17 ഭാഗങ്ങൾ കട്ട് ചെയ്യും, വില്ലന്റെ പേര് മാറ്റും; എന്പുരാന്റെ പുതിയ പതിപ്പ് തിങ്കളാഴ്ചയോടെ
Saturday, March 29, 2025 3:32 PM IST
വിമർശനങ്ങൾ ശക്തമായതോടെ പൃഥ്വിരാജ് സംവിധാനം ചെയ്ത എന്പുരാനിൽ മാറ്റങ്ങൾ വരുത്തുന്നു. വിമര്‍ശനത്തിനിടയായ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുക. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായിട്ടുണ്ട്. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.
പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രത്തിന്റെ പേരും മാറ്റുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് റീ സെൻസറിംഗ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം.
ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.
എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന് ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ പ്രശ്നമൊന്നും ഇല്ലായിരുന്നുവെന്നും സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്നം ആണെന്നും ഗോപാലന് കൂട്ടിച്ചേര്‍ത്തു.