ചുണ്ടനുകളും പള്ളിയോടങ്ങളുമൊക്കെ വലിയ പേരും പെരുമയും കേൾപ്പിക്കുന്നവയാണെങ്കിലും പരിചിതരായ തുഴച്ചിൽകാരും അവരുടെ കൈക്കരുത്തിൽ തുഴകൾ തീർക്കുന്ന ഓളവിന്യാസവുമാണ് ജലോത്സവങ്ങളുടെ ആവേശം.
ഓളപ്പരപ്പിൽ മിന്നൽപ്പിണർപോലെ ചുണ്ടൻവള്ളങ്ങൾ കാഴ്ചവയ്ക്കുന്ന വിസ്മയത്തുഴച്ചിൽ വള്ളംകളി പ്രേമികൾക്ക്, പ്രത്യേകിച്ചു കുട്ടനാട്ടുകാർക്ക് എക്കാലവും ഹരമാണ്. ഒരേ താളത്തിലും ഒരേ വേഗത്തിലും ഒരേ ഈണത്തിലും പറന്നിറങ്ങുന്ന തുഴകൾ വിതറുന്ന വെള്ളിത്തിളക്കമാണ് ആവേശം പകർന്ന് പ്രേക്ഷകരെ ത്രസിപ്പിക്കുക.
അങ്ങകലെനിന്നു കരിനാഗങ്ങളെപ്പോലെ കുതിച്ചുവരുന്ന വള്ളങ്ങൾ കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തും. ഹീറ്റ്സു മുതൽ ഫൈനൽ വരെ തുഴച്ചിലുത്സവം എത്ര കണ്ടാലും മതിവരില്ല. കരക്കാരും ദേശക്കാരും അഭിമാനത്തോടെയും പ്രതീക്ഷയോടെയും അണിയിച്ചിറക്കുന്ന ഓരോ വള്ളങ്ങളുടെയും കുതിപ്പിനപ്പുറം കാണികൾക്ക് ഹരമായിമാറുന്നത് വഞ്ചിപ്പാട്ടിന്റെ താളത്തിനൊപ്പം ഇരുവശത്തേക്കും വീശിയെറിയുന്ന തുഴകൾ തീർക്കുന്ന കാഴ്ചവിസ്മയം തന്നെ.
ചുണ്ടനുകളും പള്ളിയോടങ്ങളുമൊക്കെ വലിയ പേരും പെരുമയും കേൾപ്പിക്കുന്നവ യാണെങ്കിലും പരിചിതരായ തുഴച്ചിൽകാരും അവരുടെ കൈക്കരുത്തിൽ തുഴകൾ തീർക്കുന്ന ഓളവിന്യാസവുമാണ് ജലോത്സവങ്ങളുടെ ആവേശം.
മത്സരങ്ങളിൽ പങ്കെടുക്കുന്ന വള്ളങ്ങളുടേയും ക്യാപ്റ്റനന്റേയും പേരുകൾ ചരിത്രത്തിൽ ഇടംപിടിക്കും. ടീമുകളെ സ്പോണ്സർ ചെയ്യാനും സഹായങ്ങൾ ചെയ്തുകൊടുക്കുവാനും സർക്കാരും സംഘാടകരും സംവിധാനങ്ങളും മുന്നോട്ടുവരും.
എന്നാൽ, വള്ളംകളി മത്സരങ്ങളുടെ ജയാപജയങ്ങൾ നിർണയിക്കുന്നതിലെ പ്രധാന ഘടകമായ തുഴകൾ നിർമിക്കുന്ന ഒരുനിര മനുഷ്യരുണ്ട്. ഇവരെ തൊഴിലാളികളെന്നോ ശിൽപികളെന്നോ ആശാരിമാരെന്നോ ഒക്കെ വിശേഷിപ്പിക്കാം. ജീവിതത്തുഴച്ചിലിൽ എക്കാലവും കാറും കോളും നിറഞ്ഞ ഇവരുടെ ദുരിതജിവിതം വള്ളംകളി ആസ്വദിക്കുന്നവരാരും അറിയുന്നില്ല.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു 1952ൽ ജലോത്സവത്തിന്റെ ആവേശം അതിരുവിട്ടപ്പോൾ മതിമറന്ന് ചാടിക്കയറിയ നടുഭാഗം ചുണ്ടനുൾപ്പെടെ കേരളത്തിലെ ഏറെ വള്ളംകളികൾക്കും വിവിധ ടീമുകൾക്ക് തുഴകൾ നിർമിക്കുന്നത് കോട്ടയം പനച്ചിക്കാട് ഗ്രാമത്തിലാണ്. തലമുറകളായി പരന്പരാഗത തൊഴിലിന്റെ പഴമയും പുണ്യവും കാത്തുസൂക്ഷിച്ച് ഈ പണിപ്പുര സജീവമാണ്.
പനച്ചിക്കാട് നെല്ലിക്കൽ മ്ലാന്തടത്തിൽ യോഹന്നാന്റെ മകൻ രാജപ്പനാണ് ഇപ്പോൾ തുഴകളുടെ നിർമാണത്തിന് നേതൃത്വം വഹിക്കുന്നത്.പ്രായാധിക്യവും രോഗവും മൂലം യോഹന്നാൻ ചികിത്സയിലായതോടെയാണ് മകന് ചുമതല ഏറ്റെടുക്കേണ്ടി വന്നത്.
നൂറ്റാണ്ടുമുൻപ് മുന്പ് മുൻ തലമുറ തുടക്കമിട്ട തുഴനിർമാണം തപസ്യപോലെ കാത്തു സൂക്ഷിക്കുകയാണിവർ. കാവാലം, കല്ലൂപറന്പിൽ, നടുഭാഗം ചുണ്ടനുകൾക്ക് യോഹന്നാൻ മുൻപ് തുഴയൊരുക്കിയിരുന്നു.
പിൽക്കാലത്ത് ആനാരി, ജവഹർ തായങ്കരി, ആയാംപുറം പാണ്ഡ്യൻ, കൈനകരി, കാരിച്ചാൽ, സെന്റ് പയസ്, ചെറുതന തുടങ്ങിയ ചുണ്ടനുകൾക്കും ഇതേ കുടുംബം തുഴയൊരുക്കുന്നു. ഇപ്പോൾ വിവിധ പള്ളിയോടങ്ങൾക്കും വെയ്പിനും ഇരുട്ടുകുത്തിക്കുമൊക്കെ തുഴയൊരുക്കുന്ന തിരക്കിലാണ് ഈ തുഴശാല.
കാലം മാറിയതോടെ പരാന്പരാഗത തുഴനിർമാണ തൊഴിലിന് പരിമിതികൾ ഏറെയാണ്. കിഴക്കൻ പ്രദേശങ്ങളിലെ ഉൾഗ്രാമങ്ങളിൽ മാത്രമേ നിർമാണത്തിന് അനുയോജ്യമായ ചൂണ്ടപ്പന ഇക്കാലത്ത് കിട്ടാനുള്ളു. പന കിഴിച്ചുനോക്കി ഒരിഞ്ചോളം കനത്തിൽ കറുത്ത ആര് ഉണ്ടെങ്കിൽ മാത്രമെ തുഴനിർമാണത്തിന് ഉപയോഗിക്കാനാവൂ. പനയുടെ വിലയും വെട്ടുകൂലിയും വർധിച്ചതോടെ തുഴനിർമാണം ഏറെ അനിശ്ചിതത്വത്തിലാണ്.
പന വെട്ടിയിട്ടശേഷം തുഴകൾക്ക് ഓർഡർ ലഭിക്കുന്ന മുറയ്ക്ക് അനുയോജ്യമായ നീളത്തിൽ മുറിച്ചെടുക്കും. ചുണ്ടനിൽ തുഴച്ചിൽക്കാരുടെ നിൽപും ഇരിപ്പും അനുസരിച്ച് 48, 50, 51, 52, 57 ഇഞ്ച് ക്രമത്തിലാണ് മുറിക്കുക. ഇതിനുശേഷം പനയ്ക്കുള്ളിലെ ചോന്പ് അഥവാ ചോറ് കളഞ്ഞശേഷമാണ് പണിപ്പുരയിലെത്തിക്കുക.
ഇക്കാര്യത്തിൽ ലോറിക്കൂലിയും ഇക്കാലത്ത് ഭാരിച്ചതാണ്. പണി സ്ഥലത്തെത്തിച്ച് ഏഴര ഇഞ്ച് വീതിയിൽ കീറിയെടുത്തശേഷം തുഴയ്ക്ക് അനുയോജ്യമായ വീതിയിൽ മഴു കൊണ്ട് ചെറു കഷണങ്ങളാക്കും.
മങ്കൂസ്, കൂന്പ്, തോക്ക്, അമര, ചെറുതുഴ, നയന്പ് തുടങ്ങിയ പേരുകളിലുള്ള തുഴകളാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. വെള്ളം തള്ളിവിടാൻ ഉപയോഗിക്കുന്ന വീതികൂടിയ തുഴയാണ് മങ്കൂസ്. ഇതിന്റെ പത്തിക്കു വീതി കൂടുതലുണ്ട്.
മധ്യഭാഗത്തെ തുഴച്ചിലുകാരാണ് മങ്കൂസ് ഉപയോഗിക്കുന്നത്. ചുണ്ടൻവള്ളത്തിന്റെ മുന്നിലും പിന്നിലും ഉപയോഗിക്കുന്നതാണ് തോക്ക് തുഴ. കൂന്പ് തുഴ പള്ളിയോടത്തിന്റെ ഉയരമുള്ള ഭാഗത്ത് ഉപയോഗിക്കുന്നു. തുഴച്ചിൽ നിയന്ത്രിക്കുന്ന അമരക്കാരൻ ഉപയോഗിക്കുന്നതാണ് അമരത്തുഴ.
യന്ത്രോപകരണങ്ങളുടെ സഹായമില്ലാതെ ഉളിയും ചിന്തേരും ഉപയോഗിച്ച് തുഴ രൂപത്തിലാക്കി സാൻഡ് പേപ്പർ ഉരസി മിനുക്കിയെടുക്കും. പെരുമരത്തടിയിൽ തീർത്ത പിടികൂടി ഉറപ്പിക്കുന്നതോടെ തുഴ നിർമാണം പൂർത്തിയാകും.
ചെലവ് നോക്കിയാൽ പണിക്കുലിപോലും ലഭിക്കാത്ത നിലയിലാണ് ഈ തൊഴിൽമേഖല മുന്നോട്ടുപോകുന്നത്. ജൂണ് മുതൽ സെപ്റ്റംബർ വരെ വള്ളംകളി സീസണ് മാസങ്ങളിൽ മാത്രം ലഭിക്കുന്ന തൊഴിലായതിനാൽ മറ്റു മാസ ങ്ങളിൽ ഇവർക്ക് തൊഴിൽ ക്ഷാമമുണ്ട്.
പരന്പരാഗത തൊഴിലായിട്ടും സർക്കാരിരിൽനിന്നു സഹായങ്ങളൊന്നും ലഭിക്കുന്നില്ല. കൂടാതെ പനന്തടിയ്ക്ക് പകരം കനം കുറഞ്ഞ മറ്റു തടികൾ തുഴയായി ഉപയോഗിച്ചു തുടങ്ങിയതോടെ ഇവർ നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്.
കെ.എൻ. ബാബു, ചിങ്ങവനം