ബുദ്ധ് ഉണരും, ഇന്നല്ലെങ്കിൽ നാളെ
സീനോ സാജു
Saturday, May 31, 2025 9:14 PM IST
ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട്... ഇന്ത്യയിൽ ഫോർമുല വൺ കാർ റേസിനായി 2000 കോടിയിലേറെ രൂപ മുടക്കി നോയ്ഡയിൽ അണിയിച്ചൊരുക്കിയ റേസിംഗ് ട്രാക്ക്. മൈക്കിൾ ഷൂമാക്കർ അടക്കം കാർ റേസിംഗ് ലോകത്തെ അതികായന്മാർ അണിനിരന്ന ആദ്യ മത്സരം. സെലിബ്രിറ്റികൾ അടക്കം കാണികൾ. പക്ഷേ, ആദ്യത്തെ മൂന്നു വർഷം മത്സരങ്ങൾ നടന്നു! പിന്നെ, ഒന്നര പതിറ്റാണ്ടായി ബുദ്ധ് സർക്യൂട്ട് കാത്തിരിക്കുന്നു, മറ്റൊരു ആഗോള മത്സരത്തിന്റെ ചക്രമുരുളാൻ...
2011 ഒക്ടോബർ 30. ജർമൻ ഇതിഹാസ ആർക്കിടെക്ടായ ഹെർമൻ ടിൽകെ രൂപകല്പന ചെയ്ത ഫ്ലിപ്പർ ഷൂ മാതൃകയിലുള്ള റേസിംഗ് ട്രാക്കിൽ ഒരു ഫോർമുല വൺ വേഗപോരാട്ടം. ട്രാക്കിൽ ഇതിഹാസങ്ങൾ നേർക്കുനേർ. മെഴ്സിഡസിനു വേണ്ടി മൈക്കിൾ ഷൂമാക്കർ, റെഡ് ബുള്ളിനു വേണ്ടി സെബാസ്റ്റ്യൻ വെറ്റൽ, മക്ലാരനു വേണ്ടി ലൂയി ഹാമിൽട്ടൺ, ഫെറാരിക്കു വേണ്ടി ഫെർണാണ്ടോ അലോൺസോ.
ആ വേഗപ്പോരിലേക്ക് നെഞ്ചിടിപ്പോടെ കണ്ണുംനട്ട് ഇന്ത്യൻ മാധ്യമങ്ങളും കാറോട്ടപ്രേമികളും. രണ്ടര മണിക്കൂറിനും 60 ലാപ്പുകൾക്കുമൊടുവിൽ എഫ് വണ്ണിന്റെ ചെക്കേർഡ് ഫ്ലാഗ് കടന്ന് റെഡ് ബുള്ളിന്റെ സെബാസ്റ്റ്യൻ വെറ്റൽ പുതിയ ചരിത്രമെഴുതി.
വെറ്റലിന് ആ വിജയം പുതുമയായിരുന്നില്ലെങ്കിലും ഇന്ത്യൻ ജനതയ്ക്ക് അതൊരു സ്വപ്ന സാഫല്യമായിരുന്നു. ഇന്ത്യൻ ദിനപത്രങ്ങളുടെ പ്രധാന തലക്കെട്ടിലേക്കാണ് ചുവന്ന കാളയെയും പതിപ്പിച്ചുള്ള റെഡ് ബുൾ അദ്ദേഹം ഓടിച്ചു കയറ്റിയത്.
പണത്തിളക്കത്തിന്റെ എഫ് വൺ പോരാട്ടം മധ്യവർഗ രാജ്യത്തിലേക്കു വിരുന്നെത്തി എന്നതു നിസാര കാര്യമായിരുന്നില്ല.ഇതിഹാസ താരങ്ങൾ ദക്ഷിണേഷ്യയിലേക്ക് ആദ്യമായി റേസിംഗ് കാറുകൾ പറത്തിയപ്പോൾ അതു ഇന്ത്യൻ മണ്ണിലായിരുന്നു എന്നത് അഭിമാനനിമിഷങ്ങൾ സമ്മാനിച്ചു.
1950ൽ ആരംഭിച്ച ഫോർമുല വണ്ണിന്റെ റേസിംഗ് കലണ്ടറിൽ 2011ൽ അങ്ങനെ ഇന്ത്യയും ഇടം പിടിച്ചു. ഇതിനു വഴിയൊരുക്കിയത് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുള്ള ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് എന്ന റേസിംഗ് ട്രാക്ക്.
61 വർഷത്തെ കാത്തിരിപ്പ്
ഫോർമുല വൺ ദൂരദർശനിൽ സംപ്രേഷണം ചെയ്തപ്പോൾ ആറു കോടി മുതൽ ഏഴു കോടി വരെ കാഴ്ചക്കാരുണ്ടായിരുന്നെന്നാണ് ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ പ്രസിഡന്റും മുൻ ഇന്ത്യൻ റേസിംഗ് ഡ്രൈവറുമായ വിക്കി ഛന്ദോക് 2003ൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഇന്ത്യയിൽ വിനോദത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഫോർമുല വൺ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു. ട്രാക്ക് ഒരുക്കൽ ആയിരുന്നു വെല്ലുവിളി. 1996-97ൽ ആദ്യം കോൽക്കത്തയും രണ്ടായിരത്തിന്റെ തുടക്കത്തിൽ ആന്ധ്ര, കർണാടക എന്നിവയുമൊക്കെ ട്രാക്കിന് പരിഗണനയിൽ എത്തി.
എഫ് വൺ പ്രതിനിധികൾ ബെഗളൂരുവിലെ രണ്ട് സൈറ്റുകൾ പോയി കണ്ടു.ഇന്ത്യയിൽ നിലവിലെ രണ്ടു റേസ് ട്രാക്കുകളും തമിഴ്നാട്ടിലായിരുന്നു. ഒന്ന് കോയമ്പത്തൂരിലും ഒന്ന് ചെന്നൈയിലും. അത് എഫ്വണിനു പറ്റുമായിരുന്നില്ല.
ഒടുവിൽ 2007ൽ നറുക്കു വീണത് യുപിയിലെ ഗ്രേറ്റർ നോയിഡ സെക്ടർ 75ലുള്ള ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന്. ന്യൂഡൽഹിയിൽനിന്ന് 54 കിലോമീറ്റർ മാത്രം അകലം എന്നതായിരുന്നു പ്രധാന ആകർഷണം. വിഖ്യാത ജർമൻ ആർക്കിടെക്ട് ഹെർമൻ ടിൽക്കെയായിരുന്നു സർക്യൂട്ട് ഒരുക്കിയത്. ചെലവ് രണ്ടായിരം കോടിയിലേറെ.
875 ഏക്കറിൽ
2009ന്റെ അവസാനത്തോടെ ഗൗതം ബുദ്ധ് നഗറിലുള്ള ജയ്പീ ഗ്രീൻസ് സ്പോർട്സ് സിറ്റിയുടെ തരിശുഭൂമിയിൽ സർക്യൂട്ട് നിർമാണം തുടങ്ങി. കാറുകളുടെ ഓവർ ടേക്കിംഗ് സാധ്യത കൂട്ടാൻ നിരവധി സ്ലോ കോർണറുകൾ ഉൾക്കൊള്ളിച്ചായിരുന്നു ഡിസൈൻ. 875 ഏക്കറുകളിലായി 5.125 കിലോമീറ്റർ നീളമുള്ള ട്രാക്ക്.
2010ൽ നോയിഡ ഇന്ത്യയിലെ ആദ്യ എഫ് വൺ നഗരമാകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയെങ്കിലും എഫ് വൺ വാണിജ്യ ഡയറക്ടർ ബേർണി എക്കിൾസ്റ്റോൺ ഒരു വർഷംകൂടി കാത്തിരിക്കാൻ ഇന്ത്യയോടു പറഞ്ഞു. ഡ്രൈവർമാർക്കു വെല്ലുവിളിയാകുന്ന ചില കാര്യങ്ങൾകൂടി കൂട്ടിചേർക്കാനും നിർദേശിച്ചു. ഒടുവിൽ 2011 ഒക്ടോബർ 30ന് ആദ്യ എഫ്വൺ റേസിനു കളമൊരുങ്ങി.
മൂന്നു സെക്ടറുകളും 16 ടേണുകളും നാലു സ്ലോ ടേണുകളും മൂന്നു ഹൈ സ്പീഡ് സ്ട്രക്ച്ചറുകളുമായി 60 ലാപ്പുകളായിരുന്നു ഇന്ത്യൻ ഗ്രാൻ പ്രീക്ക്. 308 കിലോമീറ്റർ റേസിംഗ് ദൂരം. ട്രാക്ക് കണ്ടിട്ട് കടുത്ത പോരാട്ടം പ്രതീക്ഷിക്കാം എന്നായിരുന്നു റെഡ് ബുള്ളിന്റെ ഡ്രൈവർ മാർക്ക് വെബ്ബർ പറഞ്ഞത്.
തീപാറിയ ദിനം
2011 എയർടെൽ ഇന്ത്യൻ ഗ്രാൻ പ്രീ എന്നാണ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലെ മത്സരം അറിയപ്പെട്ടത്. 2011 എഫ് വൺ കലണ്ടറിലെ പതിനേഴാമത് റേസ്.
റെഡ് ബുള്ളിനോടൊപ്പം ഫോർമുല വണ്ണിലെ പരമ്പരാഗത രാജാക്കന്മാരായ മക്ലാരൻ, ഫെറാറി, മെഴ്സിഡസ്, വില്യംസ് ടീമുകളും അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ലോട്ടസ് റെനോ, ഫോഴ്സ് ഇന്ത്യ, എച്ച്ആർടി തുടങ്ങിയ ടീമുകളുമാണ് അങ്കത്തിനിറങ്ങിയ ആദ്യ ടീമുകൾ.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ എഫ് വൺ റേസിന് ആവേശം പകരാൻ ഹോളിവുഡ്, ബോളിവുഡ് താരങ്ങളും ക്രിക്കറ്റ്, ടെന്നീസ് താരങ്ങളുമൊക്കെ ഒഴുകിയെത്തി.
മക്ലാരൻ ടീമിന്റെ പ്രത്യേക അതിഥിയായി റൊവാൻ ആറ്റ്കിൻസൺ എന്ന മിസ്റ്റർ ബീൻ നോയിഡയിലെത്തി. ബോളിവുഡിൽനിന്ന് ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, പ്രീതി സിന്റ എന്നിവരും. വിരേന്ദർ സേവാഗും ഹർഭജൻ സിംഗും സാനിയ മിർസയും മെയിൻ ഗ്രാൻഡ് സ്റ്റാന്റിലെത്തി.
കറുപ്പും വെള്ളയും നിറമുള്ള ചേക്കേർഡ് ഫ്ലാഗ് വീശാനുള്ള നിയോഗം ക്രിക്കറ്റ് ഇതിഹാസവും റേസിംഗ് ആരാധകനുമായ സച്ചിൻ തെണ്ടുൽക്കറിനായിരുന്നു. റെഡ് ബുള്ളിനു വേണ്ടി വെറ്റലും വെബ്ബറും സ്റ്റീയറിംഗിനു പിന്നിൽ.
മക്ലാരനു വേണ്ടി ജെൻസൺ ബട്ടണും ലൂവി ഹാമിൽട്ടണും. ഇതിഹാസതാരം മൈക്കിൾ ഷൂമാക്കർ മെർസിഡസിനു വേണ്ടി സ്റ്റീയറിംഗ് വീൽ പിടിച്ചപ്പോൾ ട്രാക്കിൽ ഒരു ഇന്ത്യൻ ഡ്രൈവറുമുണ്ടായിരുന്നു, എച്ച്ആർടി കോസ്വർത്തിനു വേണ്ടി കോയമ്പത്തൂരുകാരൻ നരേൻ കാർത്തികേയൻ.
ആദ്യ ലാപ് മുതൽ സെബാസ്റ്റ്യൻ വെറ്റലായിരുന്നു മുന്നിൽ. അവസാനം വരെയും കുതിപ്പു തുടർന്ന വെറ്റൽ കരിയറിലെ 21-ാമത് ജയവും സീസണിലെ പതിനേഴാമത് ജയവും സ്വന്തം പേരിൽ കുറിച്ചു.
പോൾ പൊസിഷനിൽനിന്ന് എല്ലാ ലാപ്പിലും ലീഡ് ചെയ്തും റേസിലെ ഏറ്റവും വേഗമേറിയ ലാപ്പിനുള്ള റിക്കാർഡും കരിയറിലെ ആദ്യ ഗ്രാൻ സ്ലാം എന്ന ഖ്യാതിയും നേടിയാണ് വെറ്റൽ ഇന്ത്യൻ ഗ്രാൻ പ്രീ കിരീടം ചൂടിയത്. ജെൻസൺ ബട്ടൺ രണ്ടാമതെത്തിയപ്പോൾ ഫെർണാണ്ടോ അലോൺസോ പോഡിയത്തിന്റെ മൂന്നാം സ്ഥാനം സ്വന്തമാക്കി. മോശം ഫോം ഇന്ത്യയിലും ആവർത്തിച്ച ഹാമിൽട്ടണിന് ഏഴാം സ്ഥാനം.
വെബ്ബറും ഷൂമാക്കറും നാലും അഞ്ചും സ്ഥാനത്ത്. മറ്റൊരു കാറുമായുണ്ടായ കൂട്ടിയിടിയെത്തുടർന്ന് ഇന്ത്യയിലെ ആദ്യ എഫ് വൺ ഡ്രൈവറായ നരേൻ കാർത്തികേയനു പതിനേഴാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.
ഒരു ലക്ഷത്തിലേറെ പേർക്ക് ഇരിക്കാവുന്ന ഗാലറി സ്റ്റാൻഡ് ഏതാണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.
ഫോർമുല വണ്ണിന് ഇന്ത്യയിൽ ലഭിച്ച ഗംഭീര സ്വീകരണം എഫ്വൺ കലണ്ടറിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം ഉറപ്പിക്കുമെന്ന് ആരാധകരും അധികൃതരും ഒരു പോലെ പ്രതീക്ഷിച്ചു. 2012ലും 13ലും തട്ടിമുട്ടി മത്സരം നടന്നു. എന്നാൽ, പിന്നെ സംഭവിച്ചത് മറ്റൊന്നാണ്.
ബാരിക്കേഡുകളുടെ പൂട്ട്
ആഘോഷമായി ആദ്യത്തെ ഇന്ത്യൻ ഗ്രാൻപ്രീ നടന്ന ട്രാക്ക് 14 വർഷം കഴിയുമ്പോൾ വീണ്ടും തരിശുഭൂമിയായി മാറിയിരിക്കുന്നു. ഇന്നു സർക്യൂട്ടിലേക്കുള്ള റോഡുകൾക്കു ബാരിക്കേഡുകളുടെ പൂട്ടുണ്ട്.
വല്ലപ്പോഴും മാത്രം വാഹനങ്ങൾ കടന്നുപോകുന്ന പാതയ്ക്കിരുവശവും കാടുകയറി. ട്രാക്കിനു ചുറ്റുമുള്ള റോഡുകൾ വിജനം. ഇപ്പോൾ പശുക്കളും കുരങ്ങന്മാരും നായകളും സ്വൈരവിഹാരം നടത്തുന്നു. എഫ് വൺ ട്രാക്കിനൊപ്പം ക്രിക്കറ്റ് സ്റ്റേഡിയവും ഹോക്കി സ്റ്റേഡിയവുമൊക്കെ പണിതുയർത്തുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും "പണി പുരോഗമിക്കുന്നു'' എന്ന ബോർഡുകൾ മാത്രം ബാക്കി.
വിഐപികൾക്കു സ്പോർട്സ് സിറ്റിയിലേക്ക് അതിവേഗമെത്താൻ സജ്ജമാക്കിയിരുന്ന ഹെലിപാഡിലും കോപ്റ്ററുകൾ ഇറങ്ങിയിട്ട് ഏറെക്കാലമായി. ട്രാക്കിന്റെ മെയിൻ ഗ്രാൻഡ് സ്റ്റാൻഡ് ഇപ്പോഴും തലപ്പൊക്കത്തോടെ നിൽക്കുന്നുണ്ടെങ്കിലും കാറുകൾ കടന്നുപോകുന്ന മറ്റിടങ്ങളിൽ പണിതിട്ടുള്ള ക്ലാസിക് സ്റ്റാൻഡും സ്റ്റാർ സ്റ്റാൻഡുമൊക്കെ ആരവങ്ങളിലാതെ ഇപ്പോൾ വെറുതെ കിടക്കുന്നു.
ഇന്ത്യയുടെ നീണ്ട കായികമത്സരങ്ങളുടെ കൂട്ടത്തിലേക്ക് ഫോർമുല വൺകൂടി എഴുതി ചേർക്കപ്പെടും എന്ന സ്വപ്നം തകർത്ത് ഇന്ത്യൻ ഗ്രാൻ പ്രീ ഇന്നു മേൽവിലാസമില്ലാതെ നിലനിൽക്കുന്നു. 2013ലാണ് അവസാനമായി ഒരു എഫ് വൺ റേസ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ അരങ്ങേറിയത്. അതോടെ എഫ് വൺ ഇന്ത്യയോടു വിട പറഞ്ഞു. ആദ്യ മത്സരം തരംഗമായ രാജ്യത്തു മൂന്നാം വർഷം തിരിച്ചടി.
കുരുക്കിലായ ചക്രങ്ങൾ
ഉദ്ഘാടന സീസണിൽത്തന്നെ അല്ലറ ചില്ലറ പ്രശ്നങ്ങൾ തല പൊക്കിയിരുന്നു. ടീമുകൾ ഇന്ത്യയിൽ അടയ്ക്കേണ്ട നികുതി സംബന്ധിച്ച തർക്കമായിരുന്നു പ്രധാന വെല്ലുവിളി. റേസ് നടത്തിയ 12 ടീമുകളും നികുതി അടയ്ക്കണമെന്നതായിരുന്നു സർക്കാർ ആവശ്യം. എന്നാൽ, രാജ്യത്തെ ഉയർന്ന ടാക്സും അതിനുവേണ്ടിയുള്ള സർക്കാർ ഇടപെടലും എഫ് വൺ ടീമുകൾക്കു രസിച്ചില്ല.
ഫോർമുല വണ്ണിനെ ഒരു കായികമത്സരമായി കണക്കാക്കാൻ കഴിയാത്തതിനാൽ പുറത്തുനിന്നു കാറുകൾ അടക്കമെത്തിക്കുമ്പോൾ ടീമുകൾ അധിക തീരുവ നൽകണമെന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്.
എന്നാൽ, പല കോണിൽനിന്നും വിമർശനം ഉയർന്നതോടെ കോമൺവെൽത്ത് ഗെയിംസിനും ക്രിക്കറ്റ് ലോകകപ്പിനും നൽകിയിരുന്നതുപോലെ ഫോർമുല വണ്ണിനും കസ്റ്റംസ് തീരുവയിൽനിന്നും വിനോദ, ലക്ഷ്വറി നികുതികളിൽനിന്നും ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചു.
എന്നാൽ, ഇത് ഇഷ്ടപ്പെടാതിരുന്ന ആരോ പൊതുതാത്പര്യ ഹർജിയുമായി സുപ്രീം കോടതിയിൽ എത്തി. എഫ് വണ്ണിനെ എന്തുകൊണ്ട് വിനോദനികുതിയിൽനിന്ന് ഒഴിവാക്കിയെന്നു സുപ്രീം കോടതി സർക്കാരിനോടു ചോദിച്ചതോടെ ഇന്ത്യൻ ഗ്രാൻപ്രീയുടെ അന്ത്യം ഏതാണ്ട് കുറിക്കപ്പെട്ടു.
ഉയർന്ന ടിക്കറ്റ് വിലയും നോയ്ഡയുടെ പ്രാന്തപ്രദേശത്തുള്ള സ്പോർട്സ് സിറ്റിയിൽ എത്താനുള്ള ബുദ്ധിമുട്ടും രാജ്യത്തെ കാറോട്ടപ്രേമികളെയും ഇതിനകം അകറ്റിയിരുന്നു. ആദ്യ സീസണിൽ കിട്ടിയ ആരവും പിന്തുണയും ടെലിവിഷൻ സംപ്രേഷണത്തിനും കിട്ടാതെ വന്നതോടെ 2013ൽ ഇന്ത്യയിലെ എഫ് വൺ റേസിന് പരിസമാപ്തി, ഇതിഹാസങ്ങൾ മാറ്റുരച്ച ആ ട്രാക്ക് അനാഥം.
ഉണരാതിരിക്കില്ല
അവസാന എഫ് വൺ മത്സരം നടന്നു പത്തു വർഷങ്ങൾക്കിപ്പുറം 2023ൽ ഇതേ സർക്യൂട്ടിൽ മറ്റൊരു റേസിംഗ് മത്സരം നടന്നിരുന്നു. മോട്ടോർ സൈക്കിൾ റേസിന്റെ ഏറ്റവും ഉയർന്ന ക്ലാസായ എഫ്ഐഎം മോട്ടോർ സൈക്കിൾ ഗ്രാൻപ്രീ എന്ന മോട്ടോ ജിപി.
എന്നാൽ, കാർ റേസിന്റെ വിധി തന്നെയായിരുന്നു ഇതിനും. ഒരൊറ്റ സീസണിനു ശേഷം മോട്ടോർ സൈക്കിൾ ഗ്രാൻപ്രീയും ഇന്ത്യ വിട്ടു. ഇതിനിടയിൽ ഫോർമുല 2000 ചാംപ്യൻഷിപ്പും ഇന്ത്യൻ റേസിംഗ് ലീഗിമൊക്കെ സർക്യൂട്ടിൽ നടന്നെങ്കിലും എഫ് വണ്ണിന്റെയും മോട്ടോജിപിയുടെയും പ്രൗഢി അതിനില്ലല്ലോ.
എന്നാൽ, പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. മോട്ടോജിപി 2026ൽ ഇന്ത്യയിലേക്കു തിരികെയെത്തുമെന്ന ചെറിയ പ്രതീക്ഷ റേസിംഗ് പ്രേമികൾക്കുണ്ട്. എന്നെങ്കിലും എഫ് വൺ തിരികെ വരുമെന്നും. കേന്ദ്രസർക്കാർ താത്പര്യമെടുത്ത് ഇറങ്ങിയാൽ ലോക കാറോട്ടത്തെ തിരികെ കൊണ്ടുവരാമെന്നുമാണ് റേസിംഗ് പ്രേമികൾ പറയുന്നത്.
ഇതിഹാസതാരങ്ങൾ ഉപേക്ഷിച്ചു പോയെങ്കിലും കടുത്ത റേസിംഗ് ആരാധകരുടെ കൂട്ടായ്മകളും രാജ്യത്തുടനീളമുള്ള ആഭ്യന്തര റേസിംഗ് ഡ്രൈവർമാരും ഇടയ്ക്കിടെ എത്തുന്നതാണ് ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിന് ഇടയ്ക്കെങ്കിലും ജീവൻ നൽകുന്നത്. ചില റേസിംഗ് സംഘടനകൾ മുൻകൈയെടുത്തു റേസിംഗ് ടൂർണമെന്റുകളും സർക്യൂട്ടിൽ സംഘടിപ്പിക്കാറുണ്ട്. നിങ്ങളുടെ സ്വന്തം കാർതന്നെ മത്സരത്തിലിറക്കാനും ഇത്തരം ടൂർണമെന്റുകളിൽ അവസരമുണ്ട്.
എൻസോ ഫെറാറി പറഞ്ഞത് പോലെ "നിങ്ങളുടെ പിന്നിലുള്ളത് പ്രധാനമല്ല.'' ഇന്ത്യൻ ഗ്രാൻപ്രീക്ക് എന്തു സംഭവിച്ചു എന്നതു പ്രധാനമല്ല. മുന്നിലെ വെല്ലുവിളികളെ ഓവർടേക്ക് ചെയ്തു ലക്ഷ്യത്തിലെത്തുക എന്നതാണ് പ്രധാനം, ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ചെറിയൊരു ഉറക്കത്തിലാണ്. എന്നെങ്കിലും എഫ് വണ്ണിന്റെ ആവേശത്തിലേക്കു വീണ്ടുമുണരാൻ.