ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല; കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് കൂട്ടായ തീരുമാനം: ലിസ്റ്റിൻ സ്റ്റീഫൻ
Saturday, February 15, 2025 12:00 PM IST
ആന്റണി പെരുന്പാവൂർ സുരേഷ് കുമാറിനെതിരെ നടത്തിയ പരസ്യപ്രതികരണം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ.
അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിൽ ഭിന്നതയൊന്നുമില്ലെന്നും ആന്റണിയും സുരേഷ് കുമാറും തമ്മിലുള്ള തർക്കം പരിഹരിക്കാമായിരുന്നുവെന്നും ലിസ്റ്റിൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
ആന്റണി ഫേസ്ബുക്ക് പോസ്റ്റിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. സിനിമ കളക്ഷൻ പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമാതാരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ വ്യക്തമാക്കി.
ജനറൽ ബോഡി യോഗം ചേരാതെ അതിൽ ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങൾ അതിന് മറുപടി നൽകിയത്. സിനിമാതാരങ്ങളുടെ പ്രതിഫലത്തിനൊപ്പം സിനിമയിലെ അമിത നികുതിഭാരവും ചര്‍ച്ച ചെയ്തിരുന്നു.
അന്നത്തെ യോഗത്തിൽ ആന്റണി പെരുമ്പാവൂര്‍ പങ്കെടുത്തിരുന്നില്ല. ആ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനം ഉണ്ടെന്നത് അറിഞ്ഞിരുന്നില്ല. ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും തമ്മിൽ ഒരു മേശയ്ക്ക് ഇരുപുറവുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല.
നാളെ സിനിമാസമരം വന്നാൽ ഏറ്റവും മുന്നിൽ നിൽക്കുന്നയാളായിരിക്കും ആന്റണി പെരുമ്പാവൂർ. ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചിരുന്നു. ജനുവരിയിലെ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത് സുരേഷ് കുമാർ ഒറ്റയ്ക്കെടുത്ത തീരുമാനമല്ല.
താൻ സമരത്തിനൊപ്പമല്ല. സമരം ജൂണ്‍ മുതലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടയിൽ ചര്‍ച്ചകള്‍ നടത്തുമെന്നും ലിസ്റ്റിൻ അറിയിച്ചു.