"അയാൾ ലൊക്കേഷനുകളിൽ എന്നെ പിന്തുടർന്നു!'
Friday, September 30, 2022 2:42 PM IST
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് മലയാളത്തിന്‍റെ സ്വന്തം ഭാവന. തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഭാവന കന്നഡയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ഭാവന കന്നഡയിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കന്നഡയിലെ മുൻനിര നായിക നടിയായ ഭാവനയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ ചില കർണാടകയിൽ നിന്നുള്ള ചില ആരാധകരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാവന.

ഭാവന എന്ന് ടാറ്റൂ ചെയ്ത ഒരു കന്നഡ ഫാൻ ഉണ്ട്. ഒരു ലൊക്കേഷനിൽ എന്നെ കാണാൻ വന്നിരുന്നു. കല്യാണം കഴിക്കുമ്പോൾ ഭാവന എന്ന് പേരുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതായിരിക്കും ആരോഗ്യത്തിന് നല്ലതെന്ന് ഞാൻ പറഞ്ഞു- ഭാവന പറയുന്നു.

അടുത്തിടെ നടന്ന മറ്റൊരു സംഭവത്തെക്കുറിച്ചും ഭാവന ഈ പരിപാടിയിൽ പറഞ്ഞു. ഒരാൾ ഞാൻ അഭിനയിക്കുന്ന എല്ലാ ലൊക്കേഷനിലും വരും. എന്നെ കാണാൻ വേണ്ടിയാണ് വരുന്നതെന്ന് എനിക്കറിയില്ല. ഇത്രയും പേരുള്ളതിനാൽ നമ്മൾ അങ്ങനെ ശ്രദ്ധിക്കുന്നില്ലല്ലോ. പരിചയമുള്ള മുഖം രണ്ട് മൂന്ന് ലൊക്കേഷനിൽ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഷൂട്ടിംഗിന്‍റെ ആളായിരിക്കും എന്ന്'

പക്ഷെ ഇയാളിങ്ങനെ നോക്കിക്കൊണ്ടേ ഇരിക്കും. ഒരിക്കൽ ബാംഗളൂരുവിൽ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുമ്പോൾ എന്‍റെ മേക്കപ്പ്മാൻ ശരവണൻ പറഞ്ഞു മാഡം, ഇങ്ങനെ ഒരാൾ വന്നിട്ടുണ്ട് കാണണം എന്നാണ് പറയുന്നതെന്ന്. ഞാൻ പറഞ്ഞു വന്നോളൂ എന്ന്. വന്നപ്പോൾ ഇങ്ങേരാണ്. കണ്ടയുടനെ ഇയാൾ കരച്ചിലൊക്കെ തുടങ്ങി. കാലിലൊക്കെ വീണ് ഭയങ്കര സ്നേഹപ്രകടനം.

പൈസ വേണ്ട ഒന്നും തരേണ്ട, ഞാൻ കൂടെത്തന്നെ നിന്നോളാം എന്നാണ് ഇയാൾ പറയുന്നത്. ഞാൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം എന്ന് പറഞ്ഞ് ശരവണന്‍റെ നമ്പർ കൊടുത്തു. പിന്നെ ശരവണന് അതൊരു ശല്യം ആയി. പിന്നെ തൃശൂരിൽ വീടൊക്കെ തപ്പി വന്ന് വീടിന് മുന്നിൽ ഗിഫ്റ്റ് ബോക്സ് ഒക്കെ വെച്ചിട്ട് പോവും.

കുറേ പ്രാവശ്യം ബോക്സ് വയ്ക്കലൊക്കെ ആയപ്പോൾ അമ്മ ഇത് ശരിയാവില്ലെന്ന് ഫോൺവിളിച്ച് പറഞ്ഞു. ഏത് ഭാഷയിലാണ് അമ്മ അത് പറഞ്ഞ് മനസിലാക്കിയതെന്ന് എനിക്കറിയില്ല. അമ്മ പറഞ്ഞിട്ടാണ് ആ വരവൊക്കെ നിന്നത്. മേക്കപ്പ്മാൻ ശരവണന് ഇപ്പോഴും ആ ആരാധകന്‍റെ കോൾ വരുന്നുണ്ടെന്നും ഭാവന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.