"കാലം എന്റെ കൈകളിലൂടെ ചോർന്നിറങ്ങിപ്പോകുന്നു' എന്ന വാക്യം പ്രത്യേകമായ കരചരണങ്ങളുടെ ആംഗ്യതാളഭാഷയോടെ കുറേപ്പേർ ഒന്നിച്ചവതരിപ്പിച്ചപ്പോൾ മലയാള നാടകത്തിൽ കോറസ് എന്ന നാടകസങ്കേതം പിറക്കുകയായിരുന്നു. ജി.ശങ്കരപ്പിള്ളയ്ക്കും കാവാലത്തിനും വയലാ വാസുദേവൻ പിള്ളയ്ക്കുംശേഷം മലയാള നാടകവേദിയുടെ മുഖശ്രീ വരച്ച ശ്രീ ടി.എം. ഏബ്രഹാം. നാടകവഴികളിൽ അഞ്ചു പതിറ്റാണ്ടിന്റെ പാദമുദ്രകൾ പതിച്ച് മുന്നേറുന്നു. കഴിഞ്ഞ ജൂണ് ഒന്നിന് അദ്ദേഹത്തിന്റെ 70-ാം പിറന്നാളായിരുന്നു. ഗുരുക്കന്മാരില്ലാതെ സ്വപ്രയത്നംകൊണ്ട് മലയാള നാടകവേദിക്ക് അലങ്കാരമായ ടി.എമ്മിനെ അടുത്തറിയാം
എങ്ങനെയാണ് ടി.എം. ഏബ്രഹാം മലയാള നാടകശാഖയുടെ അവിഭാജ്യഘടകമായത്?
അവിഭാജ്യഘടകമൊന്നുമല്ല. ഞാൻ നാടകത്തെ സ്നേഹിക്കുന്ന ഒരു എളിയ നാടക സഹചാരി മാത്രമാണ്. 1970 നു മുന്പ് ഞാൻ നാടകം എഴുതിയിട്ടില്ല. എഫ്എസിറ്റി യിൽ, ലാബിൽ കെമിസ്റ്റായിട്ടാണ് ജോലി ആരംഭിക്കുന്നത്. ഷിഫ്റ്റിലാണ് ജോലി. നൈറ്റ് ഷിഫ്റ്റിൽ ഉറങ്ങാതിരിക്കാൻ ഫാക്ട് ലൈബ്രറിയിൽ നിന്ന് യു.ജി. നുറീലിന്റെ സന്പൂർണ നാടകസമാഹാരം കിട്ടി. രണ്ടുമാസം കൊണ്ട് ഞാനത് വായിച്ചു. അപ്പോഴാണ് നാടകം എന്നത് മനുഷ്യാവസ്ഥയെ, നോവലിനേക്കാൾ, കവിതയേക്കാൾ ഉയരത്തിൽ പ്രതിഷ്ഠിക്കുന്ന സാഹിത്യവും കലാരൂപവുമാണന്ന് മനസിലായത്.
സാറിന് 1970 -ൽ ഒരു നോവലിന്് കുങ്കുമം അവാർഡ് ലഭിച്ചിട്ടുണ്ടല്ലേ?
യഹൂദ ജീവിതത്തെ ആസ്പദമാക്കി ഞാനെഴുതിയ ഉല്പത്തി എന്ന നോവലിന് 1970 - ൽ എനിക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഞാൻ നാടകത്തെ ഗൗരവമായി സമീപിച്ചത്. ആ സമയത്ത് അടിയന്തരാവസ്ഥ വരുന്നു. ഒരു ദിവസം പ്രോമിത്യൂസിന്റെ കഥ മനസിലേക്കു വന്നു. ഭൂമിയിലേക്ക് വെളിച്ചം പകർന്ന ഗ്രീക്ക് ദേവനായ പ്രോമിത്യൂസിന്റെ കഥ ഒറ്റ രാത്രികൊണ്ട് ഞാനൊരു ഏകാങ്കനാടകമാക്കി. അത് ആലുവായിൽ നടന്ന ഒരു നാടകമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ അവതരണത്തിൽ തന്നെ പ്രധാന നടന് ബെസ്റ്റ് ആക്ടർ സമ്മാനവും നാടകത്തിന് രണ്ടാം സ്ഥാനവും കിട്ടി. അല്പം നവീന ശൈലിയിലായിരുന്നു ഞാൻ നാടകം സംവിധാനം ചെയ്തത്.
ഇന്നത്തെ പ്രശസ്ത നാടകകാരനും സംഗീതനാടക അക്കാദമി വൈസ് ചെയർമാനുമായ സേവ്യർ പുല്പാടും പ്രശസ്ത നടൻ അന്തരിച്ച എൻ.എഫ്. വർഗീസും അവതരിപ്പിച്ച നാടകത്തിനായിരുന്നു അന്ന് ഒന്നാം സ്ഥാനം. പിന്നീട് നടന്ന നിരവധി മത്സരങ്ങളിൽ എന്റെ പ്രോമിത്യൂസും സേവ്യർ പുല്പാടിന്റെ നാടകവും ഒന്നും രണ്ടും സ്ഥാനങ്ങൾ പങ്കുവച്ചു. അങ്ങനെ നാടകം എന്റെ ഞരന്പുകളിൽ തീപിടിപ്പിക്കാൻ തുടങ്ങി. ഞാൻ നാടകത്തിലേക്ക് വന്നു!
നാടക സങ്കേതങ്ങളെക്കുറിച്ച് ഇത്രമാത്രം അവഗാഹം നേടാൻ ഇടയായതെങ്ങനെയാണ്?
അക്കാലത്ത് ആലുവയിൽ വച്ച് പ്രൊഫ. ജി. ശങ്കരപ്പിള്ള ഒരു നാടകരചന ക്യാന്പ് നടത്തി. അഞ്ചു ദിവസവും ഞാൻ ആ ക്യാന്പിൽ പങ്കെടുത്തത് എനിക്ക് വലിയ വഴിത്തിരിവായി. അന്ന് എല്ലാ ക്ലബ്ബുകളും നാടക മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. അങ്ങനെ പല ക്ലബ്ബുകൾക്കുവേണ്ടി ഞാൻ നാടകമെഴുതി, സംവിധാനം ചെയ്തു കൊടുത്തു. അതിനെല്ലാം സമ്മാനം കിട്ടാൻ തുടങ്ങി. കേരള സംഗീത നാടക അക്കാദമിയുടെ നാടക മത്സരത്തിൽ എന്റെ നാടകത്തിന് ഒന്നാം സമ്മാനം കിട്ടി. ഒപ്പം, നിരവധി നാടകങ്ങൾ വായിച്ചു. ആൽബർ കാമുവിന്റെ കലിഗുള തുടങ്ങി എത്രയോ നാടകങ്ങൾ വായിച്ചു!
അന്ന് എറണാകുളത്ത്, നാടകസംവിധായകർ വിരളമായിരുന്നു. ആലുവ പ്രീമിയർ ടയേഴ്സിലെ പി.ടി ആന്റണി നല്ല നാടക സംവിധായകനായിരുന്നു. അങ്ങനെയിരിക്കെ, യൂണിവേഴ്സിറ്റി യുവജനോത്സവത്തിനായി ആലുവ യുസി കോളേജിനുവേണ്ടി ഒരു നാടകം എഴുതി. അതാണ് പിന്നീട് പ്രശസ്തമായ ‘പെരുന്തച്ചൻ.’ അതിന് സമ്മാനം കിട്ടി.
നാടകവഴികളിലെ വളർച്ചയുടെ പടികൾ?
എല്ലാവർഷവും ആലുവാ ടാസിനുവേണ്ടി, സാഹിത്യ പരിഷത്തിന്റെ നാടകമത്സരങ്ങൾക്കുവേണ്ടി, മറ്റ് നിരവധി കന്പനികൾക്കുവേണ്ടിയെല്ലാം നാടകമെഴുതാൻ തുടങ്ങി. ഒപ്പം മുൻപു സൂചിപ്പിച്ചതുപോലെ നിരന്തരമായ നാടക വായന. നാടക സംവിധാനത്തെപ്പറ്റി, രചനയെപ്പറ്റി, നിരവധി പുസ്തകങ്ങൾ, ഇബ്സൺ മുതൽ സ്റ്റീവൻ ബ്രസ്റ്റ് വരെ നിരവധി ഗ്രന്ഥങ്ങൾ........ അങ്ങനെ 1978 ആയപ്പോഴേക്കും എനിക്ക് സംവിധാനവും വഴങ്ങുമെന്ന ആത്മവിശ്വാസമായി. അങ്ങനെ പെരുന്തച്ചൻ എന്ന ഏകാങ്കനാടകം, ‘അഹം അഹം’ എന്ന പേരിൽ വലുതാക്കി എഴുതി.
മലയാളനാടകത്തിൽ കോറസ് എന്ന ഒരു അവതരണസങ്കേതം ആദ്യമായി കൊണ്ടുവരുന്നത് ഞാനാണ്. എറണാകുളത്ത് ഫൈൻ ആർട്സ്, കേന്ദ്ര - കേരള നാടക അക്കാദമികൾ സംയുക്തമായി ദേശീയ നാടകോത്സവം നടത്തി.
അതിലെ നാടകങ്ങൾ കണ്ടപ്പോഴാണ് നാടകലോകത്തിൽ ഇത്രയേറെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ മനസിലാക്കുന്നത്. ആ പശ്ചാത്തലത്തിലാണ് ഞാൻ അഹം അഹം എഴുതുന്നത്. ആലുവാ ടാസിനുവേണ്ടി ബാബു നന്പൂതിരിയെ മുഖ്യ നടനാക്കി ഞാൻ പരിശീലനം തുടങ്ങി. മേക്കപ്പിന് പട്ടണം ഷായും സംഗീതത്തിന് ആന്റണി ചുള്ളിക്കരയും വലിയ സംഭാവന നല്കി. ആ നാടകത്തിന് അവിടെ ഒന്നാം സ്ഥാനം കിട്ടി. ബാബു നന്പൂതിരി ബെസ്റ്റ് ആക്ടറായി. തുടർന്ന് സർക്കാരിന്റെ സംസ്ഥാന നാടകോത്സവം വന്നു. അന്ന് പ്രൊഫഷണൽ, അമച്വർ എന്നൊന്നും വ്യത്യാസമില്ല. എനിക്കു സെലക്ഷൻ കിട്ടി. എന്റെ അഹം അഹം സംവിധാനത്തിനും അവതരണത്തിനും അവാർഡ് നേടി. ബാബു നന്പൂതിരി മികച്ച നടനുമായി. അങ്ങനെ നാടകലോകത്ത് ഒട്ടും അറിയപ്പെടാതിരുന്ന ഞങ്ങൾ 1980 തോടെ ശ്രദ്ധേയരായി.
1981-ൽ പെരുന്തച്ചനും മറ്റു കുറെ ഏകാങ്കനാടകങ്ങളും ചേർത്ത് പ്രസിദ്ധീകരിച്ച എന്റെ പുസ്കത്തിന് സംസ്ഥാന സാഹിത്യ അക്കാദമിയുടെ മികച്ച നാടക ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചു. ആ യാത്ര ഇവിടെവരെയത്തി. എഴുത്തുവഴിയിൽ 50 വർഷങ്ങൾ പൂർത്തിയായി. ഇതുവരെ മുപ്പത്തഞ്ചിലേറെ നാടകങ്ങൾ എഴുതി. നാടകത്തെപ്പറ്റി പുസ്തകങ്ങൾ എഴുതി. നാടകങ്ങൾ വിവർത്തനം ചെയ്തു. അഭിനയത്തെപ്പറ്റി പുസ്തകമെഴുതി. ഇപ്പോൾ റിയലിസ്റ്റിക് നാടകമേഖലയെപ്പറ്റി പുസ്തകങ്ങൾ എഴുതാൻ ഒരുങ്ങുന്നു.
കുറേ നാടകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ടല്ലേ?
വിദേശ നാടകങ്ങളും ഇന്ത്യൻ ഭാഷകളിലുള്ള നാടകങ്ങളും വിവർത്തനം ചെയ്തപ്പോഴാണ് അവരുടെ അവതരണശൈലിയും പ്രമേയ മേഖലകളും നമുക്കും പരിചിതമായത്. അതിനാൽതന്നെ കുറെ നല്ല നാടകങ്ങൾ വായിക്കാനും പഠിക്കാനും വിവർത്തനം ചെയ്യാനും സാധിച്ചു.
ഞാൻ എറണാകുളത്ത് ചില നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. അന്ന് ചാവറ കൾചറൽ സെന്ററിന്റെ സഹായത്തോടെ സൊഫോക്ലീസിന്റെ വിഖ്യാതമായ ആന്റിഗണി, ഈഡിപ്പസ് തുടങ്ങിയ നാടകങ്ങൾ, ഗിരീഷ് കർണാട് എഴുതി പ്രഫ.അലിയാർ വിവർത്തനം ചെയ്ത തുഗ്ലക്, സാമുവൽ ബക്കറ്റിന്റെ ഗോദോയെക്കാത്ത്, ഭീഷ്മ സാഹ്നിയുടെ മാധവി, മറാത്തി നാടകകൃത്ത് മഹേഷ് എൽ. കുഞ്ച്വറിന്റെ പ്രതിബിംബം, ഏരിയൽ ഡോർഫ്മാന്റെ ‘ഡെത്ത് ആൻഡ് മെയ്ഡൻ’ എന്നീ നാടകങ്ങളാണ് ഞാൻ എറണാകുളത്ത് സംവിധാനം ചെയ്ത് അവതരിപ്പിച്ചത്.
വർഗീസ് മാത്യു / റ്റി.എം. ഏബ്രഹാം
ടി.എം. ഏബ്രഹാം
തൊടുപുഴയ്ക്കടുത്ത് നെയ്യശ്ശേരിയിൽ 1949-ൽ ജനിച്ചു. നാടക രചയിതാവും സംവിധായകനുമാണ്. 1980-ൽ കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടകമത്സരത്തിൽ സമ്മാനാർഹമായ അഹം - അഹം നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു. 1981-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് പെരുന്തച്ചൻ എന്ന നാടകകൃതിക്ക് ലഭിച്ചു. 1993-ൽ നാടക രചനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡും 1994-ൽ സാഹിത്യ അവാർഡും (പ്രാവുകൾ ഇപ്പോൾ കരയുന്നില്ല), 2000-ൽ വി.ടി. ഭട്ടതിരിപ്പാട് അവാർഡും (കീറിമുറിച്ച കണ്ണ്), 2017-ൽ ചാവറ കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ജനറൽ കൗൺസിൽ അംഗമായിരുന്നിട്ടുണ്ട്.
2001 മുതൽ 2004 വരെയുള്ള കാലത്തും 2011 മുതൽ 2016 വരെ കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ. നാടക ഗവേഷണത്തിനുള്ള കേന്ദ്ര-സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചു. ഇപ്പോൾ കൊച്ചി തിയറ്റർ ഗ്രൂപ്പിന്റെ ഡയറക്ടറാണ്.
കൃതികൾ: മദർ, രക്തബലി, കീറിമുറിച്ച കണ്ണ്, നിഴൽക്കൂടാരം, പെരുന്തച്ചൻ, അത്ഭുതാങ്കണം, കൊഴുത്ത കാളക്കുട്ടി, നഷ്ടപ്പെട്ട ചിറകുകൾ, പ്രാവുകൾ ഇപ്പോൾ കരയുന്നില്ല, ഏകാകികളുടെ താഴ് വര (നാടകങ്ങൾ). മിസ് ജൂലി - സ്ട്രിന്റ് ബർഗ്, അന്ധർ അന്ധരെ നയിക്കുന്പോൾ - മോറിസ് മേയ്റ്റർലിങ്ക്, കലിഗുള - അൽബേർ കാമു, മേരി മഗ്ദലന - മോറീസ് മേയ്റ്റർ ലിങ്ക്, ദി ഫാദർ - സ്ട്രിന്റ്ബർഗ്, അഭിനയപാഠങ്ങൾ - റിച്ചാർഡ് ബോളസ്ലാവ്സ്കി, ജീസസ് സിഇഒ - ലോറ ബെത്ജോനസ്, ദി പാത്ത് - ലോറ ബെത്ജോനസ്, ദി ലിറ്റിൽ പ്രിൻസ് - അന്റോയിൻ ദി സെയ്ന്റ് എക്സ്പ്യൂറി, യേശുക്രിസ്തുവിന്റെ സുവിശേഷങ്ങൾ - ഹോസെ സരമാഗു, സലോമി - ഓസ്കാർ വൈൽഡ്, ബഹുമാന്യയായ വേശ്യ - ജീൻ പോൾ സാർത്രെ (വിവർത്തനങ്ങൾ), നാടകവിചാരം (എഡിറ്റർ), അഭിനയകല - ഒരാമുഖം (പഠനഗ്രന്ഥം), എൻ.എൻ. പിള്ള, ജി. ശങ്കരപ്പിള്ള, കെ.ടി. മുഹമ്മദ് (മോണോഗ്രാഫുകൾ)
ഭാര്യ- മോളി. മക്കൾ: മാത്യു, ടോണി, ടീന.