ഓണം മലയാളിയുടെ വികാരമാണ്. പ്രളയം രണ്ടുകൊല്ലം തുടർച്ചയായി ഈ വികാരത്തിനു മുറിവേല്പിച്ചു. ആ മുറിവുണക്കാൻ ഓണോത്സാഹലേപനം പുരട്ടി നാം ഓണം ആഘോഷിക്കുന്നു. ജൈവാഘോഷമായ ഓണത്തിന്റെ പഴമയും പുതുമയും സാംഗത്യവും ചേർത്തുവയ്ക്കുകയാണ് നടനും ഹാസ്യപ്രഭാഷകനുമായ ലേഖകൻ
ഓണം വരവായി. എന്നു പറഞ്ഞാൽ രണ്ടർഥമുണ്ട്. ഓണമിങ്ങടുത്തു എന്ന് ഒരർഥം. ഓണത്തിന് ഉപയോഗിക്കാനുള്ള സാധനങ്ങളെല്ലാം മറുനാട്ടിൽനിന്ന് വരവായി എന്ന് രണ്ടാമത്തെ അർഥം. നമ്മുടെ ആവശ്യത്തിനുള്ള നെല്ലോ പച്ചക്കറികളോ കേരളത്തിൽ കാര്യമായി കൃഷിചെയ്യുന്നില്ല. പാലിനുവേണ്ട പശുവളർത്തൽ കുറവ്. ആടുകളുടെയും എരുമകളുടെയും കഥയും തഥൈവ. ഓണപ്പൂക്കളമിടാനുള്ള പൂന്തോട്ടങ്ങളില്ല. വേലിപ്പടർപ്പിലുണ്ടാകുന്ന കോളാന്പി, ശംഖുപുഷ്പം ഇത്യാദി കുസുമങ്ങളും കാണാതായി. തുന്പപ്പൂവ് മരുന്നിനുപോലും കാണാനില്ല. പഴയ കേരളത്തിലെ പുഷ്പസമൃദ്ധി കണ്ട് കേരളം ഒരു പൂപ്പാലികയാണെന്ന് വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഇന്ന് കഥമാറി. എൻ.വി. കൃഷ്ണവാരിയർ പാടിയതുപോലെയാണ് ഇന്നത്തെ കേരളം.
ഒരു ചെടിയും നട്ടുവളർത്തീലോണപ്പൂവെങ്ങനെ നുള്ളാൻ, ഒരു വയലും പൂട്ടിവിതച്ചില്ലോണച്ചോറെങ്ങനെയുണ്ണാൻ- എന്ന എൻ.വിയുടെ വരികൾ ക്രാന്തദർശിത്വത്തിന്റെ മികച്ച ഉദാഹരണമാണ്. സോഷ്യലിസത്തെ ഏകയോഗക്ഷേമവാദം എന്നാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വിളിക്കുന്നത്. ഏകയോഗക്ഷേമ വാദിയായി നാടുവാണിരുന്ന ചക്രവർത്തിയായിരുന്നു മഹാബലി. പൊളിവചനം എള്ളോളമില്ലാത്ത, കള്ളവും ചതിയും കമ്മീഷനടിച്ചുമാറ്റലും കൈക്കൂലിയും ഉത്തരക്കടലാസു തിരുത്തലും കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മഹാബലിയെന്ന മഹാദാനശീലനായ ചക്രവർത്തിയെ വാമനൻ പാതാളത്തിലേക്കു താഴ്ത്തി. അനുജ്ഞപ്രകാരം ചിങ്ങത്തിലെ തിരുവോണത്തിന് ആ തിരുമേനി തന്റെ പ്രജകളെ കാണാൻ വരുന്നതിന്റെ ആഘോഷത്തിമിർപ്പാണ് ഓണം. മാതൃകാഭരണം എന്ന മനോഹര സങ്കല്പത്തിന്റെ ഓർമപുതുക്കലായി കൊണ്ടാടുന്ന ഓണം എന്ന ആഘോഷത്തെ രൂപപ്പെടുത്തിയ സമഷ്ടിബോധത്തിന്റെ സൗന്ദര്യ സങ്കല്പത്തിനു മുന്നിൽ നമിക്കാതെവയ്യ.
പോർക്കളം വേണ്ട, പൂക്കളം മതി
അത്തം പത്തോണം എന്നാണല്ലോ. ഓണത്തിനു പത്തുനാൾ മുന്പുമുതൽക്കേ പ്രിയപ്പെട്ട അരചനെ വരവേൽക്കാൻ വീട്ടുമുറ്റങ്ങളിൽ പൂക്കളമൊരുങ്ങുന്നു. അമിതഭോഗാസക്തിയുടെ ചളിയിൽ തായ് വേരു പിടിച്ച് പടർന്നുപന്തലിച്ച വികലവികസനവൃക്ഷം കേരളത്തിന്റെ ഹരിതാഭയെ നശിപ്പിച്ചിട്ടുണ്ട്. തൽഫലമായി മാവേലിത്തന്പുരാനെ വരവേൽക്കാൻ പൂക്കളമൊരുക്കുന്പോൾ മലയാളത്തിന്റെ തനതുപുഷ്പങ്ങൾ കാണാതായി. പകരം വരവുപൂക്കൾ നിറഞ്ഞു. അത്രയും നന്ന്.
പൂക്കളം എന്ന മനോജ്ഞസങ്കല്പം മനസുകളിൽ മായാതെ നിൽക്കുന്നുണ്ടല്ലോ. പൂക്കളത്തിന്റെ സ്ഥാനത്ത് പോർക്കളങ്ങൾ സമൃദ്ധമായി വളരുന്ന അസ്വസ്ഥജനകമായ യാഥാർഥ്യം നമ്മുടെ ഉള്ളുലയ്ക്കുന്നുണ്ട്. ഫ്ളാറ്റുകൾ പെരുകി. ഇരുപത്തഞ്ചാം നിലയിൽ പാർക്കുന്നവർ എവിടെ പൂക്കളം തീർക്കുമെന്നത് ചിന്തിക്കേണ്ടതാണ്. ഫ്ളാറ്റുകൾക്കെല്ലാംകൂടി ഒരു പൂക്കളം, പൊതുപൂക്കളം ആവാനേ വഴിയുള്ളൂ. മുറ്റത്ത് വട്ടത്തിൽ ചാണകം മെഴുകിയാണ് പൂക്കളമിടുന്നത്. ടൈൽസു പതിച്ച ഫ്ളാറ്റുകളുടെ മുന്നിൽ ചാണകം മെഴുകാനൊക്കുമോ?
തിരുവോണനാളിലാണ് പ്രജാക്ഷേമതല്പരനായ രാജാവിന്റെ എഴുന്നള്ളത്ത്. മുറ്റത്ത് ചരലെല്ലാം അടിച്ചുവാരിക്കളഞ്ഞ്, മെഴുകി, അരിമാവുകൊണ്ടണിഞ്ഞ്, പലകയ്ക്കുമേൽ പൂർവാഭിമുഖമായി നാക്കിലവച്ച്, അതിലുമണിഞ്ഞ്, മണ്ണുകൊണ്ടുള്ള പീഠത്തിൽ തൃക്കാക്കരയപ്പനെ വയ്ക്കുന്നു. ചുറ്റും തുന്പക്കുടം വിരിച്ച് മനോഹരമാക്കുന്നു. താമരപ്പൂവ്, ആന്പൽപ്പൂവ്, ചെത്തി മുതലായ പൂക്കൾ തൃക്കാക്കരയപ്പനുമേൽ കുത്തിവച്ച് അലങ്കരിക്കുന്നു. ലഘുപൂജയ്ക്കും നിവേദ്യത്തിനും ശേഷം നാളികേരമുടയ്ക്കുന്നു. ചടങ്ങുകൾക്ക് പ്രാദേശികമായി ഈഷൽഭേദങ്ങളുണ്ടാകാം.
തൃക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ വാമനമൂർത്തിയാണ് തൃക്കാക്കരയപ്പനെന്നും, അതല്ല മഹാബലിയാണെന്നും വാദഗതികളുണ്ട്. തൃക്കാക്കരക്ഷേത്രത്തിൽ ദാനോദകപ്പൊയ്കയുണ്ടെന്ന് നാലാങ്കൽ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മഹാക്ഷേത്രങ്ങൾക്കു മുന്നിൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
വടുരൂപത്തിൽവന്ന് മഹാബലിയോട് മൂന്നടി മണ്ണിരന്ന വാമനന് മഹാദാനപ്രഭുവായ മഹാബലി പൂവും നീരും പകർന്ന് ദാനം ചെയ്തു. ആ ദാനജലമാണത്രേ ദാനോദകപ്പൊയ്കയായി മാറിയത്. മഹാബലിയുടെ ശിരസിൽ വയ്ക്കുന്നതിന് ഉയർത്തിയ വലതുകാലോടുകൂടിയ വാമനമൂർത്തിയുടേതാണ് തൃക്കാക്കരയന്പലത്തിലെ പ്രതിഷ്ഠ. ഈ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് ഐതിഹ്യം.
കോഴിക്കോടും കൊച്ചിയും തമ്മിലുള്ള അധികാര മത്സരങ്ങളിൽ തൃക്കാക്കര ക്ഷേത്രമിരിക്കുന്ന ഇടപ്പള്ളിയിലെ രാജാവ് സാമൂതിരിയുടെ വശത്തായിരുന്നു. തൽഫലമായി കൊച്ചി രാജകുടുംബാംഗങ്ങൾക്ക് തൃക്കാക്കരയുത്സവത്തിനു പോകാൻ കഴിയാതായി. തൃക്കാക്കരയ്ക്കു പോകുന്നു എന്ന സങ്കല്പം നിലനിർത്താൻ കൊച്ചി രാജകുടുംബം തുടങ്ങിയതാണ് അത്തച്ചമയം. ശക്തൻ തന്പുരാനാണ് ഇതു ചിട്ടപ്പെടുത്തിയതെന്നും നാലാങ്കൽ അഭിപ്രായപ്പെടുന്നു. ഇന്നും അത്തച്ചമയം കാലത്തിനൊത്ത കോലംപൂണ്ട് അരങ്ങു തകർക്കുന്നുണ്ട്.
കോടിക്കൊരു ഫാഷൻ
ഓണക്കോടിയില്ലാത്ത ഓണത്തെക്കുറിച്ച് ചിന്തിക്കാനേ വയ്യ. കല്യാണത്തിന് പുടവകൊടുക്കുന്നതു പതിവാണ്. അതുപോലെ ഓണം ലോകകല്യാണത്തെ, അഥവാ വിശ്വമംഗളത്തെ ദ്യോതിപ്പിക്കുന്ന ആഘോഷമായതിനാൽ ഓണപ്പുടവ കൊടുക്കുന്നത് അനുപേക്ഷണീയ ഘടകമാണ്. ഓണപ്പുടവയുടെ രൂപശില്പത്തിന് മാറ്റം വന്നിട്ടുണ്ട്. അതു തികച്ചും സ്വാഭാവികം. മുണ്ടിനും തോർത്തിനും പകരം ജീൻസും കീറിയ ജീൻസും സ്കിൻഫിറ്റ് പാന്സും ചുരിദാറും സൽവാർ കമ്മീസും തുടങ്ങി ഫാഷൻ ഡിസൈനർമാരുടെ ഭാവനാവിലാസത്തിനനുസരിച്ചുള്ള ആധുനികോത്തരപുടവകൾ വാങ്ങാൻ കടകളിൽ നല്ല തിരക്കുണ്ട്. പുരുഷന്മാർ മേൽമുണ്ടായി ഉപയോഗിച്ചിരുന്ന തോർത്തിന്റെ ലേറ്റസ്റ്റ് എഡിഷനാണോ ചുരിദാറിന്റെ ഷാള് എന്നു ശങ്കിച്ചാൽ കുറ്റംപറയാൻ വയ്യ. എന്തായാലും രൂപത്തിൽ മാറ്റംവന്നാലും ഓണക്കോടി എന്ന മംഗളഭാവനയ്ക്ക് കാര്യമായ ക്ഷതം സംഭവിച്ചതായി കരുതാൻവയ്യ.
ന്യൂജെൻ സ്റ്റൈൽ
തൃക്കാക്കരയപ്പന്റെ നിർമാണത്തിലും മാറ്റംവന്നിട്ടുണ്ട്. പണ്ട് ഓണത്തിനു വീടുകളിൽ വയ്ക്കാൻ തൃക്കാക്കരയപ്പനെ ഉണ്ടാക്കിയിരുന്നത് മണ്ണുകൊണ്ടായിരുന്നു. ഇന്ന് മരംകൊണ്ടും ഫൈബർകൊണ്ടും ഉണ്ടാക്കിയ ഉടയാത്ത, ലൈറ്റ് വെയ്റ്റ് തൃക്കാക്കരയപ്പനെ വാങ്ങാം. പിരമിഡിന്റെ ഒരേകദേശ ഛായ തൃക്കാക്കരയപ്പന്റെ രൂപത്തിൽ കാണാനാവും.
ഹോട്ടലുകാർക്കും ന്യൂജെൻ കുട്ട്യോൾക്കും പിരമിഡിൽ കന്പമുണ്ട്. മിക്ക ഹോട്ടലിലെയും നെയ്റോസ്റ്റ് പിരമിഡിന്റെ ആകൃതിയിലാണ്. ന്യൂജെൻ പിള്ളേരുടെ തലമുടി അതേപോലെ മേല്പോട്ടു ചീകിവച്ചിരിക്കുന്നതു കാണുന്പോൾ അതിന്റെ മുകളിലും വശങ്ങളിലും പൂക്കൾ കുത്തിയാൽ തൃക്കാക്കരയപ്പനെ തലയിലേറ്റി നടക്കുന്ന പ്രതീതിയുണ്ടാവില്ലേ എന്ന് ഈയുള്ളവൻ ശങ്കിച്ചിട്ടുണ്ട്. വസ്തുവിന്റെ പ്രതീതി സൃഷ്ടിക്കലാണല്ലോ കല. ആയതിനാൽ ഇതും കലതന്നെ. സംശ്ശല്യ.
ഊണമ്ലേഷ്യം!
ഇനിയാണ് അന്നരാജാവിന്റെ എഴുന്നള്ളത്ത്. ഓണസദ്യ. സദ്യയില്ലാത്ത ഓണം ആത്മാവില്ലാത്ത ശരീരംപോലെയാണ്. ചാക്യാന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ചോറ് രാജാവാണ്. ചോറിന് മന്ത്രിമാരുണ്ട്. എരിശേരി, പുളിശേരി, ഉപ്പേരി, പ്രഥമൻ എന്നിവയ്രതേ ചോറിന്റെ നാല് അമാത്യന്മാർ. ഓണസദ്യയുടെ വൈപുല്യം കെങ്കേമമാണ്. നേന്ത്രക്കായ വട്ടത്തിലും നാലുകീറാക്കിയും നുറുക്കിയ വറുത്തുപ്പേരി, ശർക്കരുപ്പേരി, നേന്ത്രപ്പഴം മുറിച്ച് പുഴുങ്ങിയ പഴംനുറുക്ക് അഥവാ ചെണ്ടമുറിയൻ, പൂർണചന്ദ്രബിംബംപോലെ വിളങ്ങുന്ന പപ്പടം.. ഇങ്ങനെ സമൃദ്ധമായ ഓണസദ്യയെ വർണിക്കാൻ ആയിരം നാവുള്ള അനന്തനുപോലും എളുപ്പമല്ല. എന്നിട്ടെന്താ, ഇവയുടെ സ്ഥാനം ഇന്ന് ഫാസ്റ്റ്ഫുഡ് കൈയടക്കിയില്ലേ! കാലഗതി, അല്ലെങ്കിൽ കാലഗതികേട് എന്നു സമാധാനിക്കാം. വീടുകളിൽ വിസ്തരിച്ചുള്ള അടുക്കളകൾ ഉണ്ടെങ്കിലും ഉപ്പേരിവറവും സദ്യയുണ്ടാക്കലും കമ്മിയാണ്. ഓണ്ലൈൻ സദ്യകളാണ് ഇന്ന് കൂടുതലും.
നമ്മൾ ഒന്നും അറിയണ്ട, സദ്യ വീട്ടിലെത്തും. നിലത്ത് ഇലവച്ച് ചമ്രംപടിഞ്ഞിരുന്ന് വിസ്തരിച്ചുണ്ണാൻ നമ്മൾ മറന്നുതുടങ്ങിയിരിക്കുന്നു. ഉൗണമ്ലേഷ്യം എന്ന ഈ ഉൗണുമറവിരോഗത്തിന് എന്താണാവോ പ്രതിവിധി? എന്തായാലും, എങ്ങനെയുണ്ടാക്കിയ ഭക്ഷണമായാലും ഓണത്തിന് നല്ലവണ്ണം ഫുഡ്ഡടിക്കണം എന്നകാര്യത്തിൽ തർക്കമുണ്ടാകാറില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴമൊഴി, കാണം വിറ്റും ഓണത്തിനു തിന്നണം എന്നായിട്ടുണ്ടെന്നേയുള്ളൂ. രുചിഭേദംതന്നെ ഇതിനു ഹേതു.
വയറുനിറഞ്ഞാൽ പിന്നെ ഓണക്കളികളാണ്. പന്തുകളി, പകിടകളി തുടങ്ങിയ തനതു കളികളെ ഒതുക്കി ഓണ്ലൈൻ ഗെയിമുകൾ അരങ്ങുവാഴുന്നുണ്ട്. കൈകൊട്ടിക്കളി ഭാഗ്യത്തിനു ചാനലുകളിൽ ധാരാളമുണ്ട്. ചിലയിടത്ത് മൈതാനങ്ങളിലും മറ്റും കൈകൊട്ടിക്കളി മത്സരങ്ങൾ നടക്കുന്നില്ലെന്നല്ല. വള്ളംകളിക്ക് എന്തായാലും രാജ്യാന്തരപ്രശസ്തി കൈവന്നിരിക്കുന്നു. ഓണത്തല്ലും വടംവലിയും ഇല്ലാതാകാൻ സാധ്യതകാണുന്നില്ല. രണ്ടും ശ്ശി നടക്കുന്നുണ്ട്. ഓരോരോ പ്രശ്നങ്ങളെച്ചൊല്ലി നമ്മുടെ നാട്ടിൽ നിത്യവും തല്ലും നടക്കുന്നുണ്ട്. ഓണത്തല്ല് നിത്യത്തല്ലായി മാറിയതിനാൽ തല്ല് അന്യംനിന്നുപോകുമെന്ന ശങ്കവേണ്ട. വടംവലി സകല മേഖലകളിലും സർവസാധാരണമായിരിക്കുന്നു. ആയതിനാൽ അതിനും വംശനാശ ഭീഷണിയില്ല.
കുമ്മാട്ടിപ്പുല്ല് അഥവാ പർപ്പടകപ്പുല്ല് മേലാസകലം കെട്ടി, കുമ്മാട്ടിമോന്തയണിഞ്ഞ് കുണ്ടുകിണറ്റിൽ കുറുവടി പോയാൽ കുന്പിട്ടെടുക്കും കുമ്മാട്ടി തുടങ്ങിയ പാട്ടുകൾ പാടി നടക്കുന്ന കുമ്മാട്ടി മധ്യകേരളത്തിൽ പലയിടത്തുമുണ്ട്. കമുകിൻപാളകൊണ്ട് ഉണ്ടാക്കിയിരുന്ന കുമ്മാട്ടിമോന്തകൾക്കുമാത്രമാണ് മാറ്റംവന്നത്.
പൂരോരുട്ടാതിയായാൽ തൃശൂർ മഹാനഗരത്തിലേക്കു പോകാം, പുലിക്കളികാണാം. ഇരുനൂറ്റന്പതു കൊല്ലത്തെ ചരിത്രമുണ്ട്രതേ പുലിക്കളിക്ക്. പഠാണികളാണ് വടക്കേ ഇന്ത്യയിൽനിന്ന് ഇത് തൃശൂരിലേക്കു കൊണ്ടുവന്നത്. കച്ചവടാവശ്യത്തിനെത്തിയ അവരുടെ പുലിക്കളി നിരവധി രൂപാന്തരങ്ങളിലൂടെ ഇന്നത്തെ രൂപം കൈക്കൊണ്ടതാണെന്ന് പുലിക്കളി വിദഗ്ധർ അഭിപ്രായപ്പെട്ടുകാണുന്നു.
കേരളത്തിന്റെ ജൈവവൈവിധ്യ സന്പന്നതയെ സൂചിപ്പിക്കുന്നതാണ് ഓണം. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചിരുന്ന ആ പഴയ മനുഷ്യർ ഹരിതസന്പത്തിനെ കലാപരമായി ഉപയോഗിച്ച് തങ്ങളുടെ മനസിലുള്ള മനോഹരമായ ഭരണസങ്കല്പത്തിന്റെ പ്രതീകമായി സാക്ഷാത്കരിച്ചതാണ് ഓണം. ആഘോഷത്തിൽ പ്രാദേശിക ഭേദങ്ങൾ കാണാം. അതതു സ്ഥലങ്ങളിൽ ലഭ്യമാകുന്ന വസ്തുക്കളുടെ വൈവിധ്യവും ആരാധനാ സന്പ്രദായങ്ങളും പ്രതിഫലിക്കുന്നവയാണ് ഓരോ സ്ഥലത്തെയും ആഘോഷം.
സൃഷ്ടിയെന്നാൽ വൈവിധ്യമാണ്. സംഹാരമാണ് പ്രളയം. അതു നാം തൊട്ടറിഞ്ഞതുമാണല്ലോ. ഓണാഘോഷങ്ങളുടെ വൈവിധ്യമാണ് ഇവിടെ നാനാത്വം. ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കിയുള്ള ഭരണവ്യവസ്ഥയാണ് ഏകത്വം. ഈ ഭരണസന്പ്രദായത്തിന്റെ പ്രതീകമാണ് മഹാബലി. സ്ഥിതപ്രജ്ഞനായ, സ്വാർത്ഥതയുടെ കറയേൽക്കാത്ത മനസുള്ള ഒരാൾക്കേ നല്ല ഭരണം നടത്താൻ കഴിയൂ.
ലോകത്തിന്റെ ശ്വാസകോശമായ ആമസോണ് കാടുകൾ കത്തിയെരിയുന്പോഴും ലാഭക്കൊതി പൂണ്ടുനിൽക്കുന്ന ആധുനിക ഭരണസന്പ്രദായത്തിലെ ദുഷിപ്പുകൾക്കെതിരേയുള്ള ശക്തമായ താക്കീതുകൂടിയാണ് നമ്മുടെ ഓണം. അക്ഷരാർഥത്തിൽ ജൈവാഘോഷമായ ഓണത്തിന്റെ ഉൗഷ്മളതയ്ക്ക് ഉൗനംതട്ടിയിട്ടുണ്ടെങ്കിൽ അതിനുകാരണം നാം പ്രകൃതിയോട് ഇടഞ്ഞതാണ്.
ഓരോ വരവിലും മഹാബലി നമ്മെ ഓർമിപ്പിക്കുന്നു- പ്രകൃതിയോടിണങ്ങുന്നത് ജൈവം, ഇടയുന്നത് അജൈവം.
നന്ദകിഷോർ