നാശത്തിന്റെ മുന്നോടി
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
Saturday, May 31, 2025 8:59 PM IST
ആംഗലേയ സാഹിത്യകാരന്മാരിൽ അതുല്യ പ്രതിഭയാണ് ജോൺ മിൽട്ടൺ (1608-1674). അദ്ദേഹത്തിന്റെ കീർത്തി ഇന്നും നിലനിർത്തുന്ന മഹാകാവ്യമാണ് "പാരഡൈസ് ലോസ്റ്റ്'.
കണ്ണിനുബാധിച്ച അസുഖം മൂലം അദ്ദേഹം പൂർണ അന്ധനായിത്തീർന്ന ശേഷമാണ് പതിനായിരം വരികളുള്ള ഈ മഹാകാവ്യം രചിച്ചത്. ഇതിനു പിന്നാലെ "പാരഡൈസ് റീഗെയ്ൻഡ്' എന്ന മറ്റൊരു കാവ്യവും അദ്ദേഹം രചിച്ചു.
അഹങ്കാരം, വീഴ്ച
എല്ലാവർക്കുംതന്നെ പരിചിതമായ കഥയാണ് പാരഡൈസ് ലോസ്റ്റിന്റെ ഉള്ളടക്കം. പ്രകാശദൂതനായിരുന്ന ലൂസിഫറിന്റെ വീഴ്ച, ആദത്തിനും ഹവ്വായ്ക്കും നേരിട്ട പ്രലോഭനം, പറുദീസയിൽനിന്നുള്ള അവരുടെ പുറത്താക്കൽ എന്നിവയാണ് നഷ്ടപ്പെട്ട പറുദീസ എന്ന ഈ മഹാകാവ്യത്തിൽ മിൽട്ടൺ പ്രതിപാദിക്കുന്നത്.
പന്ത്രണ്ട് ഭാഗങ്ങളുള്ള ഈ മഹാകാവ്യത്തിലെ ആദ്യത്തെ രണ്ടുഭാഗങ്ങളിൽ പ്രധാനമായും പ്രതിപാദിക്കുന്നത് ലൂസിഫർ എന്ന് അറിയപ്പെട്ടിരുന്ന സാത്താന്റെയും അവന്റെ അനുചരന്മാരുടെയും വീഴ്ചയെക്കുറിച്ചാണ്.
എന്തായിരുന്നു ലൂസിഫറിന്റെ വീഴ്ചയ്ക്കു കാരണം? അഹങ്കാരം. "പാരഡൈസ് ലോസ്റ്റി'ന്റെ അഞ്ചാംഭാഗത്തിൽ പറയുന്നതനുസരിച്ച്, ദൈവപുത്രനെ മാലാഖമാരുടെ അധികാരിയായി ഉയർത്തിയപ്പോഴാണ് അത് അംഗീകരിക്കാൻ സാധിക്കാതെ മുഖ്യദൂതന്മാരിൽ ഒരാളായ ലൂസിഫർ യുദ്ധത്തിന് ഇറങ്ങിത്തിരിച്ചത്.
ദൈവപുത്രനേക്കാളും അല്ലെങ്കിൽ ദൈവപുത്രനോടൊപ്പമെങ്കിലും മഹത്വം തനിക്ക് അവകാശപ്പെട്ടതാണ് എന്നതായിരുന്നു ലൂസിഫറിന്റെ വാദഗതി. അതായത്, അഹങ്കാരമാണ് ലൂസിഫറിന്റെ പതനത്തിനു വഴിതെളിച്ചതെന്നു വ്യക്തം.
ദൈവവചനം പറയുന്നു: "അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്. അഹന്ത അധഃപതനത്തിന്റെയും' (സുഭാഷിതങ്ങൾ 16:18). അഹങ്കാരമാണ് ലൂസിഫറെ അന്ധനാക്കിയത്. അഹന്തയാണ് അവനെ നിത്യനാശത്തിന് അവകാശിയാക്കിയതും.
സ്വർഗത്തിൽ നടന്ന യുദ്ധത്തിനൊടുവിൽ ലൂസിഫറും കൂട്ടരും നരകത്തിലേക്ക് എറിയപ്പെട്ടപ്പോൾ ലൂസിഫർ തന്റെ അനുയായികളോട് പറഞ്ഞതെന്താണെന്നോ : "സ്വർഗത്തിൽ സേവിക്കുന്നതിനേക്കാൾ നരകത്തിൽ ഭരിക്കുന്നതാണ് നല്ലത്.'
അഹങ്കാരം എന്നുപറയുന്നത് വെറും ഒരു തിന്മയല്ല. അതു സകല തിന്മകളുടെയും അടിവേരാണ്. അഹങ്കാരി പറയും: "എനിക്ക് ആരെയും വേണ്ട. ദൈവത്തെപ്പോലും. എന്റെ കാര്യങ്ങൾ നോക്കാൻ എനിക്കറിയാം.
ആരും എന്നെ പഠിപ്പിക്കേണ്ട.' ഇതായിരുന്നു ലൂസിഫറുടെയും ചിന്താഗതി. എന്നാൽ, അഹങ്കാരിക്ക് അടിപതറാൻ അധിക സമയം വേണ്ടെന്ന് ലൂസിഫറിന്റെ വീഴ്ച നമ്മെ ഓർമിപ്പിക്കുന്നു.
എത്ര വലിയവനും
പാശ്ചാത്യലോകത്തെ ഒരു കാലത്തു കിടുകിടാ വിറപ്പിച്ച ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട്. അദ്ദേഹം ഒരിക്കൽ പറഞ്ഞു: ""ഞാനാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്!'' ശക്തനായ ഭരണാധികാരിയും അതിവിദഗ്ധനായ യുദ്ധതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. എന്നാൽ, ആത്മവിശ്വാസത്തെക്കാൾ അഹങ്കാരമാണ് പലപ്പോഴും അദ്ദേഹത്തിൽ മുന്നിട്ടു നിന്നിരുന്നത്.
തന്മൂലമാണ്, 1812ൽ അതിവേഗം വിജയം നേടാമെന്ന പ്രതീക്ഷയിൽ അദ്ദേഹം റഷ്യയെ ആക്രമിച്ചത്. എന്നാൽ, ആ യുദ്ധം നെപ്പോളിയന്റെ പതനത്തിനാണ് വഴിയൊരുക്കിയത്. അവസാനം, ജീവൻ രക്ഷിക്കാനായി അദ്ദേഹത്തിന് ഒളിച്ചോടേണ്ടി വന്നു.
ദൈവവചനം പറയുന്നു: "തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും'(മത്തായി 23:12). നെപ്പോളിയന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. സ്വന്തം കഴിവിൽ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്നവർ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. പൗലോസ് അപ്പസ്തോലൻ അത് അനുസ്മരിപ്പിക്കുന്നു:
"നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കെ, ദാനമല്ല എന്ന മട്ടിൽ നീ എന്തിന് അഹങ്കരിക്കുന്നു?' (1 കോറിന്തോസ് 4:4-7).
ഓരോ രീതിയിൽ അഹങ്കാരം എന്ന തിന്മയ്ക്ക് അടിപ്പെടുന്നവരാണ് നമ്മൾ. എന്നാൽ, അതുവഴി ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചു പലപ്പോഴും മറന്നുപോകുന്നു.
അതുമൂലം അഹങ്കാരം എന്ന തിന്മ നമ്മളിൽനിന്നു തുടച്ചുമാറ്റാൻ നാം വിസമ്മതിക്കുന്നു. പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നതുപോലെ, സ്വീകരിക്കാത്തതായി നമ്മിൽ ഒന്നുമില്ലെങ്കിൽ പിന്നെ അഹങ്കരിക്കാൻ നമുക്ക് എന്ത് അവകാശം?
ഈ പശ്ചാത്തലത്തിലാണ് ദൈവപുത്രനായ യേശു പഠിപ്പിക്കുന്ന കാര്യം നാം ശ്രദ്ധിക്കേണ്ടത്. അവിടന്നു പറയുന്നു: "ഞാൻ ശാന്തശീലനും വിനീതഹൃദയനുമാണ്. എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ'(മത്തായി 11:29).
അവിടന്നിൽനിന്നു പഠിക്കേണ്ട ഒരു സുപ്രധാനകാര്യത്തെക്കുറിച്ച് ദൈവവചനം ഇപ്രകാരം പറയുന്നു: "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല.
തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന് ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ -അതേ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി'(ഫിലി 2:6-8).
എളിയ മനഃസ്ഥിതി
നമുക്കു വേണ്ടത് യേശുവിന്റെ ഈ എളിയ മനഃസ്ഥിതിയാണ്. ഈ മനഃസ്ഥിതി നമുക്കുണ്ടായാൽ ഒരിക്കലും അഹങ്കാരം എന്ന തിന്മയ്ക്ക് അടിപ്പെടുകയില്ല. മദർ തെരേസ ഒരിക്കൽ പറഞ്ഞു: ""നിങ്ങൾ എളിമയുള്ളവരാണെങ്കിൽ പ്രശംസയോ അപമാനമോ നിങ്ങളെ ഒരിക്കലും സ്പർശിക്കുകയില്ല. കാരണം, നിങ്ങൾ ആരാണെന്നു നിങ്ങൾക്കറിയാം.''
നമ്മൾ ആരാണ്? ദൈവത്തിന്റെ പ്രിയ പുത്രർ. നാം നല്ലവരായിരിക്കുന്നെങ്കിൽ അതിന്റെ അടിസ്ഥാനം ദൈവത്തിന്റെ കൃപതന്നെ. അവിടത്തെ കൃപ വഴിയാണ് നാം ജീവിക്കുന്നതും നല്ല വഴിയിലൂടെ മുന്നോട്ടുപോകുന്നതും. അപ്പോൾപിന്നെ, അഹങ്കാരത്തിനു നമ്മിൽ സ്ഥാനമുണ്ടാകരുത്. പകരം ദൈവത്തോടുള്ള നന്ദിയാണ് നമ്മിലുണ്ടായിരിക്കേണ്ടത്.