"പല മുഖംമൂടികളും പിച്ചിച്ചീന്തപ്പെടും', ഇപ്പോൾ ഇതെല്ലാം കണ്ട് ആ മഹനടൻ പൊട്ടിച്ചിരിക്കുന്നുണ്ടാകും; തിലകന്റെ വിലക്ക് ഓർമിപ്പിച്ച് വിനയൻ
Saturday, April 19, 2025 9:52 AM IST
ഷൈൻ ടോം ചാക്കോ സിനിമ സെറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി വലിയ ചർച്ചകൾക്കാണ് വഴിവച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ.
നടൻ തിലകനെക്കുറിച്ചെഴുതിയായിരുന്നു വിനയന്റെ പ്രതികരണം. മഹാനടൻ തിലകനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത് മയക്കുമരന്നുപയോഗിച്ചതിനല്ലെന്നും സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നുവെന്ന് പറഞ്ഞതിനാണെന്നുമാണ് വിനയൻ പറഞ്ഞത്.
ഒരുത്തൻ മയക്കുമരുന്നടിച്ച് അപമര്യാദയോടെ പെരുമാറിയെന്ന് തന്റേടത്തോടെ പറഞ്ഞ നടി പിന്നീട് ആ പരാതി പിൻവലിക്കാൻ ശ്രമിക്കുന്നത് മലയാള സിനിമ നമ്പർ വൺ ആണന്നു കാണിക്കുകയാണെന്നും വിനയൻ പറയുന്നു.
വിനയന്റെ കുറിപ്പിന്റെ പൂർണരൂപം
2010 മുതൽ മഹാനടൻ തിലകനെ സിനിമയിൽ നിന്നും വിലക്കി മാറ്റി നിർത്തിയത് മയക്കുമരന്നുപയോഗിച്ചതിനല്ല.. കൂടെ അഭിനയിക്കുന്ന നടിയോട് മോശമായി പെരുമാറിയതിനുമല്ല.. "ചില സിനിമാ സംഘടനകൾ മാഫിയകളെ പോലെ പെരുമാറുന്നു എന്നു പറഞ്ഞതിനാണ്' ആ മനുഷ്യനെ നമ്മുടെ സിനിമാ സംഘടനകൾ ആത്മരോഷത്തോടെയും ആവേശത്തോടെയും ശിക്ഷിച്ചത്..
നാടു മുടിഞ്ഞു പോകുന്നതും മലയാള സിനിമയെ നശിപ്പിക്കുന്നതുമായ ക്രിമിനൽ പ്രവർത്തിയാണല്ലോ തിലകൻ ചേട്ടൻ അന്നു ചെയ്തത്.. അല്ലേ...? ആ വിലക്കിന്റെ വേദനയോടെ തന്നെ ഈ ഭൂമിയിൽ നിന്നു വിടവാങ്ങിയ ആ കലാകാരന്റെ ആത്മാവ് ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടാകണം...
ഒരുത്തൻ മയക്കുമരുന്നടിച്ചിട്ട് സിനിമാ സെറ്റിൽ വച്ച് തന്നെ അപമാനിച്ചു.. വെളുത്തപൊടി വായീന്ന് തുപ്പുന്നതു കണ്ടു എന്നൊക്കെ പരസ്യമായി പറയാനും അയാടെ പേരും സിനിമാ സെറ്റിന്റെ പേരും വരെ എഴുതി സംഘടനകളായ സംഘടനകൾക്കൊക്കെ പരാതി കൊടുക്കാനും ധൈര്യം കാണിച്ച ഒരു യുവനടി ഇന്നാ പരാതി പിൻവലിക്കാൻ കാണിക്കുന്ന പെടാപ്പാടും മലയാള സിനിമ നമ്പർ വൺ ആണന്നു തന്നെ കാണിക്കുന്നതാണ്.
ഇതിനു മുൻപ് ഇവരേക്കാൾ പ്രഗത്ഭരായ മൂന്നാലു നടിമാർ വിസിൽ ബ്ലോവേഴ്സ് ആകാൻ വന്നതും അവരെ പണിയില്ലാതെ പരണത്തു കയറ്റി ഇരുത്തിയതും ഒക്കെ ഈ യുവനടിയും ഓർത്തുപോയിക്കാണും.. മലയാള സിനിമയെ രക്ഷിക്കാനായി കൊട്ടിഘോഷിച്ചുവന്ന ഹേമ കമ്മറ്റി റിപ്പോർട്ടിൽ ശക്തമായ മൊഴികൊടുത്തവരെന്നു വാഴ്ത്തപ്പെട്ടവരെ മുഴുവനും സ്വാധീനിക്കാനോ?
വിലക്കെടുക്കാനോ സാധിച്ചതും അതുവഴി അന്വേഷണത്തെയും കോടതിയെയും ഒക്കെ മരവിപ്പിച്ചു നിർത്താൻ കഴിഞ്ഞതും ഒക്കെ ഒരു മഹാനടനം തന്നെ അല്ലേ?... പ്രേക്ഷകർക്കതു നോക്കി നിൽക്കാനല്ലേ കഴിയൂ..
സർക്കാരാണെങ്കിൽ ഇതിഹാസങ്ങൾക്ക് മുന്നിൽ കണ്ണഞ്ചി നിൽക്കുന്നൂ. പക്ഷേ സത്യത്തെ സ്വർണപ്പാത്രം കൊണ്ടു മൂടിയാലും അതു പുറത്തുവരും എന്ന ക്ലീഷെ വാക്കുണ്ടല്ലോ. അതിവിടെ യാഥാർത്ഥ്യമാകും ഉറപ്പാണ്. അന്നു പല മുഖം മൂടികളും പിച്ചി ചീന്തപ്പെടും..