ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വേട്ടയ്യൻ റിലീസിനൊരുങ്ങുകയാണ്. ചിത്രം ഒക്ടോബർ പത്തിന് തിയറ്ററുകളിലെത്തും. ചിത്രത്തിനായി രജനികാന്ത് വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. രജനികാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കോയ്മോയ് എന്ന വെബ്സൈറ്റ് ആണ് ആണ് താരങ്ങളുടെ പ്രതിഫലവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
അമിതാഭ് ബച്ചൻ വാങ്ങുന്നത് ഏഴു കോടി രൂപയാണ്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്ക്രീനിൽ ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുഷ്പ, മാമന്നന്, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയർന്ന ഫഹദ് ചിത്രത്തിനായി രണ്ടു മുതല്‍ നാലു കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നത്.
പാട്രിക് എന്ന കള്ളൻ കഥാപാത്രമായി ഫഹദ് എത്തുന്നു. അതേസമയം അഞ്ച് കോടി രൂപയാണ് നടന് റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. രണ്ടര കോടി മുതൽ മൂന്ന് കോടി വരെയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിംഗ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന് എത്തുന്നത്. എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായി രജനി വരുമ്പോള്‍ ഇരുവരും തമ്മിലുള്ള പോരാട്ടമാകും സിനിമ. സിനിമയിൽ രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ സിനിമയിലെത്തുന്നത്. മഞ്ജുവിന്റെ നാലാമത്തെ തമിഴ് ചിത്രമാണിത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. വേട്ടയ്യൻ സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. രജനികാന്തിന്റെ മുൻ ചിത്രങ്ങളായ ജയിലറും ലാൽ സലാമും കേരളത്തിൽ എത്തിച്ചത് ശ്രീ ഗോകുലം മൂവീസായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന് റിലീസിനൊരുങ്ങുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.