പ്രമോഷന് മൂന്നുലക്ഷം, ഇന്റർവ്യൂ നൽകുന്നതിന് ഒരുലക്ഷം; കണക്കുകൾ നിരത്തി അഖിൽ മാരാർ
Saturday, March 8, 2025 11:26 AM IST
സാന്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് അഖിൽ മാരാർ. കൃത്യമായി ജിഎസ്ടി ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന വ്യക്തിയാണ് താനെന്നും അതിഥിയായി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും പ്രതിഫലം മേടിക്കാറുണ്ടെന്നും ഇന്റർവ്യൂ നൽകുന്നതിന് ഒരു ലക്ഷവും ജിഎസ്ടിയും ഉൾപ്പെടെയാണ് വാങ്ങുന്നതെന്നും അഖിൽ പറയുന്നു.
ബിസിനസ് പ്രമോഷനും മറ്റുമായി മൂന്ന് ലക്ഷം രൂപയാണ് ജിഎസ്ടി അടക്കമുള്ള താരത്തിന്റെ പ്രതിഫലം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജീവിതം മാറിമറിഞ്ഞ താരമാണ് അഖിൽ. ഷോയ്ക്ക് ശേഷം സാമ്പത്തികമായി വലിയ ഉയർച്ചയാണ് അഖിലിന് ഉണ്ടായത്.
ആഡംബര വാഹനങ്ങളും ഫ്ലാറ്റുമെല്ലാം അഖിൽ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അഖിൽ ലക്ഷങ്ങൾ വിലയുള്ളൊരു ആഡംബര ബൈക്ക് സ്വന്തമാക്കി. ഇതിനു പിന്നാലെ താരത്തിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു.
എന്റെ വരുമാനം ആണ് പലർക്കും ആവലാതി. കൃത്യമായി ജിഎസ്ടി ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് ഞാൻ. മുകളിൽ കൊടുത്ത പോലെ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇൻവോയിസ് നൽകി ജിഎസ്ടിയും ഇൻകം ടാക്സും അടച്ചാണ് ഞാൻ വരുമാനം പറ്റുന്നത്. മിനി കൂപ്പർ എടുത്തപ്പോൾ ടാക്സ് ആയത് 11 ലക്ഷം രൂപയാണ്. ബൈക്കിന്റെ ടാക്സ് 2.63 ലക്ഷം രൂപയാണ്. ഇതൊക്കെ സർക്കാർ ഖജനാവിൽ ആണ് വന്നതെന്ന് പോലും പലർക്കും അറിയില്ല.
ഞാൻ പങ്കെടുത്തിട്ടുള്ള എല്ലാ പരിപാടികളും പെയ്ഡ് ആണ്. ബന്ധങ്ങളുടെ പേരിൽ മേടിക്കുന്ന തുക വ്യത്യാസം വരും എന്ന് മാത്രം. എന്റെ എല്ലാ അഭിമുഖങ്ങളും പെയ്ഡ് ആണ്.. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നാണ് കേരളത്തിലെ പ്രധാനപ്പെട്ട ഓൺലൈൻ മാധ്യമങ്ങൾ എന്റെ അഭിമുഖങ്ങൾ എടുത്തിട്ടുള്ളത്. അതിന്റെ ഇൻവോയിസ് ആർക്കെങ്കിലും വേണമെങ്കിൽ അയച്ചു തരാം.
രണ്ട് ദിവസം മുൻപ് ഷെയർ മാർക്കറ്റിൽ നിന്നും ഒരു 15000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ കൂടി സ്ക്രീൻ ഷോട്ട് ഇടുന്നുണ്ട്. ഇത് പോലെ എത്രയോ തവണ. പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നത് അവിടെ തന്നെ ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.
എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത് കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ്. ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15000 ദിർഹം ശമ്പളം അടുത്തിടെ വരെ എനിക്ക് ലഭിച്ചിരുന്നു. ഞാൻ ഒരു സിനിമയിൽ പ്രധാന വേഷം അഭിനയിച്ചിരുന്നു. ഒന്നിലധികം സിനിമകൾക്ക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്. യൂട്യൂബിൽ നിന്നും ഫെയ്സ്ബുക്കിൽ നിന്നും എനിക്ക് വരുമാനം ഉണ്ട്.
നാളിതുവരെ വലിയ ഓഫർ ഉണ്ടായിട്ടും യുവ തലമുറയെ നശിപ്പിക്കുന്ന ഗെയ്മിങ് ആപ്പുകൾ ഞാൻ പ്രമോഷൻ ചെയ്തിട്ടില്ല. എനിക്ക് വിശ്വാസം വരാത്ത ഒരു പ്രോഡക്ട് പോലും പരസ്യം ചെയ്തിട്ടില്ല. ഇനി മറ്റുള്ളവരെ സഹായിക്കുന്ന കാര്യം എനിക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഞാൻ കൊടുത്തത് എനിക്കും വാങ്ങിയവർക്കും ഈശ്വരനും മാത്രം അറിഞ്ഞാൽ മതി.
അത് എടുത്തു വിളമ്പി റീച്ച് കൂട്ടി നന്മ മരം കളിച്ചാൽ കേരളത്തിലെ നന്മ മരം ഫ്രോഡുകളും ഞാനും തമ്മിൽ എന്താണ് വ്യത്യാസം. വയനാട്ടിലെ വീടിന്റെ കാര്യം ചിലർ പറയുന്നത് കേട്ടു നിങ്ങൾ ആദ്യം പിണറായി വിജയനോട് ചോദിക്ക് നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ച 750 കോടി എന്ത് ചെയ്തു എന്ന്.
ഏകദേശം 400 കുടുംബങ്ങൾക്ക് ഈ തുകയിൽ നിന്നും 50 ലക്ഷം വച്ചു കൊടുത്താലും ബാക്കി 550 കോടി സർക്കാരിന് കിട്ടും. അതിന് പുറമെ 1500 വീടുകളുടെ ഓഫർ സർക്കാരിന് വന്നിട്ടുണ്ട്. അഖിൽ മാരാർ മാത്രമല്ല സർക്കാരിനെ എതിർക്കുന്ന ആരുടെയും ഓഫർ അവർക്ക് വേണ്ട. വലിഞ്ഞു കയറി ചെന്ന് വീട് വച്ച് കൊടുക്കാൻ ആർക്കും കഴിയില്ല സർക്കാർ അനുമതി നൽകണം. അവർ നമ്മളുടെ ഓഫർ സ്വീകരിക്കാൻ തയാറാകണം.