ക്രൈസ്തവ കുടുംബങ്ങളുടെ ആത്മാംശമുള്ള സിനിമയായി 'ഔസേപ്പിന്റെ ഒസ്യത്ത്'; വിസ്മയിപ്പിച്ച് വിജയരാഘവനും ദിലീഷ് പോത്തനും
Monday, March 10, 2025 8:36 AM IST
മലയോര ക്രൈസ്തവ കുടുംബങ്ങളുടെ ആത്മാവറിഞ്ഞൊരു സിനിമ. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ 'ഔസേപ്പിന്റെ ഒസ്യത്ത്' എന്ന ചിത്രത്തെ ചുരുക്കത്തിൽ അങ്ങനെ വിശേഷിപ്പിക്കാം.
ഇടുക്കിയിലെ പീരുമേട്ടിൽ പ്രതികൂല സാഹചര്യങ്ങളോടും വന്യമൃഗങ്ങളോടുമൊക്കെ മല്ലിട്ട് ഉണ്ടാക്കിയെടുത്ത നൂറ് ഏക്കറോളം വരുന്ന ഭൂസ്വത്തിന്റെ ഉടമയായ ഔസേപ്പിന്റേയും അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളുടേയും ഒരു ഒസ്യത്തിന്റേയും സംഭവബഹുലമായ കഥയാണ് സിനിമയ്ക്ക് ആധാരം.
ഒരേ സമയം ഒരു ഫാമിലി ഡ്രാമയായും ആകാംക്ഷ ജനിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയുടെ ചുവടുപിടിച്ചുകൊണ്ടും ആണ് ചിത്രത്തിന്റെ സഞ്ചാരം. കുടുംബകഥകൾ സ്ക്രീനിലെത്തുമ്പോഴുള്ള എല്ലാ ക്ലീഷേ സാധ്യതകളേയും പൊളിച്ചടുക്കിക്കൊണ്ടാണ് നവാഗത സംവിധായകനായ ശരത്ചന്ദ്രൻ ആർ.ജെ. ചിത്രം ഒരുക്കിയിരിക്കുന്നത്.
കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ മികവാർന്ന പ്രകടനവും അതിഗംഭീര മേക്കിംഗ് ശൈലിയും സിനിമയെ വേറിട്ടതാക്കുന്നുണ്ട്. മലയോര മേഖലയിലെ കർഷകനായ ഔസേപ്പിന്റേയും അയാളുടെ ഒസ്യത്തിന്റേയും കഥപറയുന്ന ചിത്രത്തിൽ ഔസേപ്പായി എത്തിയിരിക്കുന്നത് അടുത്തിടെ 'കിഷ്കിന്ധ കാണ്ഡം', 'റൈഫിൾ ക്ലബ്ബ്' ഉള്‍പ്പെടെ പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ ഏവരേയും വിസ്മയിപ്പിച്ച മലയാളികളുടെ പ്രിയ നടൻ വിജയരാഘവനാണ്.
മൂത്തമകൻ മൈക്കിളായി ദിലീഷ് പോത്തനും രണ്ടാമത്തെ മകൻ ജോർജായി കലാഭവൻ ഷാജോണും ഇളയ മകനായി ഹേമന്ത് മേനോനുമാണ് ചിത്രത്തിലുള്ളത്. ഈ അച്ഛൻ - മക്കൾ കോംബോയുടെ മത്സരിച്ചുള്ള നിരവധി അഭിനയ മുഹൂർത്തങ്ങള്‍ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ സീനിലും പ്രത്യേകിച്ച് വൈകാരിക രംഗങ്ങളിൽ അടക്കം ഇവരുടെ ഓരോരുത്തരുടേയും പ്രകടനം എടുത്തുപറയേണ്ടതാണ്.
കുടുംബബന്ധങ്ങളും സഹോദര സ്നേഹവുമെല്ലാം ഇഴചേർന്നു നീങ്ങുന്ന ചിത്രത്തിൽ ഇക്കാലത്തെ കുടുംബങ്ങളുടെ നേർസാക്ഷ്യമായുള്ള ഒട്ടേറെ മുഹൂർത്തങ്ങളുമുണ്ട്. തലമുറ വ്യത്യാസമില്ലാതെ ഓരോരുത്തരും കണ്ടിരിക്കേണ്ട ചിത്രം കൂടിയാണിത്.
പുറത്തുനിന്ന് നോക്കുന്നവർക്ക് ശാന്തമായി ഒഴുകുന്നൊരു പുഴപോലെ തോന്നുമെങ്കിലും ഓരോ കുടുംബങ്ങളിലും എരിയുന്ന അഗ്നിപർവ്വതം ഉണ്ടെന്നും എപ്പോൾ വേണമെങ്കിലും വൻ പ്രഹരശേഷിയോടെ അത് എല്ലാം ചാമ്പലാക്കാമെന്നും ചിത്രം പരോക്ഷമായി പറഞ്ഞുവയ്ക്കുന്നുണ്ട്.
പ്രകടനങ്ങളിലൂടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വിസ്മയിപ്പിക്കുന്നുണ്ട്. ആട്ടം, രേഖാചിത്രം തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ സെറിൻ ഷിഹാബാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ.വി. വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയ ഒട്ടേറെ താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും ചിത്രത്തിലുണ്ട്.
നവാഗതനായ ഫസൽ ഹസനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്, വ്യത്യസ്തമായ എഴുത്തിൽ പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്തുന്ന രീതിയിലാണ് സിനിമയുടെ രചന.
ഇടുക്കിയുടെ ഏലത്തോട്ടങ്ങളുടെ ഭംഗി നമുക്ക് മുൻപിൽ വെള്ളിത്തിരയിലൂടെ പലതവണ വന്നിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസതമായ അനുഭവമാണ് ഔസേപ്പിന്റെ ഒസ്യത്ത് കാണുമ്പോള്‍ ലഭിക്കുന്നത്.
ഏലക്കാടുകളുടെ വന്യതയും ഹൈറേഞ്ചിന്റെ നിഗൂഢമായ ചില കാഴ്ചകളും അരവിന്ദ് കണ്ണാബിരന്റെ ക്യാമറയിലൂടെ പകർത്തിയിട്ടുണ്ട്. ബി. അജിത് കുമാറിന്റേത് ചടുലമായതും ഏറെ സൂക്ഷ്മതയുള്ളതുമായ എഡിറ്റിംഗാണ്. കുട്ടിക്കാനം, ഏലപ്പാറ, ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
മെയ്ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് ചിത്രത്തിന്റെ നിർമ്മാണം. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ്: സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, സംഗീതം: സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം: അക്ഷയ് മേനോൻ, ഗായകൻ: ജിതിൻ രാജ്, സൗണ്ട് ഡിസൈൻ: വി.പി. മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തൈക്കൽ, ചീഫ് അസോ.ഡയറക്ടർ: കെ.ജെ. വിനയൻ,
ആർട്ട്: അർക്കൻ എസ്. കർമ്മ, മേക്കപ്പ്: നരസിംഹ സ്വാമി, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി: സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ: ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ്: രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ്: അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, വിതരണം: സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്സ്, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.