സമാധാനപൂർണമായ സഹവർത്തിത്വവും പരസ്പര ബഹുമാനവുമൊക്കെ നമ്മുടെ പൊതുസമൂഹത്തിന്റെ തിളക്കമാർന്ന സ്വഭാവ പ്രത്യേകതകളായിരുന്നു. എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ ഈ മഹോന്നത സംസ്കാരത്തിന് അനുദിനം ഏറെ മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. അനുവദിക്കരുത്.
ഒരിക്കൽ ദേവന്മാരും അസുരന്മരും പരസ്പരം യുദ്ധംചെയ്യുന്ന അവസരം. ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ അസുരന്മാരുടെ രാജാവിനോടു പറഞ്ഞു: "ഇന്നത്തെ നമ്മുടെ യുദ്ധത്തിലെ വിജയിയെ രക്തം ചിന്താതെ നമുക്കു തെരഞ്ഞെടുക്കാം. അതിനുവേണ്ടി നമുക്കു പരസ്പരം ഒരു സംവാദം നടത്താം.'
അസുരന്മാരുടെ രാജാവിനു സ്വീകാര്യമായിരുന്നു ആ നിർദേശം. "സംവാദം നടത്തിയാൽ ആരായിരിക്കും ജഡ്ജിമാർ' അസുരന്മാരുടെ രാജാവ് ചോദിച്ചു. അപ്പോൾ ഇന്ദ്രൻ പറഞ്ഞു: "നല്ല പാണ്ഡിത്യവും വാക്ചാതുരിയുമുള്ള പലർ നമ്മുടെ രണ്ടു കൂട്ടരുടെ കൂടെയുമുണ്ട്. അവർ വിജയികളെ പ്രഖ്യാപിക്കട്ടെ.'
അസുരന്മാർക്കു സ്വീകാര്യമായിരുന്നു ഈ നിർദേശം. അങ്ങനെ രണ്ടു കൂട്ടരുടെയിടയിൽനിന്നും ഏവർക്കും സ്വീകാര്യരായ ചിലരെ ജഡ്ജിമാരായി നിയമിച്ചു. അപ്പോൾ അസുരന്മാരുടെ രാജാവ് ഇന്ദ്രനോടു പറഞ്ഞു: "താങ്കൾ ആദ്യം സംസാരിക്കൂ.' ഉടനെ ഇന്ദ്രൻ പറഞ്ഞു: "ആദ്യം സംസാരിക്കുന്നതിന് എനിക്കു വൈമനസ്യമൊന്നുമില്ല. എങ്കിലും, ആദ്യ അവസരം ഞാൻ താങ്കൾക്കു വിട്ടുതരുന്നു.'
കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ അസുരന്മാരുടെ രാജാവ് ഡിബേറ്റിനുള്ള വിഷയം അവതരിപ്പിച്ചു: "ബുദ്ധിശൂന്യനായ മനുഷ്യൻ ഭയംമൂലം ഏത് അപമാനവും സഹിക്കും. എന്നാൽ, തന്റെ സഹിഷ്ണുത വഴി താൻ ആക്രമണകാരിയേക്കാൾ മെച്ചപ്പെട്ടവനാണ് എന്ന് സ്വയം അഭിമാനം കൊള്ളുകയും ചെയ്യും.'
ഉടനെ ഇന്ദ്രൻ പറഞ്ഞു: "ഒരാൾ അപമാനിതനാകുന്പോൾ തിരിച്ചടിക്കാതെ സഹിഷ്ണുതയോടെ പെരുമാറുന്നത് ബുദ്ധിശൂന്യതകൊണ്ടാണെന്നു കരുതേണ്ട. അയാൾ വിവേകമതിയായതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്. അന്തസും ആത്മാഭിമാനവും ഉള്ളവർ ആരെങ്കിലും എന്തെങ്കിലും രീതിയിൽ മറ്റുള്ളവരെ അപമാനിക്കാൻ തുനിയുമോ? വിവരദോഷികളും വിദ്വേഷം വച്ചുപുലർത്തുന്നവരുമല്ലേ മറ്റുള്ളവരെ അപമാനിക്കാൻ തുനിയുക? അവർ കേമന്മാരാണെന്ന് അവർ മാത്രമല്ലേ കരുതുകയുള്ളു.'
ആവേശം ഒട്ടും കുറയ്ക്കാതെ ഇന്ദ്രൻ തുടർന്നു: "മാത്രമല്ല, തന്നെ അപമാനിക്കുന്നവരോടു സഹിഷ്ണുതയോടെ പ്രതികരിക്കുന്നതുവഴി അപമാനിക്കപ്പെടുന്നവൻ കൂടുതൽ ആദരിക്കപ്പെടുകയാണു ചെയ്യുന്നത്. കാരണം, ഉള്ളിൽ നന്മയുള്ളവർക്കേ മറ്റുള്ളവർ തിന്മ ചെയ്യുന്പോൾ അവരോടു സഹതപിക്കാനും അവരോടു സഹിഷ്ണുതാപൂർവം പെരുമാറാനും സാധിക്കൂ. നാം മറക്കരുതാത്ത മറ്റൊരു കാര്യം കൂടിയുണ്ട്. അതായത്, അപമാനിക്കപ്പെടുന്നവരുടെ നന്മയിലുള്ള അസൂയയാണ് അവരെ അപമാനിക്കാൻ ഇറങ്ങിത്തിരിക്കുന്നവരെ എപ്പോഴും പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം.'
ഇന്ദ്രന്റെ വാദഗതി കേട്ടപ്പോൾ സദസിൽ കൈയടി ഉയർന്നു. ആദ്യ റൗണ്ടിൽ തനിക്കു പരാജയം സംഭവിച്ചോ എന്ന സംശയത്തോടെ അസുരന്മാരുടെ രാജാവ് പറഞ്ഞു: "വിവരമില്ലാത്ത ആളുകൾ നല്ല കാര്യങ്ങൾ ചെയ്യണമെങ്കിൽ അവരെ നിർബന്ധിക്കണം. ചാട്ടവാർ കൊണ്ടേ അവരെ നേർവഴി നടത്താനാകൂ.'
ഉടനെ ഇന്ദ്രൻ പറഞ്ഞു: "മറ്റുള്ളവരെക്കൊണ്ടു നന്മ ചെയ്യിക്കുവാനാണെങ്കിൽ അതിനു തെരഞ്ഞെടുക്കുന്ന വഴി തിന്മയില്ലാത്തതായിരിക്കണം. മറ്റുള്ളവരെക്കൊണ്ടു നന്മ ചെയ്യിക്കുവാൻ തിന്മയുടെ വഴി തെരഞ്ഞെടുക്കുന്നതു വിരോധാഭാസമല്ലേ? മറ്റുള്ളവർക്കു നന്മയുണ്ടാകാൻ ആഗ്രഹിക്കുന്നവർ നന്മയുടെ വഴി മാത്രമേ അതിനു തെരഞ്ഞെടുക്കാവൂ.'
"എന്നാൽ, ചിലരെ ഒരു പാഠം പഠിപ്പിക്കാതെ അവർ ശരിയാകുമോ?' അസുരന്മാരുടെ രാജാവ് ചോദിച്ചു. അപ്പോൾ ഇന്ദ്രൻ ശാന്തനായി പറഞ്ഞു: "പാഠം പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കുന്നവർ ആദ്യം സ്വയം പാഠം പഠിക്കണം. അവരാണ് ആദ്യം ശരിയാകേണ്ടത്. അവരിലാണ് വിഷവും വിദ്വേഷവും നിറഞ്ഞുനിൽക്കുന്നത്. അവർ ആദ്യം സ്വന്തം മനസ് വിദ്വേഷവിമുക്തമാക്കിയതിനുശേഷമേ മറ്റുള്ളവരെ പാഠം പഠിപ്പിക്കാൻ ഇറങ്ങിത്തിരിക്കാവൂ.'
സംവാദത്തിന്റെ പോക്കു കണ്ടപ്പോൾ തനിക്കു വഴിമുട്ടുകയാണോ എന്ന് അസുരന്മാരുടെ രാജാവ് സംശയിച്ചു. പുത്തൻ ന്യായവാദങ്ങളുമായി തന്റെ നിലപാടുകൾ ശരിയാണെന്നു സ്ഥാപിക്കാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. സംവാദത്തിലെ വിജയി ഇന്ദ്രൻ തന്നെ എന്നു ജഡ്ജിമാർ ഏകകണ്ഠമായി വിധിയെഴുതി. അസുരന്മാരുടെ രാജാവു മുന്നോട്ടുവച്ച വിദ്വേഷത്തിന്റെയും സംഘർഷത്തിന്റെയും വഴിയല്ല, ഇന്ദ്രൻ അവതരിപ്പിച്ച സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും വഴിയാണു ശരിയായ വഴിയെന്നും അവർ വിധിച്ചു.
ശ്രീബുദ്ധൻ പറഞ്ഞതെന്നു കരുതപ്പെടുന്ന ഒരു സംവാദത്തിന്റെ ഏകദേശരൂപമാണു മുകളിൽ കൊടുത്തിരിക്കുന്നത്. ഈ കഥ ഇവിടെ അനുസ്മരിക്കാൻ ഒരു കാരണമുണ്ട്. അതാകട്ടെ, നമ്മുടെ പൊതുസമൂഹത്തിൽ കുറെക്കാലമായി കണ്ടുവരുന്ന ചില ദുഷ്പ്രവണതകളും. ആ ദുഷ്പ്രവണതകൾ നമ്മുടെയിടയിൽനിന്ന് എത്രയും വേഗം നാം നിർമാർജനം ചെയ്തേ മതിയാകൂ. കാരണം, നാം എല്ലാവരും ഏകോദര സഹോദരന്മാരെപ്പോലെ ജീവിക്കേണ്ടവരാണ്. അങ്ങനെയൊരു പാരന്പര്യമാണു നമുക്കുള്ളതു താനും. അതു നശിപ്പിക്കാൻ നാം ഒരിക്കലും ഇടയാക്കരുത്.
വിവിധ മതസ്ഥരും വ്യത്യസ്ത സാംസ്കാരിക പാരന്പര്യമുള്ളവരുമാണു നമ്മുടെ നാട്ടിൽ ഒരുമിച്ചു താമസിക്കുന്നത്. എന്നാൽ, മറ്റെങ്ങും കണ്ടിട്ടില്ലാത്തവിധത്തിൽ എത്രമാത്രം ഉന്നതമായ ആശയങ്ങളിൽ അടിയുറച്ചാണു നാം അടുത്തകാലം വരെ ജീവിച്ചിരുന്നത്. സമാധാനപൂർണമായ സഹവർത്തിത്വവും പരസ്പര ബഹുമാനവുമൊക്കെ നമ്മുടെ പൊതുസമൂഹത്തിന്റെ തിളക്കമാർന്ന സ്വഭാവ പ്രത്യേകതകളായിരുന്നു.
എന്നാൽ, ദൗർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ ഈ മഹോന്നത സംസ്കാരത്തിന് അനുദിനം ഏറെ മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്. അതു തുടരാൻ നാം അനുവദിക്കരുത്. എന്നു മാത്രമല്ല, നമ്മുടെ പൊതുസമൂഹം സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയുമൊക്കെ വിളനിലമായി മാറണം. ഇക്കാര്യത്തിൽ മത- സാംസ്കാരിക- രാഷ്ട്രീയ നേതാക്കന്മാർക്കുള്ള ഉത്തരവാദിത്വം അവർ വിശ്വസ്തതാപൂർവം നിർവഹിക്കുകയും വേണം.
ഇത്രയും പറഞ്ഞതുകൊണ്ടു പൊതുസമൂഹത്തിൽ അകാരണമായി അപമാനിക്കപ്പെടുന്പോൾ അപമാനിക്കപ്പെടുന്നവർ നിശബ്ദരായിരിക്കണമെന്ന് അർഥമില്ല. അവർ തീർച്ചയായും അനീതിക്കെതിരായി ശബ്ദമുയർത്തണം. വിശുദ്ധ പൗലോസ് അപ്പസ്തോലൻ അറസ്റ്റു ചെയ്യപ്പെട്ടപ്പോൾ റോമൻ പൗരൻ എന്ന നിലയിൽ തന്റെ അവകാശങ്ങൾക്കുവേണ്ടി പോരാടിയതുപോലെ അവരും സധൈര്യം പോരാടണം. എന്നാൽ, ആ പോരാട്ടം കോപത്തിൽനിന്നും വിദ്വേഷത്തിൽനിന്നും ഉടലെടുക്കുന്നതായിരിക്കരുത്. പ്രത്യുത അതു മനസിന്റെ വിശുദ്ധി സൂക്ഷിക്കുന്നതായിരിക്കണം.
വിശുദ്ധ പത്രോസ് അപ്പസ്തോലൻ പറയുന്നു: "നിങ്ങൾക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയുവാൻ സദാ സന്നദ്ധരായിരിക്കുവിൻ. എന്നാൽ, അതു ശാന്തതയോടും ബഹുമാനത്തോടുംകൂടെ ആയിരിക്കട്ടെ.' (1 പത്രോസ് 3: 15-16). മുകളിൽ കൊടുത്തിരിക്കുന്ന സംവാദത്തിൽ ഇന്ദ്രൻ സൂചിപ്പിച്ചതുപോലെ, അപമാനിക്കപ്പെടുന്പോൾ തിരിച്ചടിക്കാത്തതു ബുദ്ധിശൂന്യതകൊണ്ടാണെന്ന് അപമാനിക്കുന്നവൻ കരുതേണ്ട. പ്രത്യുത, അവരുടെ നന്മ ആഗ്രഹിക്കുന്നതുകൊണ്ടാണെന്ന യാഥാർഥ്യം അവർ മനസിലാക്കട്ടെ. അപമാനിക്കപ്പെടുന്നവൻ കാണിക്കുന്ന വിവേകവും സഹിഷ്ണുതയും അപമാനിക്കാൻ ഇറങ്ങിത്തിരിച്ചവർ മനസിലാക്കിയിരുന്നെങ്കിൽ!