ആദിമ മനുഷ്യരായ ഹോബിത് ഇപ്പോഴും ഉണ്ടെന്ന വാദവുമായി നരവംശ ശാസ്ത്രജ്ഞന്‍
Tuesday, May 17, 2022 2:11 PM IST
മനുഷ്യരുടെ ആദ്യ രൂപങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന ഹോബിത്തിന് വംശനാശം സംഭവിച്ചിട്ടില്ലെന്ന വാദവുമായി ഗ്രിഗറി ഫോര്‍ത്ത് എന്ന നരവംശ ശാസ്ത്രജ്ഞന്‍.

ആല്‍ബര്‍ട്ടാ യൂണിവേഴ്സിറ്റിയില്‍ നിന്നും വിരമിച്ച ഇദ്ദേഹം ഇതിനായി നിരവധി തെളിവുകളാണ് നിരത്തുന്നത്. 1984 മുതല്‍ ഈ മേഖലയിലുള്ള തനിക്ക് ഹോബിത്തുകള്‍ ഇപ്പോഴും ഉള്ളതായിട്ടുള്ള പല തെളിവുകളും കാണാനായിട്ടുണ്ടെന്ന് ഗ്രിഗറി പറയുന്നു.

മനുഷ്യനൊ കുരങ്ങനൊ അല്ലാത്ത ഒരു ജീവിയുടെ മൃതദേഹം ഫ്ളോര്‍സ് ദ്വീപുകളില്‍ (നിലവില്‍ ഇന്ത്യനേഷ്യയുടെ ഭാഗം) കണ്ടതായി മുമ്പ് അഭിമുഖത്തില്‍ ഒരാള്‍ പറഞ്ഞ കാര്യം ഗ്രിഗറി ഓര്‍മിപ്പിക്കുന്നു.

2003ല്‍ ഫ്ളോര്‍സിലെ ലിയാംഗ് ബുവായില്‍ കണ്ടെത്തിയ തലയോട്ടിയും ഇത് സാധൂകരിക്കുന്നതായി അദ്ദേഹം അവകാശപ്പെടുന്നു.

60,000 വര്‍ഷം മുമ്പുണ്ടായ കാലാവസ്ഥ വ്യതിയാനംമൂലം ഫ്ളോര്‍സില്‍ നിന്ന് ഹോബിത്തുകള്‍ മറ്റെവിടേക്കൊ പിന്മാറിയതായിരിക്കാമെന്നാണ് ഗ്രിഗറിയുടെ നിഗമനം.

എന്നാലിതിന് യാതൊരു സാധ്യതയുമില്ലെന്നാണ് മറ്റ് നരവംശ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഹോബിത്തുകള്‍ക്ക് പൂര്‍ണമായും വംശനാശം സംഭവിച്ചു കഴിഞ്ഞു. അവരുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കണ്ടെത്താനായിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.


ഇന്ത്യനേഷ്യയിലെ ഫ്ളോര്‍സ് ദ്വീപുകളില്‍ 60,000 -70,000 വര്‍ഷങ്ങള്‍ക്കുമുമ്പ് താമസിച്ചിരുന്നവര്‍ എന്നു കരുതപ്പെടുന്നവരാണ് ഹോമൊ ഫ്ളോറെസിയന്‍സിസ്. ഹോബിത് എന്നു അറിയപ്പെടുന്ന ഇവര്‍ക്ക് മൂന്നടി ആറിഞ്ച് മാത്രം പൊക്കമാണുണ്ടായിരുന്നതെന്ന് കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.