മാംഗോ ജ്യൂസ് കുടിച്ച് വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; നിങ്ങൾ പെട്ടുപോയേക്കാം, ഇവരെപ്പോലെ..
Thursday, November 14, 2019 7:16 PM IST
മാങ്ങ ജ്യൂസ് കുടിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്‌ടറും പോലീസിന്‍റെ മദ്യപരിശോധയിൽ കുടുങ്ങി.

ബുധനാഴ്ച വൈകുന്നേരം മെഡിക്കൽ കോളജിൽ നിന്നും സ്വകാര്യ ബസ് കോട്ടയത്തിനു വരുന്പോഴാണു സംഭവം. വഴിയിൽ വാഹന പരിശോധനയുടെ ഭാഗമായി പോലീസ് ബസ് കൈകാണിച്ചു നിർത്തിയശേഷം ഡ്രൈവറോടു ബ്രീത്ത് അനലൈസറിലേക്കു ഉൗതാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ ഡ്രൈവർ ഉൗതുകയും ബ്രീത്ത് അനലൈസറിൽ നിന്നും ബീപ് ശബ്ദം കേൾക്കുകയും ചെയ്തു.

ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞ് പോലീസ് ബസ് ഓടിക്കാൻ സാധിക്കില്ലെന്നു പറഞ്ഞു. പ്രശ്നത്തിൽ കണ്ടക്‌ടർ ഇടപെട്ടു. ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്നും അല്പം മുന്പ് പത്തു രൂപയുടെ പായ്ക്കറ്റിൽ കിട്ടുന്ന മാങ്ങ ജ്യൂസ് കുടിച്ചതായിരിക്കും ബീപ് ശബ്ദം കേൾക്കാനുണ്ടായ സാഹചര്യമെന്നും കണ്ടക്‌ടർ വീശദികരിച്ചു.

കണ്ടക്‌ടറോട് ബ്രീത്ത് അനലൈസറിലേക്ക് ഉൗതാൻ പോലീസ് ആവശ്യപ്പെട്ടു. ഒരു മിനിറ്റ് പോലും താമസിക്കാതെ കണ്ടക്‌ടർ ഉൗതിയെങ്കിലും ബീപ് ശബ്്ദം കേട്ടതുമില്ല. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നു പോലീസ് ഉറപ്പിച്ചു.

എന്നാൽ മദ്യപിച്ചിട്ടില്ലെന്നു ഡ്രൈവറും കണ്ടക്ടറും ഉറപ്പിച്ചു പറഞ്ഞതോടെ മറ്റൊരു പരീക്ഷണത്തിനു പോലീസ് തയാറായി. സമീപത്തുള്ള കടയിൽനിന്ന് 10 രൂപയുടെ മാങ്ങ ജ്യൂസ് വാങ്ങി കുടിക്കാൻ പോലീസ് കണ്ടക്‌ടറോട് ആവശ്യപ്പെട്ടു. ഉടൻ തന്നെ കണ്ടക്‌ടർ കടയിലെത്തി മാങ്ങ ജ്യൂസ് വാങ്ങി കുടിച്ചു.

അല്പസമയത്തിനുശേഷം വീണ്ടും ബ്രീത്ത് അനലൈസറിലേക്ക് ഉൗതാൻ പോലീസ് പറഞ്ഞു. ഇത്തവണ കണ്ടക്‌ടർ ബ്രീത്ത് അനലൈസറിലേക്ക് ഉൗതിയതും ഞൊടിയിടയ്ക്കുള്ളിൽ ബീപ് ശബ്ദം കേട്ടു.

കണ്ടക്‌ടറും ഡ്രൈവറും പറഞ്ഞതു സത്യമാണെന്ന് പോലീസിനു ബോധ്യപ്പെടുകയും ബസ് പോകാൻ അനുവദിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.