അക്ഷരലക്ഷാർച്ചന നടത്തി മാങ്കൊന്പ് മറഞ്ഞു; സംസ്കാരം ബുധനാഴ്ച
Tuesday, March 18, 2025 11:58 AM IST
തിങ്കളാഴ്ച അന്തരിച്ച പ്രമുഖ ഗാനരചയിതാവും അന്യഭാഷ സിനിമകളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ശ്രദ്ധേയനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണ (78)ന്റെ സംസ്കാരം നാളെ കൊച്ചിയില്‍ നടക്കും.
രാവിലെ ഒമ്പതു മുതല്‍ 11 വരെ എറണാകുളം ടൗണ്‍ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഭൗതികദേഹം തൈക്കുടത്തുള്ള വസതിയിലെത്തിക്കും. ഉച്ചയ്ക്കു രണ്ടിനാണ് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തില്‍ സംസ്കാരം നടക്കുക. ഭാര്യ: കനകമ്മ. മക്കള്‍: രേഖ (ചെന്നൈ), സ്വപ്ന (മുംബൈ), യദുകൃഷ്ണന് (നെതര്‍ലാന്‍ഡ്), ദിവ്യ (തൃക്കാക്കര). മരുമക്കള്‍: അശോകന് (ചെന്നൈ), വിനോദ് (മുംബൈ), രേഖ (നെതര്‍ലാന്‍ഡ്), വിമല്‍ (ഐടി പ്രഫഷണല്‍).
ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം നാലിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 200 ലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തിലേറെ സിനിമകള്‍ക്ക് തിരക്കഥയെഴുതി. ബാഹുബലി, ആര്‍ആര്‍ആര്‍, യാത്ര, ധീര, ഈച്ച, ദേവര തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥയും ഗാനങ്ങളും രചിച്ചു.
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്കു കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന് എം.എസ്. വിശ്വനാഥന്, ദേവരാജന്‍, എം.കെ. അര്ജുനന്, ബോംബെ രവി, ബാബുരാജ്, ഇളയരാജ, എ.ആര്. റഹ്മാന്, കീരവാണി, ഹാരിസ് ജയരാജ് തുടങ്ങിയ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ചെറുപ്പം മുതല്‍ കവിതകളെഴുതിയ അദ്ദേഹം എഴുപതുകളിലാണ് ചലച്ചിത്രഗാനരംഗത്തേക്ക് കടന്നു വന്നത്.
1971ല്‍ പുറത്തിറങ്ങിയ "വിമോചനസമരം' എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 1974ല്‍ പുറത്തിറങ്ങിയ "അയലത്തെ സുന്ദരി' എന്ന ചിത്രത്തിലെ 'ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍...' എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായി.
ഇവിടമാണീശ്വ സന്നിധാനം, കാളിദാസന്റെ കാവ്യ ഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം, ഇളം മഞ്ഞിന് കുളിരുമായൊരു കുയില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ ഗാനങ്ങളില്‍ ചിലതാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളില്‍നിന്ന് അദ്ദേഹം സിനിമാഗാനങ്ങള്‍ മൊഴിമാറ്റിയിട്ടുണ്ട്.