മനസ് നിറഞ്ഞ് അച്ഛന്‍റെ കുറിപ്പ്: മകന്‍റെ വിജയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി
Friday, May 20, 2022 12:46 PM IST
ഓട്ടിസം സ്പെക്ട്രത്തിന്‍റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള മകന്‍ ബിരുദം നേടിയപ്പോഴുള്ള ഒരു അച്ഛന്‍റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു.

ഐക്യരാഷ്ട്രസഭ ജി 20 പദ്ധതി ഡയറക്ടറും ദുരന്ത നിവാരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടിയാണ് മകന്‍ സിദ്ധാർഥിന്‍റെ വിജയത്തെക്കുറിച്ചും അതിലേക്കുള്ള കഠിനമേറിയ യാത്രയെക്കുറിച്ചുമുള്ള കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സിദ്ധാര്‍ത്ഥ് ബിരുദം ധരിക്കുമ്പോള്‍

ഇന്ന് സിദ്ധാര്‍ത്ഥിന്‍റെ ബി.കോം. അവസാന സെമസ്റ്റര്‍ റിസള്‍ട്ട് വന്നു. എല്ലാ വിഷയത്തിനും പാസ്സായിട്ടുണ്ട്. ഡാറ്റാബേസ് മാനേജ്മെന്‍റ് ഉള്‍പ്പടെ ചില വിഷയങ്ങള്‍ക്ക് എ ഗ്രേഡ് ഉണ്ട്. മുന്‍പുള്ള എല്ലാ സെമസ്റ്ററുകളും പാസായതാണ്. സിദ്ധാര്‍ഥ് ബിരുദധാരി ആവുകയാണ്.

ഇരുപത്തൊന്നു വയസ്സാകുന്ന ഒരാള്‍ ബിരുദധാരിയാകുന്നത് സാധാരണ ഗതിയില്‍ ഒരു സംഭവമല്ല. പക്ഷെ സിദ്ധാര്‍ത്ഥ് സാധാരണ ഒരാള്‍ അല്ല എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഓട്ടിസം സ്പെക്ട്രത്തിന്‍റെ ഭാഗമായ ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം ഉള്ള സിദ്ധാര്‍ത്ഥിന്‍റെ വളര്‍ച്ചയുടെ ഓരോ സമയത്തും അത് ഞാന്‍ നിങ്ങളുമായി പങ്കുവച്ചിട്ടുണ്ട്.

അതിനോട് നിങ്ങള്‍ കാണിച്ച അനുഭാവപൂര്‍ണമായ സമീപനം ഞങ്ങള്‍ക്ക് സമാധാനവും ആത്മവിശ്വാസവും നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് വ്യക്തിപരമായ ഈ സന്തോഷം വായനക്കാരോട് പങ്കുവെക്കുന്നത്.

സിദ്ധാര്‍ത്ഥ് ബിരുദധാരി ആകുമെന്ന് പോയിട്ട് പത്താം ക്ലാസ് പാസ്സാകുമെന്ന് പോലും ആരും ഒരുകാലത്ത് കരുതിയിരുന്നില്ല. ഓട്ടിസത്തിന്‍റെ പല ലക്ഷണങ്ങളും തീവ്രമായി പ്രകടിപ്പിക്കുകയും സംസാരം ഒട്ടും തന്നെ ഇല്ലാതിരിക്കുകയും ചെയ്യുന്ന കാലത്താണ് ഒന്നാം ക്ലാസ് അഡ്മിഷന്‍ വരുന്നത്.

സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പടെ അനവധി സ്കൂളുകളില്‍ അഡ്മിഷന് ശ്രമിച്ചു, നടന്നില്ല. ഒടുവിലാണ് ചോയ്സ് സ്കൂളില്‍ ഒരു ഡിവിഷനില്‍ ഭിന്നശേഷിയുള്ള ഒരു കുട്ടിയെ അനുവദിക്കാറുണ്ടെന്ന് അറിഞ്ഞത്.

ഭാഗ്യത്തിന് ആ സ്ലോട്ട് സിദ്ധാര്‍ത്ഥിന് കിട്ടി. കൂട്ടത്തില്‍ ഒരു ഇന്‍ ക്ലാസ് അസിസ്റ്റന്‍റ് കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം കുട്ടികള്‍ക്ക് ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ പറ്റൂ. അപ്പോള്‍ അതിനായി പ്രത്യേകം ഒരാളെ നിയമിച്ചു. അവര്‍ ഇല്ലാത്ത ദിവസങ്ങളില്‍ സിദ്ധാര്‍ത്ഥിന്‍റെ അമ്മയോ മുത്തച്ഛനോ ക്ലാസില്‍ ഇരുന്നു.

ആരോടും സംസാരിക്കാതെ കൂട്ടത്തില്‍ മുതിര്‍ന്ന ഒരു ആളുമൊക്കെയായി ക്ലാസില്‍ വരുന്ന കുട്ടിയോട് മറ്റു കുട്ടികള്‍ അധികം കൂട്ട് കൂടിയില്ല. ശ്രീലങ്കയില്‍ നിന്നുണ്ടായിരുന്ന ഒരു കുട്ടിയല്ലാതെ ആരും തന്നെ സിദ്ധാര്‍ത്ഥിനെ ഒരു ബര്‍ത്ത് ഡേ ക്ക് വിളിച്ച ഓര്‍മ്മ തന്നെയില്ല. പക്ഷെ ക്ലാസില്‍ പഠിപ്പിച്ച കാര്യങ്ങള്‍ പഠിക്കാനും അത് പരീക്ഷക്ക് എഴുതിവെക്കാനും അന്നേ അവന് താല്പര്യമുണ്ടായിരുന്നു.

പതുക്കെപ്പതുക്കെ ഭാഷയുടെയും സംസാരത്തിന്‍റെയും ബുദ്ധിമുട്ടുകളെ അതിജീവിച്ചു. പത്താം ക്ലാസ് ആയപ്പോള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അധികം സമയം ലഭിക്കുമെന്നും വേണമെങ്കില്‍ സ്ക്രൈബിനെ വെച്ച് എഴുതിക്കാം എന്നുമൊക്കെ അധ്യാപകര്‍ പറഞ്ഞിരുന്നു. പക്ഷെ അത് വേണ്ട, സ്വയം എഴുതി അതനുസരിച്ചു കിട്ടുന്ന മാര്‍ക്ക് മതി എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം.

രണ്ടു വയസ്സ് തൊട്ടുതന്നെ സിദ്ധാര്‍ത്ഥിന് വരക്കാനുള്ള കഴിവുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പക്ഷെ സംസാരം ശരിയാക്കുന്നതിന്‍റെയും സ്കൂളില്‍ ചേര്‍ത്ത് സാധാരണ സിലബസ് സംവിധാനങ്ങള്‍ക്കുള്ളില്‍ പഠിപ്പിക്കുന്നതിന്‍റെയും തിരക്കില്‍ ആ വിഷയത്തിന് മനഃപൂര്‍വ്വം പ്രാധാന്യം കൊടുത്തില്ല.

ഒന്പതാം ക്ലാസില്‍ എത്തിയതോടെയാണ് ഡ്രോയിങ്ങ് ഒരു വിഷയമായി എടുക്കാമെന്ന സ്ഥിതി വന്നത്. അത് വലിയ ആശ്വാസമായി എന്ന് മാത്രമല്ല താന്‍ വരച്ച ചിത്രങ്ങള്‍ മറ്റുള്ളവര്‍ കണ്ട് അഭിനന്ദിക്കാന്‍ തുടങ്ങിയത് സിദ്ധാര്‍ത്ഥിന് വലിയ ആത്മവിശ്വാസം നല്‍കി.
സിദ്ധാര്‍ത്ഥ് സ്കൂള്‍ പാസ്സായതോടെ സിദ്ധാര്‍ത്ഥിനെ പറ്റിയുള്ള പ്രതീക്ഷകളും വര്‍ദ്ധിക്കാന്‍ തുടങ്ങി.

എറണാകുളത്തും ന്യൂ ഡല്‍ഹിയിലും പെയിന്റിംഗ് എക്സിബിഷന്‍ നടത്തിയതോടെ കൂടുതല്‍ ആളുകള്‍ സിദ്ധാര്‍ത്ഥിനെ പറ്റിയും ആസ്പെര്‍ജേഴ്സിനെ പറ്റിയും അറിഞ്ഞു. കോളേജ് അഡ്മിഷന് സമയം ആയപ്പോള്‍ കേരളത്തിലെ തന്നെ ഏറ്റവും നല്ല കോളേജുകളില്‍ ഒന്നായ എറണാകുളത്തെ സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ബി. കോമിന് അഡ്മിഷന്‍ നല്കാന്‍ പ്രിന്‍സിപ്പല്‍ ആയ ഫാദര്‍ പ്രശാന്ത് സന്തോഷപൂര്‍വ്വം സമ്മതിച്ചു.

മൂന്നു വര്‍ഷത്തെ ഡിഗ്രിയുടെ ആദ്യവും അവസാനവും മാത്രമേ സിദ്ധാര്‍ത്ഥിന് കോളേജില്‍ പോകാന്‍ സാധിച്ചുള്ളൂ. കോവിഡ് കാരണം രണ്ടു വര്‍ഷം പഠനം ഓണ്‍ലൈന്‍ ആയി. ഇത്തരത്തിലുള്ള മാറിയ സാഹചര്യം എന്തൊക്ക പുതിയ വെല്ലുവിളികള്‍ സിദ്ധാര്‍ത്ഥിന് ഉണ്ടാക്കുമെന്ന് സംശയം ഉണ്ടായിരുന്നു.

പക്ഷെ ഓരോ സെമസ്റ്റര്‍ കഴിയുന്പോഴും പടിപടിയായി പ്രകടനം നന്നായി വരുന്ന രീതിയാണ് ഞങ്ങള്‍ കണ്ടത്. സിദ്ധാര്‍ത്ഥിന്‍റെ അധ്യാപകരും സഹപാഠികളും നന്നായി സഹായിച്ചു, സഹകരിച്ചു. എന്താവശ്യം വരുന്പോഴും പ്രിന്‍സിപ്പലും അനധ്യാപകരും കൂടെയുണ്ടായിരുന്നു.

സിദ്ധാര്‍ത്ഥിന്‍റെ വിജയത്തിന്‍റെ പിന്നില്‍ മറ്റൊരു സംഘം കൂടിയുണ്ട്. മുന്നില്‍ അമ്മ തന്നെ. ഓരോ ദിവസവും പുരോഗതി നിരീക്ഷിക്കുകയും വേണ്ടപ്പോള്‍ അധ്യാപകരുമായി ബന്ധപ്പെടുകയും ചെയ്തുകൊണ്ട് അമ്മ നൂറു ശതമാനം സിദ്ധാര്‍ഥിന് പിന്തുണ നല്‍കി. ആവശ്യമുള്ള വിഷയങ്ങള്‍ക്കൊക്കെ ഓണ്‍ലൈന്‍ ആയും അല്ലാതെയും ടൂഷന്‍ നല്‍കിയ സ്മിതേഷ്, സുനില്‍, എന്നീ അധ്യാപകര്‍ വലിയ സഹായമായി.

സിദ്ധാര്‍ത്ഥിന്‍റെ സാരഥിയായ സിരിഷ്, കുടുംബ സുഹൃത്ത് ബിന്ദുവും കുടുംബവും, എപ്പോഴും കൂടെയുള്ള ഡോക്ടര്‍ മനുവും H4H ഗ്രൂപ്പ്, ഇവരോടൊക്കെയുള്ള കടപ്പാട് വലുതാണ്.
സിദ്ധാര്‍ത്ഥിനെ സി. എ.ക്ക് വിടണമെന്നും അതൊക്കെ അവന്‍ പാസ്സായി എടുത്തോളും എന്നുമാണ് സ്മിതേഷിന്‍റെ ഉപദേശം.

ഒന്നാം ക്ലാസില്‍ അഡ്മിഷന്‍ കിട്ടാതിരുന്ന കുട്ടിയില്‍ നിന്നും ഇതിലേക്കുള്ള ദൂരം ഏറെ വലുതാണ്. സിദ്ധാര്‍ത്ഥിന് ഇനിയും പഠിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഞങ്ങളുടെയും വിശ്വാസം, എന്നാലും ആദ്യമായി സിദ്ധാര്‍ത്ഥിന് എന്തെങ്കിലും ജോലി സംഘടിപ്പിക്കണം എന്നാണ് ആഗ്രഹം. പഠനത്തിനിടക്ക് ഒരു ഇന്‍റേണ്‍ഷിപ്പ് ചെയ്തിരുന്നു, നന്നായി ചെയ്തു എന്നാണ് സൂപ്പര്‍വൈസര്‍ പറഞ്ഞത്, പക്ഷെ കൊറോണ കാരണം ഓഫിസില്‍ പോകുന്നത് വെട്ടി ചുരുക്കേണ്ടി വന്നു.

ഇനി ട്രെയിനിയായി എവിടെയെങ്കിലും കയറി തൊഴില്‍ ജീവിത യാത്ര തുടങ്ങണം. മറ്റുള്ള ലൈഫ് സ്കില്ലുകള്‍ ഞങ്ങള്‍ സിദ്ധാര്‍ത്ഥിനെ പഠിപ്പിക്കുന്നുണ്ട്, പാചകം മുതല്‍ പണം കൈകാര്യം ചെയ്യുന്നത് വരെ. പണത്തിനുള്ള അത്യാവശ്യമല്ല, സ്വന്തമായി ജോലി ചെയ്ത് ശന്പളം മേടിച്ചു തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ ഇല്ലാത്ത കാലത്തും സിദ്ധാര്‍ത്ഥിന്‍റെ കാര്യങ്ങള്‍ നടക്കുമെന്ന വിശ്വാസം ഉണ്ടാകുമല്ലോ.

പുതിയ ജനറേഷന്‍ കന്പനികളില്‍ ഓട്ടിസ്റ്റിക് ആയവര്‍ക്ക് വേണ്ടി തൊഴിലുകള്‍ ഉണ്ടെന്ന് വായിക്കുന്നുണ്ട്. നിങ്ങളുടെ നേരിട്ടുള്ള അറിവില്‍ ഉണ്ടെങ്കില്‍ പറയുമല്ലോ.
സിദ്ധാര്‍ത്ഥിന്‍റെ യാത്രയും വിജയങ്ങളും ഞങ്ങള്‍ മാതാപിതാക്കള്‍ക്ക് ഏറെ അഭിമാനവും ആത്മവിശ്വാസവും നല്‍കുന്ന ഒന്നാണ്.

പക്ഷെ ശരിയായ പിന്തുണ നല്‍കിയാല്‍ നമ്മുടെ ചുറ്റുമുള്ള അനവധി കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ ചിന്തിക്കുന്നതിലപ്പുറം വളരാന്‍ പറ്റും എന്നുള്ളതിന്‍റെ അടയാളപ്പെടുത്തല്‍ കൂടിയാണ് സിദ്ധാര്‍ത്ഥിന്‍റെ യാത്ര.

ഓട്ടിസ്റ്റിക് ആയ കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം ക്ലാസ് റൂമില്‍ ഇരുത്തി പഠിപ്പിക്കുന്ന സ്കൂളുകള്‍ ഇന്നും കേരളത്തില്‍ അധികമില്ല, ഇത്തരം കുട്ടികളെ പറ്റി സമൂഹത്തിന് ആരും ബോധവല്‍ക്കരണം നല്‍കുന്നില്ല.

ഓട്ടിസ്റ്റിക് ആയ കുട്ടികളെ പറ്റി ചിലപ്പോഴെങ്കിലും ശുദ്ധ മണ്ടത്തരം പറയുന്നവരെ നമ്മള്‍ കാണുന്നു. ഓട്ടിസ്റ്റിക് ആയ കുട്ടികളെ 'തല്ലി ശരിയാക്കാന്‍' പാഠങ്ങള്‍ നല്‍കുന്നതിനെ പറ്റി ഞങ്ങള്‍ വായിക്കുന്നു. ഇതൊക്കെ തെറ്റാണെന്നും ഓട്ടിസം ഒരു രോഗമല്ല എന്നും, അവരല്ല സമൂഹത്തിന്‍റെ അവരോടുള്ള സമീപനമാണ് മാറേണ്ടതെന്നും ഉള്ള സന്ദേശം കൂടിയാണ് സിദ്ധാര്‍ത്ഥിന്‍റെ വിജയം നമുക്ക് നല്‍കുന്നത്.

സിദ്ധാര്‍ത്ഥിന്‍റെ അവസരങ്ങള്‍ ഭിന്നശേഷിയുള്ള ഓരോ വിദ്യാര്‍ത്ഥിക്കും ഉണ്ടാകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അവസരം കിട്ടിയാല്‍ അവര്‍ ഓരോരുത്തരും സമൂഹത്തിന് അവരുടെ കഴിവുകള്‍ സംഭാവന ചെയ്യുന്ന പൗരന്മാരായി വളരും. അതവരുടെ അവകാശമാണ്.
സിദ്ധാര്‍ത്ഥിനെ എല്ലാ കാലവും പിന്തുണച്ച എന്‍റെ വായനക്കാര്‍ക്ക് എന്‍റെ അകമഴിഞ്ഞ നന്ദി!

മുരളി തുമ്മാരുകുടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.