പരാതിക്കാരെയും പറ്റിക്കും..!
Tuesday, April 22, 2025 4:02 PM IST
സാങ്കേതികപ്രശ്നങ്ങൾകൊണ്ട് ഓൺലൈൻ പണമിടപാടിൽ പണം നഷ്ടപ്പെടുമ്പോൾ ഇതുസംബന്ധിച്ച സംശയങ്ങൾക്ക് ഗൂഗിളിൽ തെരയുന്നവരും തട്ടിപ്പിനിരയാകുന്നു. ഔദ്യോഗിക സൈറ്റുകളോടു കിടപിടിക്കുന്ന രീതിയിൽ വ്യാജ കസ്റ്റമർ കെയർ സൈറ്റുകൾ രൂപപ്പെടുത്തിയാണ് തട്ടിപ്പ്. ഇത്തരം സൈറ്റുകളിൽ പരാതി പറയുന്നവരോടു നഷ്ടപ്പെട്ട പണം തിരികെ നൽകാമെന്നറിയിക്കും. അതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരങ്ങൾ ഇവർ ചോദിച്ചുവാങ്ങും. പണം തിരികെ നൽകാൻ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ വിവരങ്ങൾ നൽകും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഓൺലൈൻ വഴി സംഘം തട്ടിയെടുക്കും.
ആകർഷകമായ വ്യാജ വെബ്സൈറ്റ് നിർമിച്ച് ഇതിൽ കസ്റ്റമർ കെയർ നമ്പറുകൾ പ്രദർശിപ്പിച്ചാണ് തട്ടിപ്പിന്റെ വല വിരിക്കുന്നത്. മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓൺലൈനായി ബില്ലുകൾ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്.
ഓൺലൈൻ റീചാർജിംഗിനിടയിൽ പണം നഷ്ടമായാൽ പരാതി നൽകാനായി സമീപിക്കുന്ന ഫോറങ്ങൾക്കും വ്യാജനുണ്ട്. ഇവയിൽ പരാതി നൽകുമ്പോൾ പണം റീഫണ്ട് ചെയ്യാം എന്ന് മറുപടി നൽകും. പണം ലഭിച്ചില്ലെന്നറിയിക്കുന്നതോടെ അക്കൗണ്ട് വിവരങ്ങൾ അയച്ചു നൽകാൻ അറിയിക്കും. ഇതും നൽകിക്കഴിഞ്ഞാൽ ഒടിപി ചോദിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണു രീതി.
വ്യാജ വെബ്സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ തയാറാക്കിയാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്. ഗൂഗിൾ നൽകുന്ന എല്ലാ കാര്യങ്ങളും വിശ്വസിക്കരുതെന്നും ഔദ്യോഗിക സൈറ്റുകളിൽനിന്ന് ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കാൻ ശ്രമിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ആർക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ ഫോണിൽ ലഭിച്ച സന്ദേശങ്ങളോ അയച്ചു നൽകരുത്. ഔദ്യോഗിക സൈറ്റുകളിൽ കയറി മാത്രം കസ്റ്റമർ കെയർ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ എന്നിവ ശേഖരിക്കുക. ഗൂഗിൾ പേ പോലെയുള്ള സേവനങ്ങൾക്ക് പ്രത്യേക നമ്പർ ഇല്ലെന്നതും ഓർമിക്കുക.