കൈത്തണ്ടയുടെ ഞരന്പു മുറിച്ച് അവശനിലയിൽ അമ്മയാണ് 17 വയസുകാരനായ ഡോണിനെ (പേര് സാങ്കല്പികം) കുളിമുറിയിൽ കാണുന്നത്. ചികിത്സയുടെ ഭാഗമായി അവന്റെ സൈക്യാട്രിസ്റ്റ് അവനെ കൗൺസലിംഗിന് റഫർ ചെയ്തതുവഴിയാണ് അവനുമായി സംസാരിക്കാൻ സാഹചര്യം ലഭിച്ചത്. ഡോണിനെ ആത്മഹത്യാശ്രമത്തിലേക്കു നയിച്ച കാരണങ്ങൾ നമുക്കാർക്കും അറിവില്ലാത്തതോ അവയുടെ തലക്കെട്ടുകൾ പുതുമയുള്ളതോ അല്ല.
എങ്കിലും വളരെ നിസാരവൽക്കരിക്കപ്പെടുന്ന , അവഗണിക്കപ്പെടുന്ന നിശബ്ദകൊലയാളികൾ (silent killers) ആയി തീർന്നേക്കാം ഈ കാരണങ്ങൾ. ഡോണിന്റെ ജീവിത സാഹചര്യങ്ങളിൽനിന്നും ഡോണിനെപ്പോലെയുള്ള മറ്റനേകം ചെറുപ്പക്കാരെ എന്റെ ക്ലിനിക്കൽ പ്രാക്ടീസിൽ കണ്ടുമുട്ടിയതിൽനിന്നും എനിക്കു മനസിലായ, എന്നാൽ, കൗമാരക്കാരെയും യുവജനങ്ങളെയും ആത്മഹത്യയിലേക്കു നയിക്കാൻ കാരണമായേക്കാവുന്ന ചില ഘടകങ്ങൾ ഇവിടെ കുറിക്കുന്നു.
വിഷാദാത്മകമായ ഏകാന്തത (lonliness)
കോവിഡിന്റെ പെരുപ്പം കൗമാരക്കാരെയും യുവജനങ്ങളെയും വീട്ടിലേക്കു ചുരുക്കി. സാമൂഹിക അകലം നിയമമായി മാറിയപ്പോഴാണ് അടുക്കേണ്ടതിനോട് അടുക്കാത്തതിലെ കുഴപ്പം പലർക്കും വെളിവാകുന്നത്. ഡോൺ വീട്ടിലെ ഏറ്റവും മുതിർന്ന കുട്ടിയാണ്. നേരേ ഇളയ ആൾ അഞ്ചു വയസിന് ഇളപ്പം. ഡോണും ഇളയ രണ്ടു സഹോദരങ്ങളും തമ്മിൽ വലിയ അടുപ്പം ഇല്ല. "ബിഗ് ബ്രദർ' എന്ന ആ പദവിയിലെ ഔപചാരികത ഡോൺ ശരിക്കും ആസ്വദിച്ചിരുന്നു.
ഇളയ രണ്ടുപേരും ഒന്നിച്ചു കളിക്കുന്പോൾ അവരോട് മാനസികമായും ശാരീരികമായും വലിയ അന്തരം ഡോണിന് അനുഭവപ്പെട്ടു. (the odd one out). ഈ അന്തരം കുറയ്ക്കത്തക്കതായി ആ വീട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല, അടുത്തയിടെ പിതാവ് വാങ്ങി നല്കിയ കാരംസ് ബോർഡ് ഒഴികെ. അതിലാണെങ്കിൽ ഡോണിന് താത്പര്യവും ഉണ്ടായിരുന്നില്ല.
ടിവിയുടെ മുന്പിൽ മാത്രമാണ് അവർ ഒരുമിച്ചത്. പല സമയങ്ങളിൽ ഭക്ഷണംകഴിച്ചും പല സമയങ്ങളിൽ ഉറങ്ങിയും അവർ വളർന്നു. തീൻമേശയിൽപോലും അവർ ഒരുമിച്ചുവന്നില്ല. കോമൺലൈഫ് (common life) എന്നൊരു ആശയമേ ആ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവിടെ ലോക്ക്ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുക ഡോണിനെ ആയിരിക്കും എന്നത് സ്പഷ്ടമാണല്ലോ. കാരണം, അവന്റെ വിനോദങ്ങളെല്ലാം സ്വന്തം വീടിനു പുറത്തായിരുന്നു.
ഊഷരമാകുന്ന കുടുംബ സംവിധാനം
കുട്ടികളിലെ പെരുമാറ്റദൂഷ്യം പലപ്പോഴും കുടുംബത്തിന്റെ സംഭാവനയാണെന്നാണ് ശാസ്ത്രം പറയുക. അതായത്, ഒരു കുടുംബസംവിധാനത്തിന്റെ വൈകല്യങ്ങൾ (disfunctionality) ഏറ്റവും ആദ്യം രോഗലക്ഷണമായി വെളിപ്പെടുന്നത് ആ കുടുംബത്തിലെ ഏറ്റവും ദുർബലനായ (മാനസികമായി) വ്യക്തിയിൽ ആയിരിക്കും. ഡോണിന്റെ കുടുംബത്തിൽ ലോക്ക് ഡൗൺ ഏറ്റവും ദുർബലനാക്കിയത് ഡോണിനെത്തന്നെയാണ്.
കാരണം, അവന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവൻ വീടിനു പുറത്താണ് ചെലവഴിച്ചത്. ലോക്ക്ഡൗൺ അവനെ അവൻ ഒട്ടും ആസ്വദിക്കാത്ത കുടുംബാന്തരീക്ഷത്തിലേക്ക് ചുരുക്കി. അവന്റെ വീട്ടിൽ മറ്റാർക്കും ആ ദുർഗതി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഡോണിന്റെ അനുഭവം മറ്റാരും അറിഞ്ഞിരുന്നുമില്ല. നോക്കൂ, എന്തുകൊണ്ടാണ് ആ കുടുംബത്തിലെ "ബിഗ് ബ്രദർ' ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് എന്ന്.
കുടുംബങ്ങൾ കലുഷിതമാകുന്ന കൽഭിത്തികൾ
കുടുംബത്തിൽ അംഗങ്ങളുടെ എണ്ണം കുറയുന്നത് കുടുംബത്തിന്റെ പ്രശ്നങ്ങൾ കുറയ്ക്കും എന്നത് ഒരു മിഥ്യാധാരണയാണെന്ന് കാലം തെളിയിച്ചു. എന്നാൽ, അംഗങ്ങളുടെ കുറവ് പ്രശ്നങ്ങളെ നേരിടാനുള്ള വ്യക്തികളുടെ നൈപുണ്യമാണ് (problem solving skills) കുറച്ചത്. ചെറിയ തെറ്റുകൾപോലും പൊറുക്കപ്പെടാത്തതായി; ചെറിയ മുറിവുകൾപോലും ഉണങ്ങാത്തതായി; ചെറിയ സംഘർഷങ്ങൾപോലും പരിഹരിക്കപ്പെടാത്തതായി.
ഇവ വ്യക്തികളുടെ മാനസിക സംഘർഷത്തിനും പിരിമുറക്കത്തിനും കാരണമായി. മാതാപിതാക്കളുടെ മാനസിക പിരിമുറക്കും "വാത്സല്യം' എന്ന ലേബലിൽ ശകാരമായും കുറ്റപ്പെടുത്തലായും താരതമ്യങ്ങളായും അനാവശ്യ ഇടപെടലുകളായും (nagging) കുട്ടികളുടെ മേൽ പതിക്കുന്നു (spill over). മാതാപിതാക്കൾ തമ്മിലുള്ള സംഘർഷങ്ങളുടെ ഭവിഷ്യത്തുകൾ വഹിക്കേണ്ട ബലിയാടുകൾ (scape goat) ആയിത്തീരാറുണ്ട് പല ഭവനങ്ങളിലും കുട്ടികൾ. ഇത് കുട്ടികളിൽ വിഷാദരോഗങ്ങൾക്കും തത്ഫലമായി ആത്ഹത്യാ പ്രവണതയ്ക്കും വഴിതെളിക്കുന്നു.
സ്വപ്നചിന്തകളും വ്യർഥതാബോധവും
സാമൂഹിക മാധ്യമങ്ങൾ ഇന്നത്തെ ചെറുപ്പക്കാരുടെ മുന്പിൽ വരച്ചുവയ്ക്കുന്ന സ്വപ്നലോകം യാഥാർഥ്യത്തിൽനിന്നും എത്രയോ അകലെയാണ്. ഉദാഹരണത്തിന്, സൗന്ദര്യത്തിലാണു വിജയം. സൗന്ദര്യമെന്നാൽ ആകാരവടിവും ചർമത്തിന്റെ നിറവും മുഖത്തിന്റെ സമ്മിതിയും (symmetry) ഒക്കെയാണ്. നിറക്കുറവും, കൊഴിയുന്ന മുടിയും യുവാക്കൾക്ക് ആത്മഹത്യ ചെയ്യാൻ തക്ക ഗൗരവകരമായ കാരണങ്ങളാണ്.
ഇന്നു വിജയം എന്നത് മാർക്കുലിസ്റ്റിലേക്കു മാത്രം ഒതുങ്ങുന്ന ഈ കാലത്ത് ജീവിക്കാനുള്ള കാരണങ്ങൾ കുറയുകയും ജീവിക്കാതിരിക്കാനുള്ള കാരണങ്ങൾ കൂടുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടാനെന്തിരിക്കുന്നു. കോവിഡിന്റെ വരവും അതിനോടനുബന്ധിച്ചുള്ള ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും കുട്ടികളെയും യുവജനങ്ങളെയും സ്വപ്നലോകത്തിൽ മാത്രം സഞ്ചരിക്കാനും അനാവശ്യ ചിന്തകളിൽ മുഴുകാനും (rumination) കൂടുതൽ നിർബന്ധിതരാക്കി.
എന്താണൊരു പോംവഴി?
സ്നേഹം, വിനോദം, സൗഹൃദം ഇവയെല്ലാം ഒരു വ്യക്തിയെ ഈ ലോകത്തിൽ പിടിച്ചുനിർത്താൻ ആവശ്യമായ ഘടകങ്ങളാണ്. അവയെല്ലാം ഒരു വ്യക്തി പുറമേ തേടുന്നത് അതു സ്വന്തം ഭവനത്തിൽ കിട്ടാത്തതുകൊണ്ടല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. ഇതെല്ലാം പുറത്തുകിട്ടിയാൽ അകത്ത് അവ ആവശ്യമില്ലെന്നോ, അകത്ത് അവർ അവയെ തേടുന്നില്ലെന്നോ അർഥമില്ല.
അതുകൊണ്ട്, വീടിനുപുറത്തുള്ള സൗഹൃദങ്ങളെ മുതിർന്നവർ പരിപോഷിപ്പിക്കണം. അതിന് അവരെ അനുവദിക്കണം. അതോടൊപ്പംതന്നെ സ്നേഹവും വാത്സല്യവും വീട്ടിലും ആവശ്യത്തിനു നൽകുകയും വേണം. പുറത്തുനിന്നു കിട്ടുന്ന സ്നേഹം അകത്തുനിന്നുള്ളതിനും അകത്തുനിന്നുള്ള സ്നേഹം പുറത്തുനിന്നുള്ളതിനും പകരം (substitute) ആകില്ല. പരസ്പരമുള്ള ആശയവിനിമയം, സ്നേഹത്തേയും അന്യോന്യമുള്ള ഇഷ്ടത്തേയും നിലനിർത്താൻ, ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.
ഈ ആശയവിനിമയത്തിനു പകരംവയ്ക്കാൻ ഒന്നുമില്ലെന്ന് തിരിച്ചറിയുക. മരിക്കാതിരിക്കാനുള്ള കാരണങ്ങൾ കുടുംബത്തിൽ ഒരുക്കുന്നതിനപ്പുറം, ജീവിക്കാനുള്ള കാരണങ്ങൾ രൂപപ്പെടുത്തുന്നതായിരിക്കും ഉത്തമം; അതിലായിരിക്കണം ശ്രദ്ധ.
ഫാ. ഡോ. ബിജു കിഴുക്കരക്കാട്ട് (കമില്യൻ)