സഹനങ്ങളുടെ കാലത്ത് പ്രതീക്ഷയോടെ ജീവിക്കാനും മറ്റുള്ളവർക്ക് വിളക്കാകാനും എല്ലാവർക്കും കഴിയും. അതിന്റെ രഹസ്യങ്ങൾ പറയുകയാണ് സിസ്റ്റർ ദീപ്തി...
ക്ഷണിക്കപ്പെടാത്ത അതിഥിയായി ശരീരത്തിൽ കയറിക്കൂടിയ കാൻസർ എന്ന വില്ലനോട് പടവെട്ടിയുള്ള ജീവിതം, വേദനകളും സഹനങ്ങളുമാണ് വർഷങ്ങളായി സന്തതസഹചാരികളെങ്കിലും എപ്പോഴും ചിരിക്കുന്ന പ്രകൃതം, ദൈവം നൽകിയ കഴിവും സമയവും പരമാവധി മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കണമെന്ന നിശ്ചയദാർഢ്യം, ഇതൊക്കെയാണ് കർമലീത്താ സന്യാസിനീ സമൂഹത്തിന്റെ വയനാട് മാനന്തവാടി പ്രൊവിൻസിലെ അംഗവും ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായിരുന്ന സിസ്റ്റർ ദീപ്തി സിഎംസിയുടെ ഏതാനും ചില വിശേഷണങ്ങൾ.
നാൽപ്പത്തഞ്ചാം വയസുമുതലാണ് സിസ്റ്റർ ദീപ്തി കാൻസർ പോരാളിയായത്. ഒരിടത്തല്ല, ശരീരത്തിന്റെ പല ഭാഗത്തും കാൻസർ ആക്രമണം അഴിച്ചുവിട്ടു. പക്ഷേ നിരാശപ്പെടാനോ തളർന്നിരിക്കാനോ സിസ്റ്റർ ഒരുക്കമായിരുന്നില്ല. പ്രതിസന്ധികളിൽ പതറാതെ, ജീവിതമാകുന്ന തേര് മുന്നോട്ടു നയിക്കാൻ പ്രചോദനമേകുന്ന ആ ജീവിതത്തിലേക്ക്...
കൂടരഞ്ഞിയിലെ കുട്ടിക്കാലം
താമരശേരിക്കടുത്ത് കൂടരഞ്ഞി എന്ന ഗ്രാമത്തിലാണ് സിസ്റ്റർ ദീപ്തി ജനിച്ചു വളർന്നത്. വൈദ്യപാരന്പര്യമുള്ള കടന്പനാട്ട് കുടുംബാംഗം. എല്ലാ തലമുറയും ദൈവവിളിയാലും സമൃദ്ധം. ഒന്പത് മക്കളെയാണ് സിസ്റ്ററുടെ മാതാപിതാക്കൾക്ക് ദൈവം സമ്മാനിച്ചതെങ്കിലും മൂന്നു പേർ ചെറുപ്രായത്തിൽ തന്നെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
എത്രമാത്രം ജോലികളുണ്ടെങ്കിലും തിരക്കുണ്ടെങ്കിലും രാവിലെ പള്ളിയിൽ പോയി കുർബാന കൂടിയ ശേഷം മാത്രമേ അപ്പനും അമ്മയും ബാക്കി ജോലികളിലേക്ക് കടന്നിരുന്നുള്ളു. മക്കളെയും തീരെ ചെറുപ്പം മുതലേ എല്ലാ ദിവസവും വിശുദ്ധ കുർബാനയ്ക്ക് പറഞ്ഞുവിട്ടിരുന്നു. ഒരു കാരണവശാലും സന്ധ്യാ സമയത്തെ കുടുംബപ്രാർഥന ഒഴിവാക്കിയിരുന്നില്ലെന്ന് സിസ്റ്റർ ഓർക്കുന്നു.
എന്റെ അമ്മ ഏഴാം ക്ലാസ് വരെ പഠിച്ചത് പാലാ, ചേർപ്പുങ്കലിലെ സ്കൂളിലായിരുന്നു. സിഎംസി സിസ്റ്റേഴ്സായിരുന്നു അധ്യാപകർ. ആ അധ്യാപകരുടെ ജീവിതമാതൃകയും ദൈവസ്നേഹവും കണ്ടു ശീലിച്ച അമ്മയ്ക്കും കന്യാസ്ത്രീയാകണമെന്നായിരുന്നു ആഗ്രഹവും. ആ ആഗ്രഹം നടന്നില്ലെങ്കിലും അമ്മ തന്റെ രണ്ട് മക്കൾക്ക് സന്യസ്ത ജീവിതത്തിലേക്കുള്ള വഴിയൊരുക്കിക്കൊടുത്തു. എന്റെ ചേച്ചി, സി. ദിവ്യ തൃശൂരിലെ സമരിറ്റൻ സന്യാസ സമൂഹാംഗമാണ്. 1979 ൽ പതിനഞ്ചാം വയസിലാണ് ഞാൻ മഠത്തിൽ ചേർന്നത്.
ഇരുപത്താറു വർഷം അധ്യാപിക
പാലക്കാട് മേഴ്സി കോളജിലെ 1989 ഡിഗ്രി ബാച്ചിലെ ‘ബെസ്റ്റ് ഒൗട്ട്ഗോയിംഗ് സ്റ്റുഡന്റായി’ പുറത്തിറങ്ങിയ സിസ്റ്റർ ദീപ്തി മൈസൂരിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ നിന്ന് എംഎസ്സിഎഡും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും മാത്തമാറ്റിക്സിൽ എംഫില്ലും കരസ്ഥമാക്കിയശേഷം കഴിഞ്ഞ 26 വർഷമായി അധ്യാപികയായി സേവനം ചെയ്തുവരുന്നു.
മൈസൂരിൽ കോളജിലും സ്കൂളിലുമായി മൂന്ന് വർഷത്തോളം സേവനം ചെയ്തു. പിന്നീട് വയനാട് മാനന്തവാടി കോർപറേറ്റിന് കീഴിലുള്ള വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ ഇരുപത്തിരണ്ട് വർഷം കണക്ക് അധ്യാപികയായിരുന്നു. 2020 മേയ് 31 നാണ് റിട്ടയർ ചെയ്തത്.
റിട്ടയർമെന്റിനുശേഷവും നടവയലിലെ സ്കൂളിലും മണിമൂളിയിലെ ക്രൈസ്റ്റ് ദി കിംഗ് സ്കൂളിലും കണക്കിന് അധ്യാപകരില്ലാതിരുന്നതിനാൽ പ്ലസ്ടുവിൽ സൗജന്യമായി സിസ്റ്റർ പഠിപ്പിക്കാൻ തുടങ്ങി. ആരോഗ്യം കുറഞ്ഞ സമയത്ത് മണിമൂളി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥികൾക്ക് മാത്രമായി ക്ലാസെടുക്കൽ. ഇതുകൂടാതെ ഇപ്പോൾ സിഎംസി സഭയുടെ തന്നെ കേണിച്ചിറയിലെ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠിപ്പിക്കുന്നുണ്ട്.
ദൈവമുണ്ട്, ഭയമില്ല
വിവിധ സഹനങ്ങളിലൂടെ കടന്നുപോകുന്പോഴും ചിരിച്ചുകൊണ്ട് അവയെല്ലാം നേരിടാൻ എങ്ങനെയാണ് കഴിയുന്നതെന്ന ചോദ്യത്തിന് സിസ്റ്റർ ദീപ്തിയുടെ ഉത്തരം ഇങ്ങനെ..."ചെറിയ തലവേദന വന്നാൽ പോലും സഹിക്കാൻ പറ്റാത്ത ആളായിരുന്നു ഞാൻ. പക്ഷേ 2009 ൽ 45 ാം വയസിൽ കാൻസർ തിരിച്ചറിഞ്ഞപ്പോൾ എന്റെ മനോഭാവം മറ്റൊന്നായിരുന്നു.
കാൻസർ ബാധിക്കുന്നതിന് ഏതാനും വർഷങ്ങൾ മുന്പ് 2004 ൽ പങ്കെടുത്ത നാൽപ്പതു ദിവസത്തെ ഒരു ധ്യാനമാണ് ആ മാറ്റത്തിന് കാരണമായതെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റെല്ലാ ആകുലതകളും മാറ്റിവച്ച് ദൈവസ്നേഹം ആസ്വദിക്കുന്നതിനായി സ്വയം വിട്ടുകൊടുക്കാൻ അന്നാണ് ഞാൻ ശരിക്കും പഠിച്ചത്.
ആദ്യം ബ്രെസ്റ്റിനായിരുന്നു കാൻസർ തിരിച്ചറിഞ്ഞത്. പിന്നീടാണ് നട്ടെല്ലിൽ ബാധിച്ചത്. 2009 മാർച്ച് 18 നാണ് ആദ്യ ഓപ്പറേഷൻ ചെയ്തത്. വലത് ബ്രസ്റ്റ് എടുത്തു കളയുകയായിരുന്നു. ഓപ്പറേഷന് ശേഷം മുറിവുണങ്ങാതെ വന്നതോടെ അന്പത് ദിവസം ഡ്രസ്സ് ചെയ്യേണ്ടതായി വന്നു. പിന്നീട് സ്കാൻ ചെയ്തപ്പോൾ ശരീരത്തിൽ മൂന്നിടങ്ങളിലായി കാൻസർ ഉണ്ടെന്നും തിരിച്ചറിഞ്ഞു. എനിക്കൊരു അതിജീവനമുണ്ടെന്ന് ആ സമയങ്ങളിൽ ആരും കരുതിയിരുന്നില്ല. അതോടെ വെല്ലൂരിൽ ചികിത്സ തേടാൻ എല്ലാവരും നിർബന്ധിച്ചു.
കീമോതെറാപ്പി കഴിഞ്ഞ് ഫംഗസ് ബാധയാൽ സംസാരശേഷി പോലും നഷ്ടപ്പെട്ട അവസ്ഥയുണ്ടായി. ആ സമയത്ത് മരണത്തിനു ഞാൻ തയാറാണെന്ന് ദൈവത്തോട് പറഞ്ഞിട്ടുണ്ട്. പക്ഷേ മുറിയിലെ ക്രൂശിത രൂപത്തിലേക്ക് നോക്കിയപ്പോൾ, പിതാവായ ദൈവത്തിന്റെ തിരുഹിതത്തിന് പൂർണമായി വഴങ്ങിയ പുത്രനെ കണ്ടപ്പോൾ എന്നിൽ പുത്തനുണർവുണ്ടായി. സഹിക്കുന്നതിന് കൂടുതൽ ശക്തിയും ധൈര്യവും ലഭിച്ചു.
ഇതിനിടെ ശ്വാസകോശത്തിനു തകരാർ സംഭവിച്ചതോടെ ഇൻഹേലർ ഉപയോഗിക്കേണ്ടി വന്നു. മൂന്നു നാല് വർഷം അടുപ്പിച്ച് ഇൻഹേലർ ഉപയോഗിച്ചതിനെ തുടർന്ന് തൊണ്ടയിലെ ഞരന്പ് പൊട്ടി രക്തം വന്നു തുടങ്ങി. അതോടെ ഇൻഹേലർ ഉപയോഗം നിർത്തി മരുന്ന് കഴിച്ചു തുടങ്ങി. ഡിസംബർ മുതൽ ജോലിയിലും തിരിച്ചെത്തി.
2018 ആയപ്പോഴേയ്ക്കും അസഹനീയമായ നടുവേദന ആരംഭിച്ചു. ടെസ്റ്റ് ചെയ്തപ്പോൾ കാൻസർ തിരിച്ചെത്തിയതായും ഇത്തവണ നട്ടെല്ലിലാണെന്നും കണ്ടെത്തി. വെല്ലൂരിൽ വച്ച് 2018 ഏപ്രിൽ 27 ന് നടത്തിയ ഓപ്പറേഷനിലൂടെ നട്ടെല്ലിലെ കശേരുക്കൾ മുഴുവൻ ചുരണ്ടി കളഞ്ഞ് പകരം അവിടെ മെറ്റല് വച്ചു. അതിന് സപ്പോർട്ട് നൽകാനായി രണ്ട് ചെറിയ കന്പികളും രണ്ട് വലിയ കന്പികളും അവയെ ഉറപ്പിക്കാൻ എട്ട് സ്ക്രൂവും എന്റെ പുറത്ത് പിടിപ്പിച്ചിട്ടുണ്ട്.
13 മണിക്കൂർ നീണ്ട ഓപ്പറേഷനായിരുന്നു അത്. ഏറ്റവും വലിയ വേദന അനുഭവിച്ചത് നട്ടെല്ല് ഓപ്പറേഷന് മുന്പ് ബയോപ്സി എടുത്തപ്പോഴായിരുന്നു. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് നട്ടെല്ല് തുരന്നായിരുന്നു ബയോപ്സി. കൈകാലുകളിൽ ആണി കയറ്റിയപ്പോൾ ഈശോ അനുഭവിച്ച വേദനയുടെ ചെറിയൊരംശം അനുഭവിക്കാൻ ആ സമയത്ത് എനിക്കും കഴിഞ്ഞു.
ഓപ്പറേഷനു ശേഷം കുറേയേറെ കാലത്തേക്ക് നട്ടെല്ലിന് താഴേക്ക് പാദം വരേയും നിരന്തരം വേദനയായിരുന്നു. പല ദിവസങ്ങളിലും ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല. റേഡിയേഷനും തുടർന്നുകൊണ്ടിരുന്നു. അസ്ഥിക്ക് ബലം കിട്ടുന്നതിനായി ഫുൾവെസ്ട്രന്റ് എന്ന ഹോർമോണ് ഇൻജക്ഷനും അന്നു മുതൽ ഇപ്പോഴും എല്ലാ മാസവും എടുത്തുപോരുന്നു.
ഇതൊക്കെയാണെങ്കിലും സിസ്റ്ററിന്റെ സന്തോഷം കണ്ടാൽ ലോട്ടറി അടിച്ചതുപോലെയാണല്ലോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. ദൈവത്തിന് സ്വയം സമർപ്പിച്ചിരിക്കുന്ന വ്യക്തി കൂടുതലായി ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ടതില്ല എന്ന് എനിക്ക് തോന്നി. നിന്റെ ഇഷ്ടം എന്റേയും ഇഷ്ടം എന്നാണ് അന്നും ഇന്നും ദൈവത്തോട് പറയുന്നതും’.
പ്രാർഥനയുടെ ബലം
അനേകരുടെ ത്യാഗപൂർണമായ പ്രാർഥനയുടെയും ഉപവാസത്തിന്റെയും ശക്തിയാലാണ് തന്റെ ജീവിതം മുന്നോട്ടുപോകുന്നതെന്ന് സിസ്റ്റർ ദീപ്തി പറയുന്നു. ഉണ്ണീശോയുടെ വലിയ ഭക്തയാണ് സിസ്റ്റർ. കൊന്ത നിർമാണം, ബാഗ് നിർമാണം എന്നിവയൊക്കെയാണ് സിസ്റ്റർ ദീപ്തിയുടെ പ്രധാന ഹോബികൾ. സ്വന്തമായി നിർമിച്ച ബാഗുകളാണ് സിസ്റ്റർ ഉപയോഗിക്കുന്നതും.
വചനപ്രഘോഷണത്തിലും സജീവം
ഏഴ് വർഷത്തോളം സിസ്റ്റർ ജോലി ചെയ്തത് മൈസൂരിലായിരുന്നു. അവിടെ എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്കുശേഷം സമ്മേളിക്കുന്ന പ്രാർഥനാ ഗ്രൂപ്പിൽ വചനവ്യാഖ്യാനം സിസ്റ്ററുടെ ചുമതലയായിരുന്നു. ധ്യാനകേന്ദ്രങ്ങളിലും കണ്വെൻഷനുകളിലും ധ്യാനിപ്പിക്കാനും വചനം പ്രഘോഷിക്കാനും സിസ്റ്റർ പോയിട്ടുണ്ട്. ആ അവസരങ്ങളെല്ലാം ഈശോയെ സന്തോഷിപ്പിക്കാനുള്ള അവസരങ്ങളായാണ് വിനിയോഗിച്ചതെന്നും ഇപ്പോഴും ഫോണിലൂടെയും മറ്റും അനേകർക്ക് ആശ്വാസം പകരാനും പ്രചോദനമേകാനും ദൈവസ്നേഹം പകർന്നു നൽകാനും കഴിയുന്നുണ്ടെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
കോവിഡിനെതിരെയുളള പോരാട്ടം
കോവിഡിനെതിരേ പോരാടുന്ന അനവധി ആളുകളോടൊപ്പം സിസ്റ്റർ ദീപ്തിയും തന്നാലാവുന്നത് ചെയ്യുകയാണ്. മാസ്ക് നിർമാണമാണ് അതിൽ പ്രധാനം. തയ്യൽക്കാരായ പരിചയക്കാരുടെ അടുക്കൽ നിന്ന് വേസ്റ്റ് തുണികൾ മേടിച്ച് കൊണ്ടുവന്ന്, അതിൽ നിന്ന് കോട്ടണ് തുണികൾ തെരഞ്ഞെടുത്ത്, മാസ്ക് തയ്ച്ചുണ്ടാക്കും. ആവശ്യക്കാരെന്ന് തോന്നുന്നവർക്ക് സൗജന്യമായി ആ മാസ്ക് നൽകുകയാണ് ചെയ്യുന്നത്. ജപമാല ചൊല്ലിക്കൊണ്ടാണ് മാസ്ക് നിർമാണവും. കോവിഡ് രോഗികൾക്കുവേണ്ടി ആ പ്രാർഥന സമർപ്പിക്കുകയും ചെയ്യും.
സഹനങ്ങളിലൂടെ കടന്നുപോകുന്നവരോട്
വിവിധ രോഗങ്ങൾ സമ്മാനിക്കുന്ന സഹനങ്ങളിലൂടെ കടന്നുപോകുന്നവരോട് സിസ്റ്റർ ദീപ്തിക്ക് പറയാനുള്ളതിതാണ്.. ‘ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം വിവിധ രോഗങ്ങൾ നമ്മെ അലട്ടിയേക്കാം. ജീവൻ കുടികൊള്ളുന്നിടത്താണല്ലോ രോഗങ്ങളും ഉണ്ടാവുന്നത്. അതുകൊണ്ട് രോഗിയാവുക എന്നത് ഞെട്ടലോടെ കാണേണ്ട കാര്യമല്ല. അതിലൊരു പ്രത്യേകതയുമില്ല. എന്നാൽ ആ രോഗത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് പ്രത്യേകത. എന്നേക്കാളൊക്കെ പലമടങ്ങ് അധികം സഹനത്തിലൂടെ കടന്നുപോകുന്നവരുണ്ട്.
ഞാൻ വെല്ലൂരിൽ ചികിത്സയ്ക്കായി ചെല്ലുന്പോൾ അവിടെയുള്ള എല്ലാവരും വേദനയും വിഷമവും കൊണ്ട് നിരാശയിൽ കഴിയുന്ന കാഴ്ചയാണ് കണ്ടത്. രോഗത്തോടുള്ള എന്റെ മനോഭാവം മറ്റൊന്നായിരുന്നു. അതുകൊണ്ടു തന്നെ വെല്ലൂരിൽ കണ്ടുമുട്ടിയ കാൻസർ രോഗികളെയെല്ലാം രോഗം മറന്ന് ചിരിപ്പിക്കാൻ എനിക്കായി. അതുകണ്ട് പലരും എന്നോട് പറഞ്ഞിട്ടുണ്ട്, രോഗം വരുന്പോൾ ഒരാൾ എങ്ങനെയായിരിക്കണം എന്ന് മറ്റുള്ളവരെ കാണിച്ചുകൊടുക്കാൻ വേണ്ടിയാണ് സിസ്റ്ററിന് ഈ രോഗം ദൈവം തന്നതെന്ന്.
മാരകരോഗങ്ങളിലൂടെ, കടന്നുപോകുന്നവർക്കായി അവരുടെ ആത്മവിശ്വാസവും ദൈവാശ്രയബോധവും വളർത്തുന്നതിനായി സിസ്റ്റർ ദീപ്തി ഒരു പുസ്തകവും നിർദേശിക്കാറുണ്ട്. മരിയ കാതറിന്റെ ‘നരകം ഒരു യാഥാർഥ്യം’ എന്ന പുസ്തകമാണത്. രോഗാവസ്ഥയെ സന്തോഷത്തോടെ അഭിമുഖീകരിക്കാൻ ഈ പുസ്തകം ഏറെ സഹായിക്കുമെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.
മരണത്തെ മധുരമായി കാണാൻ സഹായിച്ച ‘കുന്തിരിക്കം’
സഹനജീവിതത്തിൽ കരുത്തായ മറ്റൊരു പുസ്തകത്തെക്കുറിച്ച് സിസ്റ്റർ ദീപ്തി പറയുന്നതിങ്ങനെ.."മരണത്തെ മധുരമായി കാണാൻ സഹായിക്കുന്ന പുസ്തകമാണ്, കാൻസർ ബാധിച്ചു മരിച്ച തന്റെ സഹോദരിയായ സിസ്റ്റർ ജെസ്സി കടൂപ്പാറയിലിന്റെ ഓർമകൾ വിവരിച്ചുകൊണ്ട് ഫാ. ലിങ്കണ് ജോർജ് കടൂപ്പാറയിൽ എഴുതിയ ‘കുന്തിരിക്കം’ എന്ന പുസ്തകം.
പുസ്തകത്തിന്റെ ഓഡിയോ വേർഷനാണ് ഞാൻ കേട്ടത്. അതിൽ വിവരിച്ചിരിക്കുന്ന മരണത്തോടുള്ള കാഴ്ചപ്പാട് എന്നെ വളരെയധികം ആകർഷിച്ചു. ഇപ്പോഴും കൊന്ത ഉണ്ടാക്കുന്പോഴും മാസ്ക് നിർമിക്കുന്പോഴുമെല്ലാം ആവർത്തിച്ചാവർത്തിച്ച് ഓഡിയോ കേൾക്കാറുമുണ്ട്.ആ പുസ്തകത്തോടും അതിലെ വരികളോടും ആകർഷണം തോന്നാൻ വേറെയും കാരണമുണ്ട്.
എന്റെ അനുജത്തിയുടെ പേരും ജെസ്സി എന്നായിരുന്നു. അവളും മരിച്ചത് കാൻസർ ബാധിച്ചാണ്. 1980 ജൂണ് ആറാം തീയതി അവളുടെ പതിനാലാം വയസിലായിരുന്നു മരണം. കുന്തിരിക്കം വായിച്ചപ്പോൾ അച്ചന്റെ സഹോദരിയുടെ മരണത്തിന് എന്റെ അനുജത്തിയുടെ മരണവുമായി സാദൃശ്യം തോന്നി.
ഒരേയൊരു സ്വപ്നം മാത്രം
ദൈവത്തിന്റെ ഇഷ്ടം അവസാനം വരെ സന്തോഷത്തോടെ നിറവേറ്റുന്ന ഒരു ആത്മാവാകുക എന്നത് മാത്രമാണ് തന്റെ സ്വപ്നമെന്ന് സിസ്റ്റർ ദീപ്തി പറയുന്നു. കാരണം ഞാനെന്തായിരിക്കുന്നോ, എങ്ങനെ ആയിരിക്കുന്നോ അത് ദൈവകൃപയാലാണെന്ന് വിശ്വസിക്കുന്നു.
കീർത്തി ജേക്കബ്