമാണ് അമല കുറിപ്പിട്ടത്. അമലയുടെ പോസ്റ്റ് നിരവധി പേര് ഏറ്റെടുത്തിരുന്നു. ഒരമ്മ എന്ന നിലയില്‍ ദീപികയുടെ ആവശ്യത്തെ നിരവധി പേരാണ് പിന്തുണച്ചത്.
പിന്നാലെ ബോളിവുഡ് നടന് അജയ് ദേവ്ഗണും ദീപികയെ പിന്തുണച്ച് രംഗത്തെത്തി. നല്ല സംവിധായകര്‍ ആണെങ്കില്‍ എട്ടു മണിക്കൂര്‍ ജോലി സമയം അംഗീകരിക്കും. അമ്മമാരായ നടിമാരുടെ കാര്യത്തില്‍ മാത്രമല്ല എട്ടു മണിക്കൂര്‍ ഷിഫ്റ്റിന്റെ പ്രാധാന്യം ആളുകള്‍ മനസിലാക്കുകയും അതു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നുണ്ട്.
സിനിമാ വ്യവസായം പതുക്കെയാണെങ്കിലും ആ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നുണ്ട്. അത്തരം ആവശ്യങ്ങള്‍ വ്യക്തിഗതമാണെന്നും വ്യവസായം പൊതുവെ വ്യക്തിഗത ആവശ്യങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ ജോലിസമയത്തെ പിന്തുണയ്ക്കുന്നു എന്നാണ് അജയ് ദേവ്ഗണിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കാജോള്‍ പ്രതികരിച്ചത്. എട്ടു മണിക്കൂര്‍ ഷിഫ്റ്റ് എന്നത് ഒരു പുരോഗമനപരമായ ആശയം എന്ന രീതിയിലാണ് ബോളിവുഡില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്, പ്രത്യേകിച്ച് ചലച്ചിത്ര നിര്‍മാണ മേഖലയിലെ രാപകല്‍ ഇടവേളകളില്ലാത്ത ഷെഡ്യൂളുകള്‍ പരിഗണിക്കുമ്പോള്‍.
സിനിമാ മേഖലയില്‍ ഒരു മാറ്റത്തിനുള്ള സൂചനയായും ഈ ചര്‍ച്ചകളെ ആളുകള്‍ കാണുന്നുണ്ട്. കൂടുതല്‍ താരങ്ങള്‍ ഈ ഷിഫ്റ്റിന് അനുകൂലം എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.