പോലീസ് സൂപ്രണ്ട് ഒച്ചുമൈലെവും ഒരു പോലീസുകാരനുംകൂടി മാർക്കറ്റ് സ്ക്വയറിലൂടെ നടക്കുകയാണ്. എല്ലായിടത്തും നിശബ്ദത. ആരെയും പുറത്തു കാണാനില്ല. കടകളും പബ്ബുകളും തുറന്നുതന്നെയാണ് കിടക്കുന്നത്.
"നീ എന്നെ കടിക്കും, അല്ലേടാ?' ആരോ ഒരാൾ അലറിക്കൊണ്ട് ഒരു നായ്ക്കുട്ടിയുടെ പിന്നാലെ ഓടുകയാണ്. "അവനെ വിടരരുത്. പിടിക്കൂ അവനെ!' സ്വരം കേട്ട ദിക്കിലേക്ക് സൂപ്രണ്ട് തിരിഞ്ഞുനോക്കി. അതു സ്വർണപ്പണിക്കാരനായ ഹരിയുക്കിൻ ആണെന്ന് അദ്ദേഹം പെട്ടെന്നു തിരിച്ചറിഞ്ഞു.
നിമിഷങ്ങൾക്കകം നായ്ക്കുട്ടി ഹരിയുക്കിന്റെ പിടിയിലായി. അതൊരു ബോർബോയി പപ്പിയായിരുന്നു. "എന്താണു കാര്യം' നിന്റെ കൈക്ക് എന്തുപറ്റി?' കൈവിരലിൽനിന്നു ചോര ഒലിപ്പിക്കുന്ന ഹരിയുക്കിനോടു സൂപ്രണ്ട് ചോദിച്ചു. "ഞാൻ വിറകു വാങ്ങാനായി വിറക് കടയിൽ കയറിയതാണ്. അപ്പോഴാണ് ഒരു കാരണവും കൂടാതെ ഈ മൃഗം എന്നെ കടിച്ചത്.'
സൂപ്രണ്ട് പ്രതികരിക്കില്ലെന്നു കണ്ടപ്പോൾ ഹരിയുക്കിൻ തുടർന്നു: "എന്നോടു ക്ഷമിക്കണം. ഞാൻ തൊഴിൽ ചെയ്തു ജീവിക്കുന്ന ആളാണ്. എന്നാൽ, ഇനി ഒരാഴ്ചത്തേക്കെങ്കിലും എനിക്കു ജോലി ചെയ്യാൻ സാധിക്കില്ല. എനിക്കു നഷ്ടപരിഹാരം കിട്ടണം.' ഉടനെ ഗൗരവപൂർവം സൂപ്രണ്ട് പറഞ്ഞു: "ശരി. ആരുടെ പപ്പിയാണിത്? ഞാൻ ഇതു വെറുതെ വിടില്ല. പട്ടികളെ അഴിച്ചുവിടരുതെന്ന് അറിയാത്തവർ ആരാണ്? ഞാൻ ഫൈനടിക്കുന്പോൾ അവർ അതു മനസിലാക്കിക്കൊള്ളും.'
കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ നേരെ തിരിഞ്ഞു സൂപ്രണ്ട് തുടർന്നു: "ആരുടെ പപ്പിയാണെന്നു കണ്ടുപിടിക്കൂ, വേഗം റിപ്പോർട്ട് തയാറാക്കൂ. ഇതു തീർച്ചയായും പേ പിടിച്ചതായിരിക്കണം.' അപ്പോൾ അവിടെ ഓടിക്കയറിയവരിൽ ഒരാൾ ഭവ്യതയോടെ പറഞ്ഞു: "അതു ജനറൽ സിഗാലോവിന്റെ നായ്ക്കുട്ടിയാണെന്നാണ് എനിക്കു തോന്നുന്നത്.'
ഇതു കേട്ടപ്പോൾ സൂപ്രണ്ട് പറഞ്ഞു: "അതു ശരി. എനിക്കു മനസിലാകാത്ത കാര്യം നായ്ക്കുട്ടി വെറുതെ എന്തിനു കടിക്കണം എന്നതാണ്.' ഹരിയൂക്കിന്റെ നേരെ തിരിഞ്ഞുകൊണ്ടു സൂപ്രണ്ട് ചോദിച്ചു: "നീ വലിയ ഒരാളല്ലേ? നായ്ക്കുട്ടിക്കെങ്ങനെ നിന്റെ വിരലിൽ കടിക്കാനാവും? വല്ല ആണിയേലും കൊണ്ടിട്ട് ചോര ഒലിപ്പിക്കുന്നതാകാം. പണം തട്ടിയെടുക്കാനുള്ള ഓരോ വഴി!'
അപ്പോൾ കേട്ടുനിന്നവരിലൊരാൾ പറഞ്ഞു: "ഇയാൾ തമാശിനായി സിഗററ്റ് കുറ്റി നായ്ക്കുട്ടിയുടെ മുഖത്തിനടുത്തു കൊണ്ടുവന്നതാണ്. അപ്പോഴാണ് നായ്ക്കുട്ടി കടിച്ചത്! ' ഉടനെ ഹരിയൂക്കിൻ പൊട്ടിത്തെറിച്ചു: " അതു പച്ചനുണ. നമുക്കു കോടതിയിൽ പോകാം. അപ്പോൾ കള്ളം പറയുന്നത് ആരാണെന്ന് അറിയാമല്ലോ.'
ഇതിനിടയിൽ പോലീസുകാരൻ അന്വേഷണ റിപ്പോർട്ടുമായി എത്തി. "ഇതു ജനറലിന്റെ നായ്ക്കുട്ടിയല്ല. അദ്ദേഹത്തിന്റെ നായ്കളെല്ലാം വേറെ മുന്തിയ ഇനത്തിൽപ്പെട്ടതാണ്.' "നിങ്ങൾക്കു തീർച്ചയാണോ?' സൂപ്രണ്ട് ചോദിച്ചു. "അതെ, ഇനി തീർച്ചയാണ്. അല്പം പോലും സംശയമില്ല.'
"ആരാണ് ശരി,' സൂപ്രണ്ട് പറഞ്ഞു. "ജനറലിനു മേൽത്തരം നായ്കളും നായ്ക്കുട്ടികളുമേ കാണുകയുള്ളു. ഇത് എന്തൊരു വൃത്തികെട്ട നായ്ക്കുട്ടിയാണ്. ഈ നായ്ക്കുട്ടി മോസ്കോയിലെ പീറ്റേഴ്സ്ബർഗിലോ ചെന്നാൽ ഇതിനെ അവർ തല്ലിക്കൊന്നേനേ!'
പിന്നീട് ഹരിയുക്കിന്റെ നേരെ തിരിഞ്ഞു സൂപ്രണ്ട് പറഞ്ഞു: "ഇത് ഇങ്ങനെ വിടാനാവില്ല. ഇതിന്റെ ഉടമസ്ഥനെ ഒരു പാഠം പഠിപ്പിക്കണം. നിന്നെ നായ്ക്കുട്ടി കടിച്ചതിനു നഷ്ടപരിഹാരവും വാങ്ങിച്ചെടുക്കണം.' അപ്പോൾ ഒരു പരുങ്ങലോടെ പോലീസുകാരൻ പറഞ്ഞു."ചിലപ്പോൾ ഇതു ജനറലിന്റെ നായ്ക്കുട്ടിയായിരിക്കും. ഇതുപോലെ ഒരെണ്ണത്തിനെ അദ്ദേഹത്തിന്റെ മുറ്റത്തു കഴിഞ്ഞ ദിവസം കണ്ടിരുന്നു.'
ഉടനെ ജനക്കൂട്ടത്തിൽനിന്നൊരാൾ വിളിച്ചുപറഞ്ഞു: "ഇതു ജനറലിന്റെ നായ്ക്കുട്ടിയാണ്. സംശയമില്ല.' അപ്പോൾ തെല്ലിട ആലോചിച്ചതിനുശേഷം സൂപ്രണ്ട് പോലീസുകാരനോടു പറഞ്ഞു: "നീ ഈ നായ്ക്കുട്ടിയെ എടുത്തു ജനറലിന്റെ വീട്ടിലെത്തിക്കൂ. വഴിയിൽവച്ച് ഞാൻ കണ്ടെത്തി കൊടുത്തുവിട്ടതാണെന്നു പറയണം. എന്തൊരു നല്ല നായ്ക്കുട്ടി!'
അടുത്ത നിമിഷം ഹരിയുക്കിന്റെ നേരെ തിരിഞ്ഞുകൊണ്ടു സൂപ്രണ്ട് പറഞ്ഞു: "നായ്ക്കുട്ടി കടിച്ചതു നിന്റെ കുറ്റംകൊണ്ടാണ്. വേഗം വീട്ടിൽപ്പോകൂ.' അപ്പോഴാണ് ജനറലിന്റെ പാചകക്കാരൻ അതുവഴി വന്നത്. അയാളെ കണ്ടപ്പോൾ സൂപ്രണ്ട് ചോദിച്ചു:"ഈ നായ്ക്കുട്ടി ജനറലിന്റെ അല്ലേ?'അല്ലേയല്ല,"അയാൾ പറഞ്ഞു.' ജനറലിന് ഇമ്മാതിരിയൊരു നായ്ക്കുട്ടിയില്ല.'
"ഇനി സമയം കളഞ്ഞിട്ട് കാര്യമില്ല,' സൂപ്രണ്ട് പറഞ്ഞു. "ഇതൊരു തെണ്ടിപ്പട്ടിയാണ്. വേഗം ഇതിനെ ഓടിച്ചുവിടൂ.' ഉടനെ ജനറലിന്റെ പാചകക്കാരൻ പറഞ്ഞു: "ഇതു ജനറലിന്റെ നായ്ക്കുട്ടിയല്ല. അദ്ദേഹത്തിന്റെ സഹോദരന്റെതാണ്.'
"ജനറലിന്റെ സഹോദരൻ വ്ളാഡിമർ ഇവിടെ വന്നിട്ടുണ്ടെന്നോ?' സൂപ്രണ്ട് പാചകക്കാരനോടു ചോദിച്ചു. "അതേ, അദ്ദേഹം ജനറലിന്റെ വീട്ടിലുണ്ട്. അദ്ദേഹത്തിന്റെ നായ്ക്കുട്ടിയാണിത്.' ഉടനെ സൂപ്രണ്ട് പറഞ്ഞു: "വേഗം ഈ നായ്ക്കുട്ടിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കൂ.' പിന്നീടു ഹരിയുക്കിന്റെ നേരെ തിരിഞ്ഞുപറഞ്ഞു: "നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്.' അപ്പോൾ ജനം ആർത്തുചിരിച്ചു!
പ്രസിദ്ധ റഷ്യൻ സാഹിത്യകാരനായ ആന്റണ് ചെക്കോവ് (1860-1904) എഴുതിയ "ഭ്രാന്ത്’ എന്ന പേരിലുള്ള ഒരു ചെറുകഥയുടെ ചുരുക്കമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ കഥ വായിക്കുന്പോൾ നാം ചിരിക്കുമോ അതോ കരയുമോ? തീർച്ചയായും നാം ചിരിക്കും. കാരണം, ഓന്തിന്റെ നിറം മാറുന്നതുപോലെയല്ലേ ഈ കഥയിലെ നായകൻ നിറം മാറുന്നത്? എന്നാൽ, ചിരിക്കുന്നതിനോടൊപ്പം നാം കരയുകയും വേണം. കാരണം, ആളും തരവും നോക്കിയല്ലേ ഈ കഥയിലെ നീതിപാലൻ നീതി നടത്തുന്നത്! ഹരിയുക്കിനു നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാമെന്നു വാക്കുകൊടുത്ത സൂപ്രണ്ട് പെട്ടെന്ന് ആ തീരുമാനം മാറ്റിയില്ലേ? അതിനു കാരണം, ആ നായ്ക്കുട്ടി ഒരു ജനറലിന്റേതാണ് എന്നു കേട്ടതാണ്.
എന്നാൽ, നായ്ക്കുട്ടി ജനറലിന്റെതല്ല എന്നു കേട്ടപ്പോൾ അയാൾ വീണ്ടും ഹരിയുക്കിനെ സഹായിക്കാമെന്നു സമ്മതിച്ചു. അപ്പോഴാണ്, നായ്ക്കുട്ടി ജനറലിന്റെ സഹോദരന്റെതാണ് എന്നറിയുന്നത്. ഉടനെ സൂപ്രണ്ട് തീരുമാനം മാറ്റി.
ചെക്കോവിന്റെ കഥയിലെ സൂപ്രണ്ട് പോലീസ് വിഭാഗത്തിൽ ആളും തരവും നോക്കി നീതി പ്രവർത്തിക്കുന്നവരുടെ മാത്രം പ്രതിനിധിയല്ല. പ്രത്യുത, ജീവിതത്തിന്റെ വിവിധ തുറകളിൽ ആളും തരവും നോക്കി നീതി പ്രവർത്തിക്കുന്ന എല്ലാവരുടെയും പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ, ചെക്കോവിന്റെ ചൂണ്ടുവിരൽ നമ്മുടെയും നേരെയായിരിക്കാം നീട്ടുന്നത്.
നാം ഏതു രംഗത്തു പ്രവർത്തിക്കുന്നവരായാലും നീതി നടപ്പാക്കണം. അത് ആളും തരവും നോക്കിയായിരിക്കരുത്. എന്നാൽ, അതു കരുണയോടുകൂടിയാവണം. ആ കരുണ എല്ലാവരുടെയും കാര്യത്തിലുമുണ്ടാവണം. ബന്ധക്കാർക്കും സ്വന്തക്കാർക്കും ഉന്നതന്മാർക്കും മാത്രം ലഭിക്കേണ്ട കരുണയല്ലത്. അത് എല്ലാവർക്കും ലഭിക്കണം. അപ്പോൾ മാത്രമെ, നീതിനിർവഹണം ശരിക്കും നീതിപൂർവകമാകൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ