മമ്മൂട്ടിയെ പ്രശംസിച്ച് ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകർ. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് സംവിധായകരായ വെട്രിമാരൻ, പാ. രഞ്ജിത്, കരൺ ജോഹർ, സോയ അക്തർ, മഹേഷ് നാരായണൻ എന്നിവർ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ തെരഞ്ഞെടുപ്പിനെയും അഭിനയത്തിലെ സ്വയം പുതുക്കലിനെക്കുറിച്ചും വാചാലരായത്.
മമ്മൂട്ടി കാതൽ പോലൊരു ചിത്രത്തിൽ അഭിനയിക്കുകയും അതു നിർമിക്കുകയും ചെയ്തത് അതിഗംഭീരമാണെന്ന് കരൺ ജോഹർ പറഞ്ഞു. ഭ്രമയുഗത്തെക്കുറിച്ചായിരുന്നു പാ.രഞ്ജിത് സംസാരിച്ചത്. ഒരു സൂപ്പർതാരം സിനിമയിൽ ഇങ്ങനെയാകണം എന്നൊക്കെയുള്ള പതിവ് സങ്കൽപങ്ങളെ മമ്മൂട്ടി എന്ന താരം ഒട്ടും പരിഗണിക്കാറില്ലെന്ന് മഹേഷ് നാരായണൻ പറഞ്ഞു.
താരങ്ങൾ ആയി പേരെടുക്കുമ്പോൾ അനാവശ്യ ഭാരങ്ങളും സമ്മർദ്ദങ്ങളും അവർക്കു മേലുണ്ടാകും. തന്റെ സിനിമ ഇത്ര കോടി കലക്ട് ചെയ്യണം, മാസ് ആകണം എന്നൊക്കെ. പക്ഷേ, മമ്മൂട്ടി അതൊന്നും നോക്കാറില്ല. പടം ചെറുതോ വലുതോ ആകട്ടെ, തന്റെ കഥാപാത്രം എത്രത്തോളം ഭംഗിയായി എഴുതപ്പെട്ടിട്ടുണ്ട് എന്നു മാത്രമാണ് അദ്ദേഹം നോക്കുന്നത്.
അതിലെത്രത്തോളം പുതുമയുണ്ട്. ഇതൊക്കെയാണ് അദ്ദേഹം പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിൽ അദ്ദേഹം ചെയ്യാത്തതായി ഒന്നുമില്ല. അത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്റെ അടുത്തേക്ക് ഒരു കഥയുമായി പോകുന്ന പോലെയാണ്.
അദ്ദേഹം എല്ലാം ചെയ്തിട്ടുണ്ട്. എന്താണ് ഇനി പുതിയതായുള്ളത്? അതാണ് മമ്മൂട്ടി അന്വേഷിക്കുന്നത്. മുതിർന്ന ഒരു നടൻ ആയിട്ടു പോലും അത്തരത്തിലുള്ള അന്വേഷണത്തിലാണ് അദ്ദേഹം, മഹേഷ് നാരായണൻ പറഞ്ഞു.
മമ്മൂട്ടി മറ്റ് അഭിനേതാക്കൾക്ക് വലിയൊരു പ്രചോദനമാണെന്ന് വെട്രിമാരൻ അഭിപ്രായപ്പെട്ടു. യുവ അഭിനേതാക്കൾക്ക് മാതൃകയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ആകാനുള്ള ഒരു ആഗ്രഹം വളർന്നു വരുന്ന അഭിനേതാക്കളുടെ മനസിലും ഉണ്ടാകുമെന്ന് വെട്രിമാരൻ പറഞ്ഞു. ഇത്രയും മത്സരാധിഷ്ഠിത ഇൻഡസ്ട്രി ആയിട്ടും മമ്മൂട്ടിക്ക് ഒട്ടും അരക്ഷിതബോധമില്ലെന്ന് മഹേഷ് നാരായണൻ ചൂണ്ടിക്കാട്ടി.
"മമ്മൂട്ടിക്ക് ഒട്ടും അരക്ഷിതാസ്ഥയില്ല. എന്റെ സിനിമയിൽ ഞാൻ വിശ്വസിക്കുന്നു, ഞാൻ ഇവിടെയുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ രീതി. മഹേഷ് നാരായണൻ പറഞ്ഞു. വൈവിധ്യമാർന്ന സിനിമകൾ തിരഞ്ഞെടുക്കുക മാത്രമല്ല, അത്തരം സിനിമകൾ നിർമിക്കാനും മമ്മൂട്ടി മുൻപോട്ടു വരുന്നത് തികച്ചും മാതൃകാപരവും പ്രചോദനാത്മകവുമാണെന്ന് സംവിധായകർ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.