നിങ്ങൾ ഇതുവരെ കേട്ടത്
സുനിൽ ഗാംഗുലി ഹവായിയൻ ഗിറ്റാറിൽ
വായിച്ച ചലച്ചിത്ര ഗാനങ്ങൾ...
ആകാശവാണിക്കാലം ഓർമയുള്ളവർക്ക് ഈ അനൗണ്‍സ്മെന്റ് സുപരിചിതമായിരിക്കും. രാജ്യംകണ്ട ഉപകരണസംഗീതജ്ഞരിൽ മുൻനിരയിൽ നിന്നയാൾ... ഹവായിയൻ ഇലക്ട്രിക് ഗിറ്റാറിനെ ജനപ്രിയമാക്കിയവരിൽ അഗ്രഗണ്യൻ... അദ്ദേഹത്തിന്റെ എണ്‍പത്തഞ്ചാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച. വിടപറഞ്ഞിട്ട് ഏതാണ്ടു കാൽനൂറ്റാണ്ടാകുന്പോഴും സുനിൽ ഗാംഗുലി സൃഷ്ടിച്ച സംഗീതത്തിന് മരണമില്ല...
നാലു പതിറ്റാണ്ടു നീണ്ട ഗിറ്റാർ ജീവിതം! സുനിൽ ഗാംഗുലിയുടെ ഗിറ്റാർ സൃഷ്ടിച്ച സ്വരസാഗരം അനുഭവിക്കാത്ത ഇന്ത്യക്കാർ കുറവായിരിക്കും. ആകാശവാണിയിൽ ദിവസേനയെന്നോണം കേൾക്കാം അദ്ദേഹത്തിന്റെ സംഗീതം., നിങ്ങൾ ഇതുവരെ കേട്ടത് എന്ന പതിവു മുഖവുരയോടെ.
എന്നാൽ എങ്ങനെയാവും സുനിൽ ഗാംഗുലി എന്ന ചെറുപ്പക്കാരൻ ആകാശവാണിയിൽ എത്തിയത്?
ത്രിപുരയിലെ സോനാമുര എന്ന ഗ്രാമത്തിൽ 1938 ജനുവരി ഒന്നിനാണ് സുനിൽ ഗാംഗുലി ജനിച്ചത്. ചെറുപ്പത്തിൽത്തന്നെ കുടുംബത്തോടൊപ്പം കൊൽക്കത്തയിലേക്കു വന്നു. ഗിറ്റാറിൽ ആകൃഷ്ടനായ സുനിൽ ഓൾ ഇന്ത്യ യൂത്ത് ഗിറ്റാർ കോംപറ്റീഷനിൽ പങ്കെടുത്ത് ഒന്നാമനായി. അങ്ങനെയിരിക്കേ ഇയാളെ ഉപകരണ സംഗീതജ്ഞനാക്കാൻ കൊള്ളാം, മിടുക്കനാണ് എന്നെഴുതിയ ഒരു കത്ത് ആകാശവാണി അധികൃതർക്ക് കിട്ടി. ആരായിരിക്കും ആ കത്തെഴുതിയത് എന്ന് ആകാംക്ഷ തോന്നാം. മറ്റാരുമല്ല, അത് ഉസ്താദ് ബഡേ ഗുലാം അലി ഖാൻ ആയിരുന്നു!
ശൈലിയുടെ സ്രഷ്ടാവ്
ആഴവും പരപ്പുമുള്ള പരിശീലനമാണ് സുനിൽ ഗാംഗുലിയെ മഹാനായ കലാകാരനാക്കിയത്. കൊൽക്കത്തയിൽ സംഗീതം പഠിപ്പിച്ചിരുന്ന ഓസ്കർ ജോണ്‍സിനു കീഴിൽ പാശ്ചാത്യ സംഗീതം അഭ്യസിച്ചായിരുന്നു തുടക്കം. ബാബാ അലാവുദ്ദീൻ ഖാന്റെ ശിഷ്യനായിരുന്ന പണ്ഡിറ്റ് അജോയ് സിൻഹ റോയിയുടെ കീഴിൽ പിന്നീടു പഠിച്ചത് സിത്താർ. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ വലിയ അറിവുനേടാൻ അതിലൂടെ കഴിഞ്ഞു.
രാഗാധിഷ്ഠിതമായ സുന്ദരസംഗീത ശകലങ്ങൾ ഹവായിയൻ ഗിറ്റാറിൽ സ്വന്തമായ ശൈലിയിൽ ആവിഷ്കരിച്ചു തുടങ്ങിയ സുനിലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അന്നുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഗായകി സ്റ്റൈൽ ഗിറ്റാറിലേക്കു കൊണ്ടുവരികയായിരുന്നു അദ്ദേഹം. എല്ലാത്തരം സംഗീതവും ഹവായിയൻ ഗിറ്റാറിൽ അദ്ദേഹത്തിനു വഴങ്ങി.
ഹിന്ദി ചലച്ചിത്രഗാനങ്ങൾ, മെഹ്ദി ഹസനും ഗുലാം അലിയും ജഗ്ജിത് സിംഗും ഉൾപ്പെടെയുള്ളവരുടെ ഗസലുകൾ, ബംഗാളി ചലച്ചിത്ര ഗാനങ്ങൾ, ടാഗോറിന്റെ സംഗീതം, നസറുൾ ഗാനങ്ങൾ, അസമീസ് ബിഹു ഗാനങ്ങൾ... സുനിൽ ഗാംഗുലിയുടെ ഗിറ്റാർ സ്ട്രിംഗുകൾ തൊടാത്ത ഈണങ്ങൾ കുറവ്.
രാജ്യമെന്പാടും അദ്ദേഹം തന്റെ ഗിറ്റാറുമായെത്തി. കൊൽക്കത്ത, മുംബൈ, ഡൽഹി, ലഖ്നോ, പറ്റ്ന, ഗുവാഹത്തി, അഗർത്തല തുടങ്ങിയവിടങ്ങളിലെല്ലാം സംഗീത പരിപാടികൾ അവതരിപ്പിച്ചു. വ്യത്യസ്തമായ മറ്റൊരു രീതിയും അദ്ദേഹം കൊണ്ടുവന്നു- രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഏകാംഗ സംഗീത പരിപാടി. ഐഐടികളും റീജണൽ എൻജിനീയറിംഗ് കോളജുകളും ഉൾപ്പെടെ കോളജ് ഫെസ്റ്റുകൾക്കു വേണ്ടിയായിരുന്നു ഇവയിൽ ഏറെയും. ഒപ്പം ദിലീപ് റോയ്, സ്വപൻ സെൻ, മനോഹരി സിംഗ്, വൈ.എസ്. മുൽകി തുടങ്ങി വിഖ്യാതരായ സംഗീതകാരന്മാർക്കൊപ്പവും പരിപാടികൾ അവതരിപ്പിച്ചു.
ആൽബങ്ങളുടെ ലോകം
1957 മുതൽ നാലു പതിറ്റാണ്ടിലേറെ നീണ്ടതാണ് അദ്ദേഹത്തിന്റെ റെക്കോർഡിംഗ് കരിയർ. ബംഗാളി ഗായകനും സംഗീത സംവിധായകനുമായ സതീനാഥ് മുഖോപാധ്യായ വഴിയാണ് സുനിൽ ഗാംഗുലി എച്ച്എംവിയിൽ എത്തിയത്. വിഖ്യാത ഗസലുകളുടെയും ചലച്ചിത്ര ഗാനങ്ങളുടെയും ഇൻസ്ട്രമെന്റൽ പതിപ്പുകളുമായി നൂറുകണക്കിന് ആൽബങ്ങൾ പിറന്നു. എല്ലാം ജനപ്രിയ തരംഗങ്ങളിൽ പടർന്നു.
ഗസൽ ഛേഡീ ഉസ്നേ, ഇബ്തിദാ, ദ ക്ലാസിക് ടച്ച്, സെന്റിമെന്റൽ ജേണി, മാജിക് മെലഡി, ദ സിംഗിംഗ് ഗിറ്റാർ തുടങ്ങിയ ആദ്യകാല ആൽബങ്ങളും ദ ബെസ്റ്റ് ഓഫ് ബോളിവുഡ് ഇൻസ്ട്രമെന്റൽസ് എവർ, യാദേം, ഗോൾഡൻ ഗ്രേറ്റ്സ് ഫ്രം യെസ്റ്റർഡേയ്സ് തുടങ്ങിയ പിൽക്കാല കളക്ഷനുകളും സംഗീതപ്രേമികളുടെ ഹൃദയം തൊട്ടവയാണ്.
വിവേകാനന്ദ ശിഷ്യൻ
അന്ത്യംവരെ സ്വാമി വിവേകാനന്ദന്റെ ജീവിതപാത പിന്തുടർന്ന സുനിൽ ഗാംഗുലി ഒട്ടേറെ പ്രഫഷണൽ ഗിറ്റാറിസ്റ്റുകളെ വാർത്തെടുത്ത ഗുരുനാഥനാണ്. അവസാനംവരെ വീട്ടിൽ ക്ലാസുകൾ എടുത്തു. റെക്കോർഡിംഗുകളും തുടർന്നു. കൊൽക്കത്തയിലെ ഒട്ടേറെ സ്ഥാപനങ്ങളിൽ അധ്യാപകനുമായിരുന്നു. ആ പാരന്പര്യം തുടരുന്നതാണ് സുനിൽ ഗാംഗുലി അക്കാദമി ഓഫ് മ്യൂസിക്. അദ്ദേഹത്തിന്റെ വസതിയിൽ ശിഷ്യരിൽ ഒരാളായ അലോക് ഘോഷ് ആണ് ഈ സ്ഥാപനം നടത്തുന്നത്. സംവിധായകനായ കൗശിക് ഗാംഗുലി മകനാണ്.
1999 ജൂണ്‍ 12ന് 61-ാം വയസിൽ കൊൽക്കത്തയിലായിരുന്നു സുനിൽ ഗാംഗുലിയുടെ അന്ത്യം.
ഹരിപ്രസാദ്