ഫ്രീഡം അറ്റ് മിഡ്നൈറ്റ്, സിറ്റി ഓഫ് ജോയ് തുടങ്ങി നിരവധി വിഖ്യാത രചനകൾ നടത്തിയ ഫ്രഞ്ചുകാരൻ ഡൊമിനിക് ലാപ്പിയർ ഓർമയായി. ഇന്ത്യയുടെ സ്പന്ദനങ്ങൾ അടുത്തറിയുകയും ഈ രാജ്യത്തെ സേവിക്കുകയും ചെയ്ത ലാപ്പിയറുടെ എഴുത്തുവഴികൾക്ക് പുതുമകളേറെ.
ഫ്രഞ്ചുകാരനായ ഡൊമിനിക് ലാപ്പിയറും അമേരിക്കൻ പൗരൻ ലാരി കോളിൻസും ചേർന്നെഴുതിയ സ്വാതന്ത്യം അർധരാത്രിയിൽ എന്ന ചരിത്ര ഗ്രന്ഥത്തിന് വായനയുടെ ഉയരങ്ങളിലാണ് എക്കാലവും സ്ഥാനം. 1975ൽ പുറത്തുവന്നതു മുതൽ എക്കാലത്തെയും ബെസ്റ്റ് സെല്ലർ.
തെല്ലും അരോലസപ്പെടുത്താതെ ഒറ്റയിരുപ്പിൽ ആസ്വാദ്യതയോടെ വായിച്ചുപോകാവുന്ന ആധികാരിക സാക്ഷി വിവരണം. കാലങ്ങളോളം ശ്രമകരമായ അന്വേഷണങ്ങളും അഭിമുഖങ്ങളും നടത്തിയും പത്രങ്ങളും എഴുത്തുകുത്തുകളും വായിച്ചറിഞ്ഞും നടത്തിയ രചന. പത്രപ്രവർത്തകന്റെ അന്വേഷണകൗതുകം സ്ഫുരിക്കുന്നതാണ് ലാപ്പിയറുടെ രചനകളിലെ വിവരണങ്ങളും വിചിന്തനങ്ങളും.
വൈസ്രോയി മൗണ്ട് ബാറ്റൻ മുതൽ ഗാന്ധിഘാതകരെ വരെ ഇന്റർവ്യൂ ചെയ്തും നിരീക്ഷിച്ചും പഠനങ്ങൾ നടത്തിയും ചരിത്രത്തെ വരച്ചിട്ട സ്വാതന്ത്ര്യം അർധരാത്രിയിൽ. ഇന്ത്യാ-പാക് വിഭജനം അനിവാര്യമായ കാലം കലാപങ്ങളുടെയും രക്തച്ചൊരിച്ചിലുകളുടേതുമായിരുന്നു.
കൂട്ടക്കൊലകൾക്ക് അറുതിവരുത്തു കമാത്രമല്ല ലോകത്തിനു മുന്നിലെ പ്രതിച്ഛായക്ക് കളങ്കം വരാതെ അധികാരം കൈമാറാൻ ബ്രിട്ടൻ ശ്രമിക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണാധികാരികൾ. അതിക്ലേശകരമായ ദൗത്യം വേദന പരമാവധി കുറവുള്ള ശസ്ത്രക്രിയ എന്നോണം പൂർത്തിയാക്കാൻ അനുയോജ്യനായൊരു വൈസ്രോയി അക്കാലത്ത് അനിവാര്യമായിരുന്നു.
അനുനിമിഷം അകൽച്ചയുടെ ആഴം വർധിപ്പിച്ചുകൊണ്ടിരുന്ന ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളോട് നയത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാഷയിൽ സംവദിക്കാൻ വൈസ്രോയി ആർച്ചിബാൾഡ് വേവലിന് കഴിയാതിരുന്നത് ബ്രിട്ടന്റെ ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കിയിരുന്നു.
ഉന്നതതല കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമൊടുവിൽ തെക്കു കിഴക്കനേഷ്യയിൽ സ്തുത്യർഹമായ സൈനിക സേവനം അനുഷ്ഠിച്ച ലൂയി ഫ്രാൻസിസ് ആൽബർട്ട് വിക്ടർ നിക്കോളാസ് മൗണ്ട് ബാറ്റൻ അഥവാ വിക്ടോറിയ രാജ്ഞിയുടെ പ്രപൗത്രനെ ജോർജ് ആറാമൻ രാജാവിന്റെ നിർദേശപ്രകാരമാണ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ ഇന്ത്യയിലേക്ക് അയച്ചത്. മൗണ്ട് ബാറ്റൻ ഇന്ത്യയിലെത്തിയതു മുതൽ 1947 ഓഗസ്റ്റ് 15 ലെ സൂര്യോദയം വരെയുള്ള കാലഗതിയുടെ നേരറിവുകളും അനുഭവങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
1952ൽ മധുവിധു ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ ലാപ്പിയറുടെ മൂന്നു മാസക്കാലത്തെ ജീവിതാനുഭവങ്ങളാണ് ഈ രചനയ്ക്ക് നിമിത്തമായത്. ഒട്ടും വൈകാതെ ഇന്ത്യയിൽ മടങ്ങിയെത്തി ഗ്രന്ഥരചന നടത്താൻ ആഗ്രഹിച്ചെങ്കിലും ഇരുപതു വർഷത്തിനു ശേഷമായിരുന്നു അത് സംഭവിച്ചത്. വലിയവരും ചെറിയവരുമായ 1200 പേരുമായി താൻ അഭിമുഖം നടത്തിയെന്നും പലപ്പോഴായി മുപ്പതു മണിക്കൂർ മൗണ്ട് ബാറ്റനുമായി സംസാരിച്ചെന്നും മൂന്നു മാസത്തോളം ഗാന്ധി ഘാതകരൊടൊപ്പം സഞ്ചരിച്ച് അഭിമുഖം നടത്തിയെന്നും പിൽക്കാലത്ത് ലാപ്പിയർ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യാ വിഭജനത്തെത്തുടർന്നുണ്ടായ കലാപങ്ങളും രക്തച്ചൊരിച്ചിലുകളും ഗാന്ധിവധവും ഗൂഢാലോചനകളും ആധികാരികതയോടെ ദൃക്സാക്ഷിവിവരണംപോലെ ഇരുവരും കുറിച്ചു. ഇന്ത്യൻ നിയോഗം ഏറ്റെടുക്കും മുൻപ് ക്ലമന്റ് ആറ്റ്ലിയും വിൻസ്റ്റൻ ചർച്ചിലുമായി മൗണ്ട് ബാറ്റണ് നടത്തിയ രഹസ്യ കൂടിക്കാഴ്ചകളും നയപരമായ തീരുമാനങ്ങളും ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ലിസ്റ്റോവൽ പ്രഭുവുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ലാപ്പിയർ വിവരിക്കുന്നത്.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വിശ്വസ്തനും നയതന്ത്രജ്ഞനുമായിരുന്ന വി.കെ. കൃഷ്ണമേനോനാനുമായി നടത്തിയ അഭിമുഖത്തിലാണ് മൗണ്ട് ബാറ്റന്റെ നിയമനത്തെ നെഹ്റുവും കോണ്ഗ്രസും പ്രത്യാശയോടെ പിന്തുണച്ചിരുന്നതായി മനസിലാക്കിയത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രഹരം തളർത്തിയ ബ്രിട്ടണ് നേരിട്ടിരുന്ന ആഭ്യന്തരപ്രശ്നങ്ങൾ അക്കാലത്തെ ദിനപത്രങ്ങളിൽനിന്നും ഇന്ത്യയിലെ ബ്രിട്ടീഷുകാരിൽനിന്നും ശേഖരിച്ചു. ബ്രിട്ടീഷുകാരായ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിലപാടുകൾ ഒലഫ് കാരോ, കോണ്റാഡ് കോർഫീൽഡ് തുടങ്ങിയ ഐസിഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നും ഐസിഎസ് ഉദ്യോഗസ്ഥരുടെ പഠന സാമഗ്രികളിലൊന്നായ പാക്സ് ബ്രിട്ടാനിക്കയിൽ നിന്നുമാണ് ശേഖരിച്ചത്.
വിവാദങ്ങളും വിമർശനങ്ങളും
ഇന്ത്യ സ്വതന്ത്രമായ വേളയിൽ ബംഗാളിലെ നവഖാലിയിൽ വർഗീയലഹള മുറിവേൽപ്പിച്ച ഗ്രാമങ്ങളിലൂടെ മഹാത്മാ ഗാന്ധി നടത്തിയ യാത്ര ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹചാരിയുമായിരുന്ന പ്യാരേലാൽ, അനുചര സംഘത്തിലെ അംഗങ്ങളായിരുന്ന ഗുർചരണ് സിംഗ്, പദ്മജ നായിഡു എന്നിവരിൽനിന്നാണ് ശേഖരിച്ചത്.
മഹാത്മജിയുടെ വ്യക്തി, കുടുംബ ജീവിതത്തിലെ സ്വകാര്യതയെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് ആശ്രയിച്ചത് പ്യാരേലാലിന്റെ പുസ്തകവും അദ്ദേഹത്തിന്റെ സഹോദരിയും ഗാന്ധിയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്ന സുശീലാ നയ്യാർ നൽകിയ വിവരങ്ങളുമാണ്.
മഹാത്മജിയുടെ ദാന്പത്യം, വ്രതങ്ങൾ, ബ്രഹ്മചര്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗ്രന്ഥ വിവരണങ്ങൾ പിൽക്കാലത്ത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ലണ്ടനിൽ പഠനത്തിനെത്തുന്ന ഗാന്ധിജി ഇംഗ്ളീഷ് ശൈലിയോടു താദാത്മ്യപ്പെടാൻ നടത്തിയ ശ്രമങ്ങളും തുടർന്ന് മുംബൈയിലെ അഭിഭാഷകവൃത്തി വഴങ്ങാതെ ദക്ഷിണാഫ്രിക്കയിലേക്ക് പോയതും തിരികെയെത്തി സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയതും അസാമാന്യമായ മികവോടെയാണ് വരച്ചിടുന്നത്.
ഗാന്ധിജിക്ക് പുറമേ ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ് ഭായ് പട്ടേൽ, മുഹമ്മദാലി ജിന്ന, മൗണ്ട് ബാറ്റൻ പ്രഭു തുടങ്ങിയവരെ ഏറെ കൃത്യതയോടെയാണ് ഈ വിദേശികൾ അവതരിപ്പിച്ചത്. വസ്തുതകളുടെ പിൻബലമുണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും ഇന്ത്യയെ ഇകഴ്ത്താനാണ് ലാപ്പിയറും കോളിൻസും ശ്രമിച്ചതെന്നു വിമർശനം ഉയരാറുണ്ടുതാനും.
ഭരിക്കാൻ പിറന്ന വംശം, സൂര്യനസ്തമിക്കാത്ത സാമ്രാജ്യം തുടങ്ങി ബ്രിട്ടനെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വിശേഷണങ്ങൾ സമ്മാനിക്കുന്നതിൽ ഈ പുസ്തകത്തിന്റെ പങ്ക് വളരെ വലുതാണ്. ജവഹർലാൽ നെഹ്രുവിന് മൗണ്ട് ബാറ്റനുമായും ഭാര്യ എഡ്വിന മൗണ്ട് ബാറ്റനുമായും ഉണ്ടായിരുന്ന സൗഹൃദവും ഇതിൽ വിശദമാക്കുന്നു.
ഗാന്ധിവധം ഒരു അന്വേഷണം
ഗാന്ധി വധത്തിന്റെ വിശദ വിവരങ്ങൾ പുറത്തുകൊണ്ടു വരുന്നതിനും ലാപ്പിയറും കോളിൻസും വിപുലമായ അന്വേഷണവും കൂടിക്കാഴ്ചകളുമാണ് നടത്തിയത്. ഗാന്ധിജിയുടെ കൊലയാളികളായ നാഥുറാം ഗോഡ്സെ, നാരായണ് ആപ്തെ എന്നിവരെ 1949ൽ തൂക്കിലേറ്റി.
സവർക്കർ 1966ൽ മരിച്ചു. ഗൂഢാലോചന നടത്തിയ ഗോപാൽ ഗോഡ്സെ, വിഷ്ണു കർകറെ, മദൻലാൽ പരിഹാർ, ദിഗംബർ ബാഡ്ഗെ, ദത്താത്രേയ പാർചുരെ എന്നിവർ ലാപ്പിയർ പുസ്തകം എഴുതുന്ന സമയത്ത് ജീവിച്ചിരുന്നു.
ഗൂഡാലോചന നടത്തിയ അഞ്ചു പേരുടെ കൂട്ടത്തിൽ ആദ്യത്തെ മൂന്നു പേർ അതിനോടകം ജയിൽ ശിക്ഷ പൂർത്തിയാക്കിയിരുന്നു. അവരെ കണ്ടെത്തിയാണ് ലാപ്പിയർ അഭിമുഖം നടത്തിയത്. ഗോപാൽ ഗോഡ്സെ, വിഷ്ണു കർകറെ എന്നിവർക്കൊപ്പം ലാപ്പിയർ ഡൽഹിയിലെത്തി.
ഗാന്ധിജിയുടെ കൊലപാതകത്തിനായി ഡൽഹിയിൽ അവർ സന്ദർശിക്കുകയും പല തവണ ഒത്തു ചേരുകയും ചെയ്ത സ്ഥലങ്ങളിലെല്ലാം ലാപ്പിയർ അവരുമായി പോയി വീണ്ടും സന്ദർശനം നടത്തി. ഡൽഹി റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറി, ബിർളാ മന്ദിർ, വെടിയുതിർക്കാൻ പരിശീലനം നേടിയ കുറ്റിക്കാട്, വെടിയുതിർത്ത ബിർളാ ഹൗസ് മൈതാനം എന്നിവിടങ്ങളിൽ ലാപ്പിയർ അവരുമായി സന്ദർശനം നടത്തി.
ഗാന്ധിയുടെ കൊലപാതകം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരായ ജെയിംസ് നാഗർവാല, ഡി. ഡബ്ല്യു മെഹ്റ എന്നിവരെയും നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചു. നാഗർവാല, ലാപ്പിയറിന് പോലീസ് ഡയറിയും കേസ് ഫയലും ഉൾപ്പെടെ രേഖകൾ പരിശോധനയ്ക്ക് നൽകിയിരുന്നു.
കോൽക്കത്തയിലെ ഭിക്ഷാംദേഹി
സ്വാതന്ത്യം അർധരാത്രിക്ക് പുറമേ ഇന്ത്യൻ പശ്ചാത്തലത്തിൽ ഡൊമിനിക് ലാപ്പിയർ എഴുതിയ നോവലാണ് സിറ്റി ഓഫ് ജോയ്. വായനക്കാരിൽ ലാപ്പിയറിന് ഏറ്റവും അധികം ആരാധകരുള്ളതും സിറ്റി ഓഫ് ജോയ് എന്ന രചനയ്ക്കാണ്.
ഇതിനായി മൂന്ന് വർഷം കൊൽക്കത്തയിലെ ചേരികളിൽ ചെലവഴിച്ച ലാപ്പിയർ തന്നെ സ്വയം വിശേഷിപ്പിച്ചത് പുനർജന്മം സിദ്ധിച്ച റിക്ഷാവാലയെന്നാണ്. ലക്ഷക്കണക്കിനു പ്രതികൾ വിറ്റഴിഞ്ഞ സിറ്റി ഓഫ് ജോയിയുടെ റോയൽറ്റി കൊൽക്കത്തയിലെയും ബംഗാളിലെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായാണ് ലാപ്പിയർ സംഭാവന നൽകിയത്.
അതായത് ക്ഷയം, കുഷ്ഠം എന്നിവ ബാധിച്ചവരുടെ ഉന്നമനത്തിനും ചേരിവാസികളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായി പുസ്തകലാഭം ലാപ്പിയർ നൽകി. ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിലുണ്ടായ വിഷവാതക ദുരന്തം പശ്ചാത്തലമാക്കി ലാപ്പിയറും ഷാവിയർ മോറോയും ചേർന്നെഴുതിയ പാസ്റ്റ് ഫൈവ് മിഡ്നൈറ്റ് ഇൻ ഭോപ്പാൽ എന്ന പുസ്തകത്തിന്റെ റോയൽറ്റി ദുരന്തത്തിലെ ഇരകളുടെ ക്ഷേമത്തിനാണ് അദ്ദേഹം നൽകിയത്.
2005ലെ ഒരു അഭിമുഖത്തിൽ, വായനക്കാരിൽ നിന്നുള്ള തന്റെ സന്പാദ്യം കൊണ്ട് 24 വർഷത്തിനുള്ളിൽ ദശലക്ഷം ക്ഷയരോഗികളെ സുഖപ്പെടുത്താനും കുഷ്ഠരോഗബാധിതരായ 9,000 കുട്ടികളെ പരിപാലിക്കാനും സാധിച്ചു എന്ന് അദ്ദേഹം അനുസ്മരിച്ചിരുന്നു. 2008ൽ പദ്മഭൂഷണ് നൽകിയാണ് ഇന്ത്യ ലാപിയറിനെ ആദരിച്ചത്.
രാഹുൽ ഗോപിനാഥ്